ADVERTISEMENT

കൊല്ലം കടയ്ക്കൽ മുക്കുന്നം സ്വദേശി യഹിയയെ നൈറ്റിയിലല്ലാതെ ആർക്കും കാണാനാകില്ല. ആദ്യമായി കാണുന്നവർക്ക് ചിരി വന്നേക്കാം. ഒരു സാധാരണക്കാരന്റെ നിശബ്ദ പ്രതിഷേധമാണ് ആ നൈറ്റി എന്നറിയുമ്പോൾ പിന്നെ ചിരി വരില്ല. ഒരു ചെറിയ ചായക്കട നടത്തി മനുഷ്യരുടെ വയറും മനസ്സും നിറയ്ക്കുകയാണയാൾ. യഹിയയുടെ വ്യത്യസ്തമായ ഈ ജീവിതം ആനന്ദ് ബെനടിക്ട് ആണ്  സമൂഹമധ്യമത്തിൽ കുറിച്ചത്.

കുറിപ്പ് വായിക്കാം:

ഇതൊരു വ്യത്യസ്തനായ, പച്ചയായ ഒരു സാധുമനുഷ്യന്റെ കഥയാണ്. ഒരു പക്ഷേ നിങ്ങളിൽ കുറച്ചു പേരെങ്കിലും ഈ മനുഷ്യനെ കുറിച്ച് കേട്ടിരിക്കും. അറിയാത്തവർക്കായി എഴുതുകയാണ്, കേൾക്കുമ്പോൾ തമാശയായി തോന്നാവുന്ന ആ ജീവിതത്തെക്കുറിച്ച്. കൊല്ലം കടയ്ക്കൽ മുക്കുന്നം സ്വദേശിയാണ് യഹിയാക്ക. 13 മക്കളടങ്ങുന്ന ദരിദ്രകുടുംബത്തിലെ ഒരംഗം. ഒന്നാം ക്ലാസ്സിൽ തന്നെ പഠനം ഉപേക്ഷിച്ചു. പല പല ജോലികൾ ചെയ്യേണ്ടി വന്നു. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. തെങ്ങുകയറ്റവും കൂലിപ്പണിയുമായി വർഷങ്ങളോളം ജീവിതം തട്ടിമുട്ടി മുന്നോട്ട് പോയി. ആ വരുമാനം കൊണ്ടു മക്കളെ കെട്ടിച്ചയക്കാൻ പറ്റില്ല എന്ന യാഥാർഥ്യം മനസിലാക്കി, ഉള്ളതെല്ലാം വിറ്റുപെറുക്കി ഗൾഫിലേക്ക് പോയെങ്കിലും നിരക്ഷരനായ ഇക്കയെ കാത്തിരുന്നത് ആടുജീവിതത്തിലെ നജീബിന്റെ അവസ്ഥയായിരുന്നു, 

ആ മണലാരണ്യത്തില്‍ നൂറുകണക്കിന് ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുക എന്നതായിരുന്നു ജോലി. കഷ്ടിച്ചുള്ള വെള്ളം മാത്രമായിരുന്നു അറബി എത്തിച്ചിരുന്നത്. അതിൽ നിന്ന് ഒരു തുള്ളി വെള്ളം എടുത്താൽ മൃഗീയമായ മർദനമുറകളായിരുന്നു. അതുകൊണ്ടു കുളിക്കാതെയും നനയ്ക്കാതെയും പല്ല് തേയ്ക്കാതെയും വർഷങ്ങൾ അയാൾ ആ മരുഭൂമിയിൽ നരകജീവിതം നയിച്ചു. ഒടുവിൽ അവിടെ നിന്നും ആരുടെയൊക്കെയോ സഹായം കൊണ്ടു രക്ഷപ്പെട്ടു തിരികെ നാട്ടിലേക്ക് തന്നെ മടങ്ങി. കയ്യിലുണ്ടായിരുന്ന തുച്ഛമായ സമ്പാദ്യവും സഹകരണബാങ്കിന്റെ വായ്‌പയുമെല്ലാം കൊണ്ടു മക്കളെ കെട്ടിച്ചയച്ചു. 

