ADVERTISEMENT

ഫ്രീസറിൽ കുടുങ്ങിപ്പോയ പെൺകുട്ടിയുടെ ശാരീരിക മാറ്റങ്ങൾ കൃത്യതയോടെ അവതരിപ്പിച്ച്, ഏറ്റവും മികച്ച മേക്കപ് ആർടിസ്റ്റിനുള്ള ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് രഞ്ജിത് അമ്പാടി. ആറു തവണയാണ് സംസ്ഥാന പുരസ്കാരം രഞ്ജിത് അമ്പാടിയെ തേടിയെത്തിയത്. അപ്പോഴൊക്കെ ആത്മവിശ്വാസത്തോടെ അദ്ദേഹം ആവർത്തിക്കുന്ന ഒരു കാര്യമുണ്ട്; ഇതിലും മികച്ചത് ഇനി വരാനിരിക്കുന്നേയുള്ളൂ എന്ന്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ സല്യൂട്ട് അടിച്ച ആടുജീവിതത്തിനു ശേഷവും രഞ്ജിത് പറയുന്നു, ‘ഇതുപോലെ സമയം കിട്ടുകയാണെങ്കിൽ ഇതിലും മികച്ച വർക്കുകൾ ചെയ്യാം’! സ്വന്തം ക്രാഫ്റ്റിനെ പുതിയ സങ്കേതങ്ങളിലൂടെ എന്നും നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു ആർടിസ്റ്റിന്റെ ആത്മവിശ്വാസമാണ് ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്. സങ്കീർണമായ പ്രോസ്തറ്റിക് മേക്കപ്പിനു വേണ്ടി ഹോളിവുഡിനെ ആശ്രയിക്കുന്ന കാലത്തിൽ നിന്ന് ലോകമുറ്റു നോക്കുന്ന മേക്കോവർ, മലയാളം പോലെയൊരു ഇൻഡസ്ട്രിയിൽ നിന്നുകൊണ്ട് സാധ്യമാക്കിയിരിക്കുകയാണ് രഞ്ജിത് അമ്പാടി. ആ യാത്രയിലെ നാഴികക്കല്ലുകൾ പങ്കുവച്ച് രഞ്ജിത് അമ്പാടി മനോരമ ഓൺലൈനിൽ. 

മേക്കപ്പിന് പ്രത്യേകം ചാർട്ട്
നജീബ് നാട്ടിൽ നിന്നു പോയപ്പോഴുള്ള ലുക്ക്, അതിനു ആറു മാസത്തിനു ശേഷമുള്ളത്, മൂന്നു വർഷത്തിനു ശേഷമുള്ളത് എന്നിങ്ങനെ പല രൂപത്തിൽ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നുണ്ട്. എല്ലാത്തിന്റെയും ലുക്ക് ട്രയൽ ചെയ്താണ് ഉറപ്പിച്ചത്. ആദ്യമൊക്കെ രണ്ടര മണിക്കൂർ വരെ സമയം വേണ്ടി വന്നിരുന്നു. പിന്നെ, അതു സ്ഥിരമായി ചെയ്തു ചെയ്ത്, ഒന്നര മണിക്കൂർ കൊണ്ടൊക്കെ തീർക്കാൻ കഴിഞ്ഞു. കയ്യുടേയോ കാലിന്റെയോ വിശദമായ ഷോട്ടുകൾ ഉണ്ടെങ്കിൽ കൂടുതൽ വർക്ക് ചെയ്യേണ്ടി വരും. മരുഭൂമിയിലൂടെയുള്ള പലായനം കോവിഡിനു ശേഷമുള്ള ഷെഡ്യൂളിലാണ് എടുത്തത്. ഈ സമയത്താണ് മേക്കപ്പിന് കാര്യമായ റോൾ വരുന്നത്. മരുഭൂമിയിലൂടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന യാത്ര കാണിക്കുന്നുണ്ട്. ഓരോ ദിവസവും എങ്ങനെയാകണം ലുക്ക് എന്നതിന് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. രക്ഷപ്പെടുന്നതിന്റെ ആദ്യ ദിവസം മുഖത്തുള്ള ക്ഷീണം പോലെയല്ല, ഭക്ഷണവും വെള്ളവും കിട്ടാതെ നാലു ദിവസമൊക്കെ മരുഭൂമിയിൽ നടക്കുമ്പോഴുള്ളത്. ഓരോ ദിവസത്തിന്റെയും മേക്കപ്പ് പ്രത്യേകം ചാർട്ട് ചെയ്തു തീരുമാനിച്ചിരുന്നു.  

ranjith-ambadi1
രഞ്ജിത് അമ്പാടി ലൊക്കേഷനിൽ, Image Credits: Instagram/ranjithambady

