ADVERTISEMENT

എന്തു കാര്യത്തിനും രണ്ടു വശമുണ്ട് എന്നാണല്ലോ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ കാലം ഒരു വശത്ത് ഭീതിയുടെ നാളുകളാകുമ്പോൾ മറുവശത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം കൂടി നൽകുന്നു. കുടുംബത്തിന്റെ ഇഴയടുപ്പം കൂട്ടാനും സ്നേഹനിമിഷങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരമായി അതിനെ മാറ്റുകയാണ് കോഴിക്കോട് സ്വദേശികളായ വേലായുധനയും ഭാര്യ സുലോചനയും മക്കളും.

വേലായുധന്റെ മകൻ ശ്രാവൺ ഒരു കൗതുകത്തിന് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇട്ട വിഡിയോ വൈറലായിക്കഴിഞ്ഞു. യഥാർഥത്തിൽ എന്നതാണ് വീടിനുള്ളിൽ ലോക്ഡൗൺ പിരീഡിൽ സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ ശ്രാവൺ നൽകുന്ന ഉത്തരം ഇങ്ങനെ....

‘ലോക്ക്ഡൗൺ തുടങ്ങിയ ശേഷം അച്ഛനും അമ്മയും ഞാനും ഭാര്യയും ചേച്ചിയും ഒക്കെ വീട്ടിൽ തന്നെയാണ്. ഒരുമിച്ചിരിക്കുന്ന സമയം പരമാവധി ആസ്വദിക്കുക എന്ന ചിന്തയിൽ പാചകവും വാചകവും ചില ഇൻഡോർ ഗെയിംസും ഒക്കെയായി കൂടുകയായിരുന്നു. കുടുംബമായി ഇരുന്നു ബോട്ടിൽ ആർട്ടും ചെയ്യാറുണ്ട്. ഇതൊന്നും അറിഞ്ഞിട്ടല്ല, ഒരുമിച്ചിരുന്നു ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷത്തിന് വേണ്ടിയാണ്. ഇന്നലെ അച്ഛന്റെയും അമ്മയുടെയും 31 ാം വിവാഹവാർഷികമായിരുന്നു. ലോക്ഡൗൺ അല്ലേ.. പതിവ് ആഘോഷങ്ങൾ ഒന്നുമില്ല. പകരം അവരുടെ സന്തോഷത്തിനായി എന്തു ചെയ്യണം എന്ന് ചോദിച്ചപ്പോൾ അമ്മയാണ് ‘വാ നമുക്ക് കണ്ണാരം പൊത്തിക്കളിക്കാം’ എന്ന് പറഞ്ഞത്. അങ്ങനെ കളി തുടങ്ങി’

ബാല്യത്തിലേക്കുള്ള ഒരു തിരിച്ചു പോക്കായിരുന്നു സുലോചനയ്ക്കും വേലായുധനും മക്കളുമൊത്തുള്ള കണ്ണാരം പൊത്തിക്കളി. കളി ഏകദേശം അവസാനിക്കാറായപ്പോൾ സുലോചനയാണ് ഇതൊക്കെ ഒന്ന് വിഡിയോ എടുത്തു വച്ചിരുന്നെങ്കിൽ പിന്നീടു കാണാമായിരുന്നു എന്നു പറഞ്ഞത്. അമ്മയുടെ ആഗ്രഹപ്രകാരം ശ്രാവൺ വിഡിയോ എടുത്തു.

വിഡിയോ എടുക്കുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും സോഷ്യൽ മീഡിയയിൽ ഇടണം എന്നൊന്നും കരുതിയിരുന്നില്ല. പിന്നീടു തോന്നി, എല്ലാവരും ലോക്ഡൗണിൽ അല്ലേ, സന്തോഷം പകരുന്ന ഒരു കാഴ്ച പങ്കു വച്ചേക്കാം എന്ന്. അങ്ങനെയാണ് ഈ കുടുംബത്തിന്റെ ‘സാറ്റ് കളി’ വൈറലായത്.

velayudhan-and-family

കോവിഡ് ഭീഷണിയെത്തുടർന്ന് പരമാവധി വീട്ടിൽ തന്നെയാണ് ശ്രാവണും കുടുംബവും. ഏറ്റവും അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങൂ. അതും ഒരാൾ മാത്രം. അതിനാൽ അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷികം കേക്കിനു പകരം  തണ്ണിമത്തൻ മുറിച്ചാണ് മക്കൾ കളറാക്കിയത്. 

English Summary : Family playing hide and seek, Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com