ADVERTISEMENT

ജീവിച്ചിരിക്കുന്ന ഒരാളുടെ ഏറ്റവും നീളം കൂടിയ മുടി എന്ന ഗിന്നസ് റെക്കോർഡ് ഉത്തർപ്രദേശ് സ്വദേശിനി സ്മിത ശ്രീവാസ്തവ സ്വന്തമാക്കി. 14 വയസ്സ് മുതൽ വളർത്തുന്ന മുടി 46 വയസായപ്പോൾ 7 അടി 9 ഇഞ്ച് നീളത്തിൽ എത്തിയിരിക്കുന്നു. മുടി വെട്ടുന്നത് അശുഭകരമായ കാര്യമാണെന്ന് വിശ്വസിക്കുന്ന ഒരു പാരമ്പര്യമാണ് സ്മിതക്ക്.  

പതിനാലാമത്തെ വയസ്സുമുതലാണ് സ്മിത മുടിവെട്ടുന്നത് നിർത്തിയത്. അന്നുമുതൽ സ്മിതയ്ക്കൊപ്പം ആ മുടിയും വളരാൻ തുടങ്ങി.1980 കളിൽ ഹിന്ദി നടിമാർക്കൊക്കെ നീണ്ട മുടിയുണ്ടായിരുന്നത് ആ കൗമാരക്കാരിയുടെ മനസ്സിലും തനിക്കും അതുപോലെ മുടി വളർത്തണമെന്ന ആഗ്രഹം വളർത്തി. സ്മിതയുടെ അമ്മയ്ക്കും സഹോദരിക്കും നീളമുള്ള മുടികളുണ്ട്. പക്ഷേ സ്മിതയുടെ പോലെ ഇത്രയധികം മുടി നീട്ടി വളർത്താൻ അവർക്കാർക്കും സാധിച്ചില്ല. 

അവരുടെ മുടിയുടെ നീളം പോലെ തന്നെ ആകർഷകമാണ് മുടി സംരക്ഷണ ദിനചര്യയും. ആഴ്ചയിൽ രണ്ടുതവണയാണ് കഴുകുക, മുടി കഴുകാനും ഉണക്കാനും കെട്ടുകൾ മാറ്റാനും സ്‌റ്റൈൽ ചെയ്യാനും, അങ്ങനെ എല്ലാം കൂടി ഒരു മൂന്ന് മണിക്കൂർ എടുക്കും ആ പ്രക്രിയ അവസാനിക്കാൻ. കഴുകൽ മാത്രം 45 മിനിറ്റ് വരെ നീണ്ടുപോകും. സ്മിതയുടെ മുടി വേർപെടുത്തുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്. അത് രണ്ട് മണിക്കൂർ വരെ നീണ്ടു പോകാറുണ്ടത്രേ. ഈ സൂക്ഷ്മ പരിചരണ ദിനചര്യ അവരുടെ മുടി പോലെ തന്നെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ മുടിയുടെ നീളം കണ്ട് ആളുകൾ പലപ്പോഴും ആശ്ചര്യപ്പെടുകയും കൗതുകത്തോടെ സമീപിക്കുകയും ചെയ്യാറുണ്ടെന്ന് സ്മിത പറയുന്നു. സെൽഫി എടുക്കാനും കേശസംരക്ഷണ സമ്പ്രദായത്തെക്കുറിച്ചും  മുടി ആരോഗ്യകരവും കരുത്തുറ്റതുമായി നിലനിർത്താൻ  ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ചുമെല്ലാം അറിയാനാണ് എല്ലാവർക്കും താൽപര്യമെന്നും അവർ പറയുന്നു. 

സ്മിതയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം അവരുടെ സ്വപ്ന സാക്ഷാത്കാരമാണ്. "എനിക്ക് കഴിയുന്നിടത്തോളം എന്റെ മുടി ഞാൻ പരിപാലിക്കും. ഒരിക്കലും മുടി മുറിക്കില്ല, കാരണം എന്റെ ജീവിതം എന്റെ മുടിയിലാണ്," സ്മിത അഭിമാനത്തോടെ പറയുന്നു.

English Summary:

Uttar Pradesh Housewife Sets Guinness Record for Longest Hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com