ADVERTISEMENT

ഫോർട്ട് കൊച്ചി ബീച്ചിലെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതയിൽ വീൽ ചെയറിലിരുന്ന് ആർത്തിരമ്പുന്ന കടൽ നോക്കി ത്രേസ്യ നിമില പുഞ്ചിരിച്ചു. രാത്രിയും പകലും പരസ്പരം ചുംബിക്കുന്ന ആ സന്ധ്യാനേരത്ത് സ്വപ്നങ്ങളിലെ കാഴ്ചകൾ കൺമുന്നിൽ തെളിഞ്ഞപ്പോൾ ത്രേസ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ ആനന്ദ കണ്ണീരിന് സാക്ഷിയായി കടൽ ആർത്തിരമ്പി. ഒരിക്കലെങ്കിലും കടൽ ഒന്നു നേരിട്ട് കാണണമെന്ന് അത്രയേറെ മോഹിച്ചിട്ടുണ്ട് ത്രേസ്യ! എസ്.എച്ച് തേവരയിലെ രണ്ടാം വർഷ സോഷ്യോളജി വിദ്യാർത്ഥിയായ ത്രേസ്യ നിമിലയുടെ ജീവിതത്തിലെ മറക്കാനാവാത്ത ആ നിമിഷങ്ങൾ ഫോട്ടോഗ്രാഫർ പ്രശാന്ത് ബാലചന്ദ്രൻ ക്യാമറയിൽ ഒപ്പിയെടുത്തു. സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് ജസീന കടവിലിന്റെ കാറ്റലിസ്റ്റ് സ്കോളേഴ്സ് മേക്കോവർ സീരീസിന്റെ ഭാഗമായി നടന്ന ഫോ‌ട്ടോഷൂ‌ട്ടിലാണ് ഹൃദയഹാരിയായ നിമിഷങ്ങൾ പിറന്നത്. 

 

ആ ഫോട്ടോയ്ക്കു പിന്നിൽ, ജസീന കടവിൽ പറയുന്നു

catalyst-scholars-makeover-for-thresya-nimila-by-jaseena-kadav1

 

catalyst-scholars-makeover-for-thresya-nimila-by-jaseena-kadav5

കുറച്ചു നാളുകൾക്ക് മുമ്പ് എസ്.എച്ച് തേവരയിലെ അധ്യാപിക ആദില കബീർ എന്നെ വിളിച്ചു. അവരുടെ കോളജിലെ ഒരു കുട്ടിക്ക് കാറ്റലിസ്റ്റ് സ്കോളേഴ്സ് മേക്കോവർ സീരീസിൽ ഉൾപ്പെടുത്തി മേക്കോവർ ഫോട്ടോഷൂട്ട് നടത്താമോ എന്നു ചോദിച്ചു. കോവിഡും മറ്റും ആയതിനാൽ മേക്കോവർ ഫോട്ടോഷൂട്ടൊക്കെ തൽക്കാലത്തേക്ക് നിറുത്തി വച്ചിരുന്ന സമയത്തായിരുന്നു ഈ ഫോൾ കോൾ. ആദിലയിൽ നിന്ന് ത്രേസ്യയെക്കുറിച്ച് അറിഞ്ഞപ്പോൾ എന്തായാലും ഫോട്ടോഷൂട്ട് നടത്താമെന്ന് സമ്മതിച്ചു. ത്രേസ്യയോടു സംസാരിച്ചപ്പോൾ കോളജിലേക്ക് അല്ലാതെ മറ്റൊരിടത്തേക്കും അവർക്ക് യാത്ര പോകാൻ കഴിഞ്ഞിട്ടില്ലെന്നു മനസിലായി. ഒപ്പം ബീച്ച് നേരിൽ കാണണമെന്ന അവളുടെ ആഗ്രഹവും തിരിച്ചറിഞ്ഞു. പിന്നെ, അധികം ആലോചിച്ചില്ല. ഫോർട്ട് കൊച്ചി ബീച്ചിൽ വച്ചു തന്നെ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്തു. മോഡലും എന്റെ സുഹൃത്തുമായ ഇന്ദുജയാണ് കോസ്റ്റ്യൂംസ് എല്ലാം തിരഞ്ഞെടുക്കാനും മറ്റും കൂടെ നിന്നത്. 

