പ്രളയത്തിനിടെ ഫോട്ടോഷൂട്ട്, വിമർശനം ശക്തം; സഹായിക്കാനെന്ന് വിശദീകരണം
Mail This Article
ബിഹാറിലെ പ്രളയബാധിത പ്രദേശത്ത് നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാര്‍ഥിനിയായ അതിഥി സിങ് ആണ് ചിത്രങ്ങള്‍ക്കു മോഡലായത്. വെള്ളം നിറഞ്ഞു കിടക്കുന്ന പാട്നയിലെ ഒരു റോഡിലായിരുന്നു ഷൂട്ട്.
ചുവപ്പ് വെൽവറ്റ് ഗൗൺ ആയിരുന്നു അതിഥിയുടെ വേഷം. പാട്നയിലെ ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുകയും അതുവഴി കൂടുതൽ സഹായം നേടിയെടുക്കുകയും ആണ് ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സമൂഹമാധ്യമത്തിലൂടെ ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
എന്നാൽ ഇവരുടെ പ്രവൃത്തിക്കെതിരെ വിമർശനങ്ങള്‍ ശക്തമാണ്. ആളുകൾ ദുരിതം അനുഭവിക്കുന്നതിനിടയിൽ ഇങ്ങനെ ചിരിച്ച്, ഉല്ലസിച്ച് ചിത്രങ്ങൾ പകർത്തുന്നത് ശരിയല്ല. ശ്രദ്ധ നേടാന്‍ ഫോട്ടോഷൂട്ട് നടത്തിയശേഷം പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാനാണ് എന്നു പറയുന്നതിൽ അർഥമില്ല എന്നിങ്ങനെയാണ് വിമര്‍ശനം. മാധ്യമങ്ങളിലൂടെ ആളുകൾ ബിഹാറിലെ സാഹചര്യങ്ങൾ അറിയുന്നുണ്ടെന്നും, അതിനിടയിൽ ഫോട്ടോഷൂട്ടിന്റെ ആവശ്യമില്ല എന്നും വിമർശകർ ചൂണ്ടികാട്ടുന്നു.
നാലു ദിവസം നീണ്ട കനത്ത മഴയെത്തുടർന്ന് ബീഹാറിലും ഉത്തർപ്രദേശിന്റെ കിഴക്കൻ ഭാഗങ്ങളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. 80 ലധികം ആളുകൾ മരിച്ചതായാണ് വിവരം.