പ്രളയത്തിൽ രക്ഷകനായി പൊലീസുകാരൻ, കുട്ടികളെ തോളിലേറ്റി നടന്നത് 1.5 കിലോമീറ്റർ
Mail This Article
പ്രളയത്തിൽ കുടുങ്ങിയ കുട്ടികളെ തോളിലേറ്റി പൊലീസുകാരൻ നടന്നത് ഒന്നര കിലോമീറ്റർ. കോൺസ്റ്റബിൾ പൃഥ്വിരാജ് ജഡേജയാണ് അരയ്ക്കു മുകളിൽ ഉയര്‍ന്ന വെള്ളത്തിലൂടെ കുട്ടികളെ തോളിലേറ്റി നടന്ന് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. ഗുജറാത്തിലെ മോർബി ജില്ലയിലെ കല്യാണ്‌പർ ഗ്രാമത്തിലാണു സംഭവം.
കുട്ടികൾക്ക് നടക്കാനാവാത്ത വിധം ജലനിരപ്പ് ഉയർന്നതോടെ ഇദ്ദേഹം കുട്ടികളെ തോളിലേറ്റുകയായിരുന്നു. അരയ്ക്കൊപ്പം വെള്ളത്തിലൂടെ ശ്രദ്ധയോടെ ഇദ്ദേഹം നടന്നു.
ഈ ദൃശ്യങ്ങൾ ഗുജറാത്ത് എ.ഡി.ജി.പി ഷംഷേര്‍ സിങ്ങാണ് ട്വിറ്ററിൽ പങ്കുവച്ചത്. ഇതു സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. പൃഥ്വിരാജിന്റെ ധീരതയെ പ്രശംസിച്ച് മുഖ്യമന്ത്രി വിജയ് രൂപാനിയും രംഗത്തെത്തി. സര്‍ക്കാർ ജീവനക്കാരുടെ ആത്മാർഥതയുടെയും കഠിനാധ്വാനത്തിന്റെയും പ്രതീകം എന്നാണ് പൃഥ്വിരാജിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെ വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു.