ADVERTISEMENT

ഫ്രെയിമിൽ പകുതി മാത്രമുള്ള ചിത്രത്തിന് മൂല്യമുണ്ടാകുമോ? ഇല്ല എന്നു തോന്നാം. എന്നാൽ അത്തരമൊരു ചിത്രം ലണ്ടനിലെ സോതാബീസ് ഫൈൻ ആർട്സ് കമ്പനി ലേലത്തിൽ വിറ്റത് 18.5 മില്യൺ പൗണ്ടിനാണ്. അതായത് ഏകദേശം 190 കോടി ഇന്ത്യൻ രൂപയ്ക്ക്. ബാങ്ക്സി എന്ന പേരിൽ പ്രശസ്തനായ ലണ്ടനിലെ സ്ട്രീറ്റ് ആർട്ടിസ്റ്റിന്റെ ‘ലൗവ് ഈസ് ഇൻ ദ് ബിൻ’ എന്ന ചിത്രത്തിനാണ് ഒൻപത് പേർ മാത്രം പങ്കെടുത്ത ലേലത്തിൽ വമ്പൻ തുക ലഭിച്ചത്. 

ഹൃദയത്തിന്റെ ആകൃതിയുള്ള ചുവന്ന ബലൂണ്‍ പിടിക്കാൻ കൈനീട്ടുന്ന ‌പെൺകുട്ടിയെ സ്പ്രേ പെയിന്റ് ഉപയോഗിച്ചാണ് ബാങ്ക്സി വരച്ചത്. പൂർണ രൂപത്തിലുള്ള ഈ ചിത്രം ഏകദേശം മൂന്നു കൊല്ലം മുൻപ് ഇവിടെത്തന്നെ നടന്ന ലേലത്തിൽ ഇതിന്റെ പത്തിലൊന്ന് വിലയ്ക്കാണു വിറ്റത്. അന്നു ലേലത്തിൽ വാങ്ങിയ ആൾ ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തി. ചിത്രത്തിന്റെ പകുതി ഫ്രെയിമിനു പുറത്തേക്ക് നീക്കിയതാണു ഇതിൽ പ്രധാനം. ‘ഗേൾ വിത്ത് ബലൂൺ’ എന്ന പേര് ‘ലൗവ് ഈസ് ഇൻ ദ് ബിൻ’ എന്നും മാറ്റി. ഈ മാറ്റങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്നു വിമർശനം ഉയർന്നിരുന്നു. എന്നാൽ ഈ വിമർശനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന തുകയാണ് ചിത്രത്തിന് ലേലത്തിലൂടെ ലഭിച്ചത്.

പെർഫോമൻസ് ആർട്ടിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും മനോഹരമായ നിമിഷം എന്നാണു സംഭവത്തെ സോതാബീസ് മോഡേൺ ആൻഡ് കണ്ടംപ്രററി ആർട്ട് ചെയർമാൻ അലക്സ് ബ്രാൻസിക് വിശേഷിപ്പിച്ചത്. മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിക്കുന്ന ബാങ്ക്സി എന്ന അതുല്യ കലാകാരൻ വീണ്ടും ലോകത്തെ പിടിച്ചു കുലുക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിൽ ബ്രിസ്റ്റോളിലെ കെട്ടിടങ്ങളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ച് തുടങ്ങിയ ബാങ്ക്സി പിന്നീട് ലോക പ്രശസ്തനാകുകയായിരുന്നു. എന്നാൽ ബാങ്ക്സി എന്ന പേരല്ലാതെ സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളൊന്നും ഇദ്ദേഹത്തെക്കുറിച്ച് ലഭ്യമല്ല. ബാങ്ക്സിയുടെ ചിത്രങ്ങൾ കോടിക്കണക്കിന് രൂപയ്ക്കാണു ലേലത്തിൽ വിറ്റു പോകുന്നത്. ഇപ്പോൾ റെക്കോർഡ് തുകയ്ക്കു വിറ്റ് ‘ഗേൾ വിത്ത് ബലൂൺ’ എന്ന ചിത്രം ബാങ്ക്സി ഈസ്റ്റ് ലണ്ടനിലെ ഒരു ചുമരിലാണ് ആദ്യം വരച്ചത്. പിന്നീട് പേപ്പറിലേക്ക് പകർത്തുകയായിരുന്നു.

English Summary : Banksy artwork sells for USD 25.4 million at auction 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com