ലോകത്തെ വിറപ്പിച്ച് മാസ്റ്റർ ‘ഡ്രോണ’ൾഡ് ട്രംപ്
Mail This Article
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീമാകാര രൂപം കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യൽ ലോകം. ഇറ്റലിയിലെ വിയാറിഗോ കാർണിവലിന്റെ ഭാഗമായി നടന്ന പരേഡിലാണ് കൂറ്റന്‍ ട്രംപ് സ്ഥാനം പിടിച്ചത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി.
‘വാർഹാമർ’ എന്ന ഗെയിമിലെ കഥാപാത്രത്തിനാണു ട്രംപിന്റെ മുഖം നൽകി ‘മാസ്റ്റർ ഡ്രോൺ’ എന്ന പേരിട്ടത്. ഫബ്രീസോ ഗാല്ലിയാണ് ഈ ഭീമാകാരനായ ട്രംപിന്റെ ശില്പി. സ്വര്‍ണം കൊണ്ടുള്ള ആയുധങ്ങളും പടച്ചട്ടകളുമായാണ് ട്രംപിന്റെ നിൽപ്പ്. സ്വര്‍ണം കൊണ്ടുള്ള വാൾ താഴേക്ക് കുത്തിയിറക്കാന്‍ തയാറായി നിൽക്കുന്നു.
ലോകത്തെ മുഴുവൻ അധികാരങ്ങളുമുള്ള ആളാണ് ഗെയിം കഥാപാത്രം. ട്രംപിന്റെ വിദേശകാര്യ നയങ്ങളോടുള്ള പ്രതിഷേധമായാണ് ‘ലോകത്തെ വിറപ്പിക്കുന്ന അതിശക്തനായ ട്രംപ്’ പരേഡില്‍ സ്ഥാനം പിടിച്ചത്. ‘‘ഇതൊരു തമാശയാണ്. എന്നാൽ സമ്പത്ത് കൊണ്ടു മറ്റു രാജ്യങ്ങളെ തകർക്കാൻ അദ്ദേഹം ശ്രമിക്കുന്നു എന്നതു യാഥാര്‍ഥ്യമാണ്’’– ഗാല്ലി ഈ രൂപത്തെക്കുറിച്ച് ഒരു ന്യൂസ് പോർട്ടലിനോടു പ്രതികരിച്ചു.
ചിത്രങ്ങൾ വൈറലായതോടെ പല തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായി. ഈ രൂപം കണ്ടാൽ രാത്രി ദുഃസ്വപ്നങ്ങൾ കാണുമെന്ന തരത്തിൽ ട്രംപിനെ ട്രോളുന്നതായിരുന്നു അധികവും.
1873 മുതലേ ഈ ആഘോഷം നിലവിലുണ്ട്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് പരേഡിലെ പ്ലോട്ടുകൾക്ക് പരിഗണിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ദുരന്തങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയ്ക്കൊപ്പമാണ് ട്രംപ് സ്ഥാനം പിടിച്ചത്.