പാമ്പിനെ കഴുത്തിൽ ചുറ്റി പൊലീസിന്റെ 'പുതിയ മുറ'; പ്രതിഷേധം, മാപ്പ്
Mail This Article
കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്യാൻ പാമ്പിനെ ഉപയോഗിച്ച് ഇന്തോനേഷ്യൻ പൊലീസ്. പാമ്പിനെ കഴുത്തിൽ ചുറ്റി ചോദ്യം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സംഭവം പുറംലോകമറിയുന്നത്. പ്രതിഷേധം ശക്തമായതോടെ മാപ്പു പറഞ്ഞ് പൊലീസ് രംഗത്തെത്തി. ഇന്തോനേഷ്യയിലെ പാപുവയിലാണ് സംഭവം.
മോഷണക്കുറ്റം ആരോപിച്ചാണ് യുവാവിനെ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ പൊലീസ് പുതിയ ‘മുറ’ പുറത്തെടുത്തു. യുവാവിന്റെ കൈ പിന്നിൽ കെട്ടിയിട്ട് ഏകദേശം രണ്ടു മീറ്റർ നീളമുള്ള പാമ്പിനെ കഴുത്തിൽ ചുറ്റി മുഖത്തിനു നേരെ നീട്ടി. എത്ര തവണ മൊബൈൽ മോഷ്ടിച്ചിട്ടുണ്ടെന്നു പറയാനാണ് ആവശ്യം. യുവാവ് പേടിച്ച് അലറുന്നതും പൊലീസുകാരന്‍ ചിരിക്കുന്നതും ഒരു മിനിറ്റ് 20 സെക്കന്റ് ദെർഘ്യമുള്ള വിഡിയോയിൽ കാണാം.
മനുഷ്യത്വരഹിതമായ ഈ പ്രവർത്തിയുടെ വിഡിയോ വൈറലായതോടെ പ്രതിഷേധം ശക്തമായി. ഇതോടെ പൊലീസ് മാപ്പു പറഞ്ഞു. വിഷമില്ലാത്ത പാമ്പായിരുന്നുവെന്നും യുവാവിനെ മർദിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ ന്യായീകരണം.
പൊലീസിന്റെ ഇത്തരം പ്രവർത്തികൾ മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിക്കുന്നതുമാണ് എന്ന വാദമുയർത്തി മനുഷ്യാവകാശ സംഘടകള്‍ പ്രതിഷേധത്തിലാണ്. മുൻപും ഇത്തരം പ്രവർത്തികൾ ഉണ്ടായിട്ടുള്ളതായി ഇവർ ആരോപിക്കുന്നു. ഇന്തോനേഷ്യയുടെ കിഴക്കൻ പ്രദേശമായ പാപുവയിൽ തദ്ദേശീയ ജനവിഭാഗങ്ങളാണു താമസിക്കുന്നത്. വംശീയ ആക്രമണങ്ങൾക്കും ഇവർ ഇരയാകുന്നതായി റിപ്പോർട്ടുകളുണ്ട്.