സുഖലോലുപതയും പണത്തോടുള്ള ആർത്തിയും ഉപേക്ഷിക്കണം; സെലിബ്രിറ്റികൾക്ക് ചൈനയുടെ താക്കീത്
Mail This Article
സുഖലോലുപത, പണത്തോടുള്ള ആർത്തി, അമിതമായ വ്യക്തിമാഹാത്മ്യവാദം എന്നിവ ഉപേക്ഷിക്കാൻ സെലിബ്രിറ്റികളോട് ആവശ്യപ്പെട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ബെയ്ജിങ്ങിൽ സംഘടിപ്പിച്ച വിനോദ വ്യവസായവുമായി ബന്ധപ്പെട്ട ചർച്ചായോഗത്തിലാണ് ഈ മേഖലയിലെ പ്രമുഖരെ സാക്ഷിയാക്കി മുതിര്‍ന്ന പാര്‍ട്ടി നേതാക്കന്മാരുടെ താക്കീത് എത്തിയത്. ‘പാർട്ടിയെ സ്നേഹിക്കുക, രാജ്യത്തെ സ്നേഹിക്കുക, സദാചാരത്തിന്റെയും കലയുടെയും വക്താക്കളാവുക’ എന്നതായിരുന്നു പരിപാടിയുടെ മുദ്രവാക്യം.
സെലിബ്രിറ്റി സംസ്കാരത്തിനെതിരെ കര്‍ശന നടപടികളാണ് ചൈനീസ് ഭരണകൂടം സമീപകാലത്ത് സ്വീകരിച്ചിട്ടുള്ളത്. നടി സാവോ വെയിൻ ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്‍റര്‍നെറ്റില്‍ നിന്നു തുടച്ചു നീക്കപ്പെട്ടിരുന്നു. മറ്റൊരു നടി ഷെങ് ഷുവാങ്ങിന് 46 ദശലക്ഷം ഡോളറാണ് പിഴ ചുമത്തിയത്. ചൈനീസ് വ്യവസായി ജാക് മായെക്കുറിച്ച് മൂന്നു മാസമായി വിവരമില്ല. സർക്കാരിനെ വിമർശിച്ചതിനു പിന്നാലെയാണു ജാക് മാ അപ്രത്യക്ഷനായത്. മുപ്പത്തഞ്ചോളം സെലിബ്രിറ്റികൾ സർക്കാരിന്റെ കരിമ്പട്ടികയിലുണ്ട് എന്നും സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കിയ മാവോ സെ ദുംഗിന്‍റെ 1960കളിലെ സാംസ്കാരിക വിപ്ലവത്തോടാണ് ഈ നടപടികളെ ചിലര്‍ ഉപമിക്കുന്നത്. സെലിബ്രിറ്റി സംസ്കാരവും സമ്പത്തിനു പിന്നാലെയുള്ള പാച്ചിലും പാശ്ചാത്യലോകത്ത് നിന്നുള്ള ഇറക്കുമതിയായാണ് ചൈന കാണുന്നത്. വ്യക്തികളില്‍ ഊന്നിയ ഈ ചിന്ത കമ്യൂണിസത്തിന് ഭീഷണിയാകുമെന്നും ഭരണകൂടം കരുതുന്നു. സാമൂഹിക മര്യാദകൾ, സദാചാരം, കുടുംബ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കാനാണ് പാർട്ടി താരങ്ങൾക്ക് നൽകുന്ന ഉപദേശം.
English Summary : Celebrities are warned they must 'oppose the decadent ideas of money worship and hedonism by Chinese Communist leaders.