catalyst-scholars-makeover-for-thresya-nimila-by-jaseena-kadav2

 

catalyst-scholars-makeover-for-thresya-nimila-by-jaseena-kadav4

കോസ്റ്റ്യൂമിലോ മേക്കപ്പിലോ അല്ല ഈ ഫോട്ടോഷൂട്ടിൽ ഞങ്ങൾ ശ്രദ്ധിച്ചത്. ത്രേസ്യയുടെ ജീവിതത്തിലെ രണ്ടു വലിയ ആഗ്രഹങ്ങൾ സഫലമാക്കാൻ കൂടെ നിൽക്കുകയായിരുന്നു. ആ നിമിഷങ്ങൾക്ക് സാക്ഷിയായപ്പോൾ ഞങ്ങളും ഇമോഷണൽ ആയി. ഇതുവരെ ചെയ്ത മേക്കോവർ ഫോട്ടോഷൂട്ടുകളിൽ ഏറ്റവും സ്പെഷൽ ആയിരുന്നു ഇത്. ത്രേസ്യയ്ക്കൊപ്പം അനിയത്തി നീതുവും ചില ഫ്രെയിമുകളിലുണ്ട്. നീതുവാണ് ത്രേസ്യയെ എല്ലാ ദിവസവും കോളജിലേക്ക് കൊണ്ടു പോകുന്നതും തിരികെ എത്തിക്കുന്നതും. ഫോട്ടോഗ്രാഫർ പ്രശാന്ത് ബാലചന്ദ്രനാണ് ത്രേസ്യയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. വിഡിയോ ചിത്രീകരിച്ചത് ഇക്രു രഞ്ജിത്തും എഡിറ്റ് ചെയ്തത് ബാബു രത്നവും സി.വി സജയനും ചേർന്നാണ്. സുഹൃത്ത് രഞ്ജുവും ഒപ്പം നിന്നു. എന്റെ എല്ലാ മേക്കോവർ ഫോട്ടോഷൂട്ടിനും ഒപ്പമുണ്ടാകാറുള്ള സിജിൻ നിലമ്പൂരും കട്ടയ്ക്ക് നിന്നു. അങ്ങനെ ത്രേസ്യയുടെ പുഞ്ചിരികൾ ഏറ്റവും മനോഹരമായി തന്നെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഒരിക്കലെങ്കിലും ഒരു മോഡലിനെപ്പോലെ അണിഞ്ഞൊരുങ്ങി ക്യാമറയ്ക്ക് മുമ്പിലെത്തണമെന്ന ത്രേസ്യയുടെ ആഗ്രഹം സഫലീകരിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്.  

catalyst-scholars-makeover-for-thresya-nimila-by-jaseena-kadav

 

catalyst-scholars-makeover-for-thresya-nimila-by-jaseena-kadav3

സ്വപ്നങ്ങൾക്ക് പിന്നാലെ പാഞ്ഞ് ത്രേസ്യ നിമില

 

വീൽ ചെയറിലെ മാലാഖയെ കണ്ട് സമൂഹമാധ്യമങ്ങൾ കയ്യടിക്കുമ്പോൾ ഇടക്കൊച്ചിയിലെ കൊച്ചുവീട്ടിലിരുന്ന് ഡിഗ്രി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ് ത്രേസ്യ നിമില. സ്വദേശം പള്ളുരുത്തിയാണെങ്കിലും ത്രേസ്യയുടെ പഠനാവശ്യങ്ങൾക്കായി ഇപ്പോൾ ഇടക്കൊച്ചിയിലാണ് താമസം. ജീവിതം നൽകിയ വെല്ലുവിളികളെ പുഞ്ചിരിയോടെ അതിജീവിച്ച് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ മുന്നേറുന്ന ത്രേസ്യയുടെ ജീവിതം അവളുടെ മാത്രം പോരാട്ടമല്ല; അവളുടെ കഴിവുകളിലും സ്വപ്നങ്ങളിലും വിശ്വാസം അർപ്പിക്കുന്ന ഒരു കുടുംബത്തിന്റെ കൂടിയാണ്.  

