ADVERTISEMENT

എലിസബത്ത് രാഞ്ജി രാജപദവിയിലെത്തിയിട്ട് 70 വർഷം പിന്നിട്ടതിന്റെ ആഘോഷത്തിലാണ് ബ്രിട്ടൻ. വിപണയിലും ആഘോഷത്തിന്റെ അലയൊലികൾ ആരംഭിച്ചു കഴിഞ്ഞു. രാജ്ഞിക്ക് ആദരമർപ്പിച്ച് അമേരിക്കന്‍ പാവ നിർമാതാക്കളായ മാറ്റെല്‍ ബാര്‍ബി ക്വീന്‍ ഡോളുകള്‍ പുറത്തിറക്കിയിരുന്നു. ജോണ്‍ ലെവിസ് ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റോറിലൂടെ വിൽപ്പനയ്ക്ക് എത്തിയ ഈ പാവ ഒന്നിന് 94.99 പൗണ്ട് (ഏകദേശം 9000 ഇന്ത്യന്‍ രൂപ) ആയിരുന്നു വില. മൂന്നു സെക്കന്റ് കൊണ്ട് ഇവ വിറ്റു തീർന്നു. ബാര്‍ബി ക്വീന്‍ പാവകൾക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഇ-ബേയിലാണ് ഇപ്പോൾ പിടിവലി. 800 പൗണ്ട് (ഏദകേശം 76,000 ഇന്ത്യന്‍ രൂപ) വരെ വിലയിട്ട് ബാര്‍ബി ക്വീന്‍ പാവ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ‘കലക്ടേഴ്സ് ഐറ്റം’ എന്ന നിലയിൽ പരിഗണിക്കുന്ന ഈ പാവയ്ക്ക് അത്രയേറെ ആവശ്യക്കാരുണ്ട്.

രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്‍റെ 60 ാം വര്‍ഷമായ 2012ല്‍ വരച്ച ഛായാചിത്രം അടിസ്ഥാനമാക്കിയാണ് ബാര്‍ബി ക്വീന്‍ പാവ നിർമിച്ചിരിക്കുന്നത്. രാജ്ഞി ഐവറി നിറത്തിലുള്ള ഗൗണ്‍ ധരിച്ച്, ബ്ലൂ റിബണ്‍ ബാന്‍ഡ് കെട്ടി, സ്ഥാനചിഹ്നങ്ങൾ ധരിച്ചു നിൽക്കുന്ന ചിത്രമാണിത്. ക്വീന്‍ മേരിയുടെ ഫ്രിഞ്ച് ടിയാരയെ അടിസ്ഥാനമാക്കിയ കിരീടമാണ് അണിഞ്ഞിരിക്കുന്നത്. ഛായാചിത്രത്തിലെ സൂക്ഷ്മ വിശദാംശങ്ങള്‍ ഉൾപ്പെടുത്തിയാണ് ബാര്‍ബി ക്വീന്‍ പാവയെ ഒരുക്കിയിരിക്കുന്നത്.

queen--elizabath-02
ബാർബി ക്വീൻ പാവ

ബക്കിങ്ഹാം കൊട്ടാരത്തിൽ സിംഹാസനമിരിക്കുന്ന മുറിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പാവയുടെ ബോക്സ്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഏറ്റവുമധികം കാലം രാജപദവിയില്‍ ഇരുന്ന വ്യക്തി, പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ആദ്യ കിരീടാവകാശി എന്നിങ്ങനെ എലിസബത്ത് രാജ്ഞിക്ക് വിശേഷണങ്ങള്‍ പലതാണ്. 

1952 ഫെബ്രുവരി 6ന് ആണ് എലിസബത്ത് II രാജ്ഞിയായി കിരീടധാരണം ചെയ്തത്. അന്നത്തെ രാഷ്ട്രീയക്കാരിൽ പലരും ഒരു സ്ത്രീ ഇംഗ്ലണ്ടിന്‍റെ സര്‍വാധിപതിയാകുന്നതില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാൽ തന്‍റെ നേതൃപാടവവും നയചാതുര്യതയുംകൊണ്ട് എലിസബത്ത് അവരുടെ ധാരണകള്‍ തെറ്റാണെന്ന് തെളിയിച്ചു. പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് രാജ്ഞിയും രാജകുടുംബാംഗങ്ങളും ഈ വര്‍ഷം മുഴുവന്‍ രാജ്യത്തുടനീളം സഞ്ചരിച്ച് വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com