ഉപജീവനത്തിനായി ഒരു തട്ടുകട. പിന്നീട് ചെറിയൊരു ചായക്കടയായി അതു വികസിച്ചു. ഊണിന് 10 രൂപ, ഒരു പ്ലേറ്റ് കപ്പയ്ക്ക് 10 രൂപ, ഹാഫ് പ്ലേറ്റ് ചിക്കൻ കറിക്ക്‌ 40 രൂപ അങ്ങനെ ആകെ 60 രൂപ കയ്യിലുണ്ടെങ്കിൽ കുശാൽ. ഇനിയുമുണ്ട് യഹിയാക്കയുടെ ധാരാളം ഓഫറുകൾ. അഞ്ച് ചിക്കൻകറിക്ക്‌ ഒരു ചിക്കൻകറി ഫ്രീ. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ. ദോശക്ക് 4 രൂപ, ചായയ്ക്ക് 5 രൂപ. കടയിലെ എല്ലാ ജോലികളും യഹിയാക്ക തനിച്ചു തന്നെ ചെയ്യും. പായ്ക്കറ്റിൽ വരുന്ന മസാലകളൊന്നും ഉപയോഗിക്കാറില്ല. വറുക്കുന്നതും പൊടിക്കുന്നതുമെല്ലാം ഒറ്റയ്ക്ക്. ഒരു ദിവസം ഉപയോഗിച്ച എണ്ണ പിറ്റേ ദിവസം ഉപയോഗിക്കില്ല. വലിയ ലാഭമോ, പണം സമ്പാദിക്കണമെന്നോ ഒന്നും ആ മനുഷ്യന് ആഗ്രഹമില്ല. ചിലവൊക്കെ കഴിഞ്ഞ് ഒരു 500രൂപ കിട്ടിയാൽ മതി, സന്തോഷം.

അങ്ങനെ ജീവിതം പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് കവലയിൽ വച്ച് കണ്ടപ്പോൾ മുണ്ടിന്റെ തലക്കുത്തഴിച്ചില്ല എന്ന കാരണം പറഞ്ഞ് എസ്ഐ മുഖത്തടിച്ചത്. അന്നു മുതൽ മുണ്ട് ഉപേക്ഷിച്ച് വേഷം നൈറ്റി ആക്കി. ‘ഇയാൾക്കെന്താ വട്ടുണ്ടോ ?’ നാട്ടുകാരിൽ പലരും കളിയാക്കിയപ്പോഴും അയാൾ സ്വന്തം നിലപാടിൽ നിന്ന് ഒരു അടി പോലും പിന്നോട്ടു പോയില്ല. പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരു സാധാരണക്കാരന്റെ വ്യത്യസ്തമായ നിശബ്ദ പ്രതിഷേധം ആയിരുന്നു അത്. ഒടുവിൽ നാടും വീടും കുടുംബക്കാരും അംഗീകരിച്ച വേഷമായി അത് മാറി. യഹിയയ്ക്ക് ജീവിതത്തിൽ ഒരു ശാസ്ത്രമേ ഉള്ളൂ. മരിക്കുന്നത് വരെ അദ്ധ്വാനിച്ചു തന്നെ ജീവിക്കണം. യഹിയ്ക്കയുടെ ചായക്കടയിൽ പ്രകാശം പരത്തുന്ന എൽഇഡി ബോർഡുകളോ, വിശാലമായ ഇരിപ്പിടങ്ങളോ ഒന്നും ഇല്ല. പക്ഷേ വയറും മനസ്സും നിറയ്ക്കുന്ന, മായം ചേർക്കാത്ത രുചികരമായ ആഹാരവും അത് സ്നേഹത്തോടെ വിളമ്പിത്തരാൻ യഹിയാക്കയുടെ കൈകകളും ഉണ്ട്. എല്ലാ വിധ ആശംസകളും നേരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com