ആ ലുക്കിൽ മേക്കപ് കുറച്ചേയുള്ളൂ
ആദ്യ ജോർദാൻ ഷെഡ്യൂളിനു മുൻപു തന്നെ രാജു വർക്കൗട്ട് ചെയ്ത് ശാരീരികമായി ആ കഥാപാത്രത്തിനു വേണ്ട തയാറെടുപ്പുകൾ നടത്തിയിരുന്നു. രാജുവിന് ശരീരം മെലിയിക്കാൻ പറ്റുന്നതിന്റെ പരമാവധി എത്തുമ്പോൾ അതുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ചിത്രീകരിക്കാമെന്നായിരുന്നു പ്ലാൻ. 65 ദിവസത്തെ ഷെഡ്യൂൾ ഉണ്ടായിരുന്നു. അതിനിടയിലാണ് കോവിഡ് ലോക്ഡൗൺ വരുന്നതും ഷൂട്ട് അനിശ്ചിതാവസ്ഥയിലാകുന്നതും. രാജുവിന്റെ കാര്യത്തിൽ എല്ലാവർക്കും വിഷമമായി. കാരണം, ഇതിനുവേണ്ടി അത്രയും കടുത്ത ഡയറ്റിലായിരുന്നു രാജു. എന്തായാലും, രാജുവിന്റെ ആ പ്രയത്നം വെറുതെയാകരുതെന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട്, ഏറ്റവും മെലിഞ്ഞ അവസ്ഥയിലുള്ള ഭാഗം ആ സമയത്തു തന്നെ ഷൂട്ട് ചെയ്തു. രാജു വിവസ്ത്രനായി കുളിക്കുന്ന രംഗമായിരുന്നു അത്. മുഖത്തും കൈകാലുകളിലുമുള്ള ടാനിങ്, മുറിവിന്റെ പാടുകൾ ഇത്രയൊക്കെയേ മേക്കപ്പ് ഉള്ളൂ. നെഞ്ചും അതിനു താഴെയും കാണുന്ന രൂപം അദ്ദേഹം വർക്കൗട്ട് ചെയ്തെടുത്തതാണ്. അതിൽ സ്കിൻ ടോൺ മാത്രമേ മേക്കപ്പ് ചെയ്യേണ്ടി വന്നിട്ടുള്ളൂ. 

നാവിൽ അത്രയും കളറിങ് പറ്റില്ല
പഠിച്ച കാര്യങ്ങളല്ല ആടുജീവിതത്തിൽ പ്രയോഗിച്ചിരിക്കുന്നത്. മുഴുവനായും ഇതിനായി കണ്ടെത്തിയ സങ്കേതങ്ങളാണ്. ബ്ലെസി സർ മനസിൽ കാണുന്നത് സ്ക്രീനിൽ എത്തിക്കുക എന്നതായിരുന്നു വെല്ലുവിളി. വെള്ളം കുടിക്കാതെ വറ്റി വരണ്ടു പോയ നാക്ക് ഒരു സീക്വൻസിന്റെ ഭാഗമായി കാണിക്കുന്നുണ്ട്. മരുഭൂമിയിൽ വെള്ളമില്ലാതെ പെട്ടു പോകുന്ന അവസ്ഥയിൽ നാക്കിന്റെ സ്വാഭാവിക നിറമൊക്കെ മാറി കറുത്ത നിറമാകും. ചുണ്ടും നാക്കും വറ്റി വരണ്ട് കറുത്തിരിക്കുന്ന അവസ്ഥ. ആർടിസ്റ്റിന്റെ നാക്കിൽ നേരിട്ട് നിറം കൊടുക്കാൻ പറ്റില്ല. അതെല്ലാം വലിയ വെല്ലുവിളിയായിരുന്നു. 

prithviraj-aadujeevitham

പാമ്പ് റിയലാണ്
നജീബിന്റെ കാലിലൂടെ മരുഭൂമിയിലെ പാമ്പുകൾ പോകുന്ന രംഗമായിരുന്നു വെല്ലുവിളി ഉയർത്തിയ മറ്റൊരു സീൻ. ആ പാമ്പുകൾ റിയലായിരുന്നു. മരുഭൂമിയിൽ കാണുന്ന തരത്തിലുള്ള പാമ്പുകളാണ് ആ ഷോട്ടിൽ ഉപയോഗിച്ചത്. കാല് പൊള്ളി വ്രണങ്ങൾ വരുന്നതായി കാണിക്കുന്നതെല്ലാം സ്പോട്ടിൽ ചെയ്തെടുത്തതാണ്. മറ്റു സിനിമകളിലെപ്പോലെ മേക്കപ് റൂമിൽ പോയി, അതു ചെയ്തു സെറ്റിൽ വരുന്ന പരിപാടിയല്ല. ആ ഷോട്ടിന് മുൻപ് മരുഭൂമിയിൽ തന്നെ ഇരുന്നാണ് അതു ചെയ്യുന്നത്. രാജു കിടക്കുന്ന ആ മണലിൽ തന്നെ ഞങ്ങളും ഇരിക്കുന്നു. അവിടെ തന്നെ ഇരുന്നു ചെയ്യുന്നു. ഒരു ദിവസം നാലു ഷോട്ടുകളെ പ്ലാൻ ചെയ്യുന്നൂള്ളൂവെങ്കിൽ അതു മാത്രമെ അന്ന് എടുക്കൂ. അതിൽ റീഷോട്ട് വേണ്ടി വന്നാൽ, അടുത്ത ദിവസമെ എടുക്കൂ. 