 

ആറാം മാസത്തിലാണ് ത്രേസ്യയെ പ്രസവിച്ചതെന്ന് അമ്മ സുമിത പറയുന്നു. മാസം തികയാതെ പ്രസവിച്ചതിനാൽ വളർച്ച കുറവായിരുന്നു. സാധാരണ കുഞ്ഞുങ്ങളെക്കാൾ വൈകിയാണ് ത്രേസ്യ കമിഴ്ന്നു വീണതും സംസാരിച്ചു തുടങ്ങിയതുമെല്ലാം. കുഞ്ഞിന് സെറിബ്രൽ പാൾസിയാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. പിന്നീട് പല തരത്തിലുള്ള തെറാപ്പികൾ നടത്തി. സ്പീച്ച് തെറാപ്പിക്കു പോയതിനു ശേഷമാണ് കുറച്ചെങ്കിലും സംസാരിച്ചു തുടങ്ങിയത്. ചലനശേഷി കുറവാണെങ്കിലും ബുദ്ധിശക്തിക്കോ സംസാരശേഷിക്കോ കുറവില്ല. അതുകൊണ്ട്, അഞ്ചാം ക്ലാസ് മുതൽ സാധാരണ സ്കൂളിൽ പോയി പഠിക്കാൻ തുടങ്ങി. പ്ലസ്ടു കഴിഞ്ഞ് എസ്.എച്ച് തേവരയിൽ സോഷ്യോളജിക്കു ചേർന്നു. കോളജ് ജീവിതം ത്രേസ്യയെ കൂടുതൽ സ്മാർട്ട് ആക്കിയെന്നും അമ്മ പറയുന്നു. പഠിക്കാൻ ആരും ത്രേസ്യയെ നിർബന്ധിക്കേണ്ട. രാവിലെ ഉണർന്ന് എല്ലാം കൃത്യമായി ചെയ്യും. കോളജിൽ പോകാൻ വലിയ ഉത്സാഹമാണ്. ഇപ്പോൾ ക്ലാസുകൾ ഓൺലൈൻ ആയതിനാൽ വീട്ടിലിരുന്നാണ് പഠനമെന്നും അമ്മ സുമിത പറഞ്ഞു. 

 

ജീവിതത്തിൽ സ്വപ്നം കണ്ടതും ആഗ്രഹിച്ചതുമായ രണ്ടു കാര്യങ്ങൾ സഫലമായതിന്റെ സന്തോഷത്തിലാണ് ത്രേസ്യ നിമില. "ചെറുപ്പം മുതലേ മോഡലിങ്ങിനോട് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, ഒരടി പോലും ഉറപ്പിച്ച് നടക്കാൻ കഴിയാത്ത ഒരാൾ എങ്ങനെ മോഡലാകും? അതുകൊണ്ട് ആ സ്വപ്നം മനസിൽ തന്നെ സൂക്ഷിച്ചു. അതുപോലെയാണ് കടൽ കാണണമെന്ന ആഗ്രഹവും. താമസിക്കുന്നത് കൊച്ചിയിലാണെങ്കിലും ബീച്ചിലേക്ക് പോകുന്നതിന് ഇതു വരെ കഴിഞ്ഞിരുന്നില്ല. ഒരിക്കലും നടക്കില്ലെന്നു കരുതിയ ആ രണ്ട് സ്വപ്നങ്ങൾ ഇപ്പോൾ നടന്നു. ആ സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. എനിക്കിനി ഒരു ആഗ്രഹം കൂടിയുണ്ട്. സിവിൽ സർവീസ് നേടണമെന്ന്! ഒരിക്കലും നടക്കില്ലെന്നു കരുതിയ എന്റെ രണ്ടു ആഗ്രഹങ്ങൾ നടന്നില്ലേ! അതുപോലെ ഈ ആഗ്രഹവും നടക്കുമെന്നാണ് എന്റെ ആത്മവിശ്വാസം!," ത്രേസ്യ നിമില പറഞ്ഞു നിറുത്തി. 

English Summary :  Catalyst Scholars makeover for Thresya Nimila by Jaseena Kadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com