ഓൺലൈൻ ക്ലാസെടുക്കാൻ ഹാംഗർ ട്രൈപോഡാക്കി ; തരംഗമായ ചിത്രത്തിനു പിന്നിൽ
Mail This Article
ഓൺലൈൻ ക്ലാസെടുക്കുമ്പോൾ ക്യാമറ വയ്ക്കാൻ ട്രൈപോഡ് ഇല്ലെങ്കിൽ എന്തു ചെയ്യും ? ഒരു ഹാംഗർ തൂക്കിയിട്ട് അതിൽ ഫോൺ വെച്ച് വിഡിയോ എടുത്താലോ. പൂണെ സ്വദേശിനിയായ കെമിസ്ട്രി ടീച്ചർ മൗമിത ആണ് ഇത്തരമൊരു ശ്രമം നടത്തിയത്. ടീച്ചറും ടീച്ചറുടെ ഹോം മെയ്ഡ് ട്രൈപോഡും സോഷ്യൽ മീഡിയയിൽ തരംഗമാണ്.
കോവിഡ് മൂലമുണ്ടായായ പ്രത്യേക സാഹചര്യത്തിൽ അപ്രതീക്ഷിതമായി ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമിടേണ്ടി വന്നതോടെ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പലയിടത്തും സാധിച്ചിട്ടില്ല. ഇതേ പ്രശ്നമാണ് മൗമിത ടീച്ചറും നേരിട്ടത്. വീട്ടിലിരുന്ന് ക്ലാസുകൾ റെക്കോർഡ് ചെയ്ത് കുട്ടികൾക്ക് അയയ്ച്ചു കൊടുക്കാന്‍ മൗമിത ടീച്ചർ തീരുമാനിച്ചു. ബോർഡിലെഴുതി പഠിപ്പിക്കുന്ന വിഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ ട്രൈപോഡ് ഇല്ലായിരുന്നു. ഇതോടെ ഒരു പ്ലാസ്റ്റിക് കസേരയും ഹാംഗറും ചേർത്ത് ഉത്തരത്തിൽ കെട്ടിയിട്ട് ടീച്ചർ ഒരു ‘ട്രൈപോഡ്’ ഉണ്ടാക്കി ഫോൺ അതിൽ വെച്ചു.
വിദ്യാര്‍ഥികൾക്കു വേണ്ടി തയാറാക്കിയ വിഡിയോയ്ക്കൊപ്പം ട്രൈപോഡിന്റെ ചിത്രവും ടീച്ചർ തന്റെ ലിങ്കഡിൻ അക്കണ്ടിൽ പങ്കുവച്ചിരുന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ആരാണ് എന്നറിയില്ലെങ്കിലും അർപ്പണ മനോഭാവം വ്യക്തമാണ് എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് സോഷ്യൽ ലോകം അഭിപ്രായപ്പെട്ടത്. നിരവധി അഭിനന്ദനങ്ങളാണ് ടീച്ചറെ തേടി എത്തിയത്.
English Summary : Online Class image viral in Social Media