ranjith-ambadi2
രഞ്ജിത് അമ്പാടി എ.ആർ. റഹ്മാനൊപ്പം, Image Credits: Instagram/ranjithambady

ക്യാമറയ്ക്കും രാജുവിനും ഇടയിൽ
നഖം, പല്ല് എന്നിവയെല്ലാം പ്രത്യേകം ചെയ്യിപ്പിച്ചെടുത്തിരുന്നു. നഖങ്ങൾ ഫിറ്റ് ചെയ്താൽ രാജുവിന് പിന്നെ ഫോൺ പോലും ഉപയോഗിക്കാൻ പറ്റില്ല. അതു തിരിച്ചറിഞ്ഞപ്പോൾ രണ്ടു വിരലുകളിലെ നഖങ്ങൾ ഷോട്ടിനു തൊട്ടു മുൻപ് മാത്രം ഫിറ്റ് ചെയ്യുന്ന രീതിയിലാക്കി. പിന്നെ, നഖങ്ങൾ ഫിറ്റ് ചെയ്തു കഴിഞ്ഞാൽ പല്ല് തനിയെ ക്ലിപ് ചെയ്യാൻ പറ്റില്ല. ഓരോ ഷോട്ടിന്റെ സമയത്ത് ആ പല്ല് വയ്ക്കാനും എടുത്തു മാറ്റാനും ഞാൻ അടുത്തു തന്നെ ഉണ്ടായിരുന്നു. ക്യാമറയ്ക്കും രാജുവിനും ഇടയിൽ നിൽക്കുക എന്നതായിരുന്നു എന്റെ ഡ്യൂട്ടി. 

robin-thomas-blessy-aadujeevitham

ഷൂട്ട് കഴിഞ്ഞപ്പോഴും രാജു സുന്ദരൻ!
മരുഭൂമിയിൽ ഞങ്ങൾക്കെല്ലാവർക്കും ശരിക്കും ആടുജീവിതമായിരുന്നു. പൊടിക്കാറ്റും ചൂടും ശരിക്കും അനുഭവിച്ചു. പിന്നെ, മറ്റു സിനിമകളിലെ ലൊക്കേഷനിലേക്ക് പല തരത്തിലുള്ള സന്ദർശകരെത്തും. ഇവിടെ ആരുമില്ല. ഞങ്ങൾ മാത്രമെയുള്ളൂ. ബോഡി ട്രാൻസ്ഫോർമേഷൻ നടക്കുന്നതുകൊണ്ട് രാജുവിനും മറ്റു സന്ദർശകർ ഉണ്ടായിരുന്നില്ല. അത്രയും ദിവസത്തെ ഷെഡ്യൂളിൽ ശരീരമാകെ കവർ ചെയ്തിട്ടാണ് ഞാനടക്കമുള്ള ക്രൂ മെമ്പേഴ്സ് ഷൂട്ടിന് ഇറങ്ങിയത്. എന്നിട്ടും ഞങ്ങളുടെയൊക്കെ സ്കിൻ ഡാമേജ് ആയി. ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ തിരികെ പോരാൻ വേണ്ടി എയർപോർട്ടിലെത്തിയപ്പോഴാണ് രസം. അതുവരെ, കണ്ടാൽ പേടിക്കുന്ന രൂപത്തിലുള്ള രാജു വീണ്ടും ഏറ്റവും സുന്ദരനായി. മേക്കപ്പിന്റെ കട്ടി ലെയറുകൾ കാരണം, ആ കാറ്റും പൊടിയുമൊന്നും അദ്ദേഹത്തിന്റെ സ്കിന്നിനെ ബാധിച്ചില്ല. ശരീരം മൊത്തം കവർ ചെയ്യുന്ന മേക്കപ്പ് ആയിരുന്നല്ലോ. മേക്കപ്പ് ചെയ്യാനും അതു മാറ്റാനും ഒരുപാടു സമയമെടുത്തെങ്കിലും സ്കിന്നിന് ഡാമേജൊന്നും സംഭവിച്ചില്ല. അതിൽ സന്തോഷം തോന്നി. 

aadujeevitham-movie-scene-web-1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com