തൃശൂർ പൂരം ഇനി തുള്ളലും; വേറിട്ട ഉദ്യമവുമായി മണലൂർ ഗോപിനാഥ്
Mail This Article
തൃശൂർ പൂരവുമായി ബന്ധപ്പെട്ട കഥ തുള്ളൽ രൂപത്തിൽ അവതരിപ്പിക്കാൻ മണലൂർ ഗോപിനാഥ്. കോവിഡിനെ തുടര്‍ന്ന് തൃശൂർ പൂരം വേണ്ടെന്നു വച്ചപ്പോഴാണ് ഇത്തരമൊരു ആശയം രൂപപ്പെട്ടത്. പൂരത്തിന്റെ ആദ്യാവസാനം വരെയുള്ള ചടങ്ങുകൾ ഉൾപ്പെടുത്തി 20 മിനിറ്റ് ദൈർഘ്യത്തിലാണ് തുള്ളൽ ഒരുക്കിയിരിക്കുന്നത്. മണലൂർ ഗോപിനാഥ് എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന തുള്ളലിൽ പാടുന്നത് ബബിൽനാഥ് പൂക്കാടനും മൃദംഗം കലാമണ്ഡലം സജിത്ത് ബാലകൃഷ്ണനുമാണ്.
മണലൂർ ഗോപിനാഥ് 35 വർഷമായി തുള്ളൽ കലാരംഗത്ത് പ്രവർത്തിച്ചുവരുന്നു. പൊലീസിന്റെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിൽ ഉദ്യോഗസ്ഥനായിരുന്നു. 2018ൽ വിരമിച്ചു. മണലൂർ തുള്ളൽ കളരി സ്ഥാപിച്ച് പ്രധാന അധ്യാപകനായി പ്രവർത്തിച്ച് വരുന്നു. കളരിയിൽ നിരവധി കുട്ടികൾ തുള്ളൽ അഭ്യസിക്കുന്നുണ്ട്. ചെണ്ട വാദ്യ പഠനം, കളരിപ്പയറ്റ്, ചിത്രവര, ശാസ്ത്രീയ നൃത്തം, ശാസ്ത്രീയ സംഗീതം എന്നിവയും പഠിപ്പിക്കുന്നുണ്ട്. ഏകദേശം എണ്ണൂറോളം കുട്ടികൾ തുള്ളൽ രംഗത്ത് ശിഷ്യരായുണ്ട്.
അടുത്തിടെ ശിഷ്യർ ഒത്തുചേർന്ന് വീരശൃംഖല സമർപ്പിച്ചിരുന്നു. പൊലീസ് സേനയില്‍ സേവനം അനുഷ്ഠിക്കുമ്പോഴും തുള്ളൽ രംഗത്ത് സജീവമായി നിന്നു. പുതിയ പുതിയ കഥകൾ കൊണ്ടുവരികയും ആനുകാലിക പ്രസക്തിയുള്ള കഥകൾ എഴുതി വരികയും ചെയ്യുന്നുണ്ട്.
കേരള കലാമണ്ഡലത്തിലെ തുള്ളൽ എൻഡോവ്മെന്റെ, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, സാംസ്കാരിക വകുപ്പിന്റെ കുഞ്ചൻ സ്മാരക പുരസ്കാരം, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം, പൈതൃകദിനം പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. തുള്ളൽ കലാകാരന്മാരുടെ സംഘടനയായ AKTAA യുടെ സംസ്ഥാന പ്രസിഡന്റ് ആണ്. തുള്ളൽ കലാകാരന്മാർക്ക് വേണ്ടിയുള്ള വെൽഫെയർ കമ്മിറ്റിയിലെ അംഗമായ ഗോപിനാഥ് കലാകാരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു വരുന്നു.