അച്ഛന്റെ ശവസംസ്കാരത്തിനിടെ ഫോട്ടോഷൂട്ട്; മോഡലിന് വിമർശനം
Mail This Article
അച്ഛന്റെ ശവസംസ്കാരത്തിനിടെ ഫോട്ടോഷൂട്ട് നടത്തിയ മോഡലിന് വിമർശനം. ഫ്ലോറിഡ സ്വദേശിനി ജെയ്ൻ റിവേറ (20) ആണ് അച്ഛന്റെ ശവപ്പെട്ടിക്ക് ഒപ്പം നിന്ന് ചിത്രങ്ങൾ പകർത്തിയത്. റാംപിലേതു പോലെയായിരുന്നു ജെയ്നിന്റെ നിൽപ്പും വേഷവും. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെയാണു വിമർശനം ഉയർന്നത്.
‘‘ചിത്രശലഭം പറന്നകന്നു. നിത്യശാന്തി നേരുന്നു അച്ഛാ, നിങ്ങളായിരുന്നു എന്റെ ആത്മാർഥ സുഹൃത്ത്. നന്നായി ജീവിച്ച ഒരു ജീവിതം’’ – ശവപ്പെട്ടിക്ക് മുമ്പിൽ കൈകൾ കൂപ്പി നിൽക്കുന്നത് ഉൾപ്പടെയുള്ള എട്ടു ചിത്രങ്ങൾക്കൊപ്പം ജെയ്ൻ കുറിച്ചു. ബ്ലാക് ബ്ലേസറായിരുന്നു വേഷം.
അച്ഛൻ മരിച്ചതിന്റെ യാതൊരു ദുഃഖവും മകളുടെ മുഖത്ത് കാണാനില്ല. ഈയൊരു സാഹചര്യത്തിലും സ്റ്റൈലിഷ് വസ്ത്രം ധരിച്ചിരിക്കുന്നു. യാതൊരു മാന്യതയുമില്ലാത്ത പ്രവൃത്തി. നമ്മുടെ സംസ്കാരം നഷ്ടമായി.... എന്നിങ്ങനെ നീളുന്നു വിമർശനങ്ങൾ. ഇതോടെ ജെയ്ൻ ചിത്രങ്ങൾ നീക്കി. എങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായ പ്രചരിച്ചു.
‘‘മോശം പ്രതികരണങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ നല്ല ഉദ്ദേശത്തോടെ പകർത്തിയ ചിത്രങ്ങൾ ആണ് അവ. ജീവനോടെ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ പൂർണമായും എനിക്ക് പിന്തുണ നൽകുമായിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗം ഓരോരുത്തരും അവരുടെ രീതിയിൽ കൈകാര്യം ചെയ്യുന്നു. അച്ഛൻ ഒപ്പം ഉണ്ടായിരുന്നപ്പോഴുള്ള ആഘോഷ നിമിഷങ്ങളിൽ ഒന്നു പോലെയാണ് ഞാൻ അതിനെ കണ്ടത്’’– ജെയ്ൻ എൻബിസി ന്യൂസിനോട് പ്രതികരിച്ചു.
ജെയ്ൻ ചെയ്തത് തെറ്റാണ്. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതു ശരിയല്ല എന്നാണ് ചിലരുടെ അഭിപ്രായം. അവർക്ക് ഇഷ്ടമുള്ള രീതിയിൽ കാര്യങ്ങൾ ചെയ്യട്ടേ എന്നും എല്ലാവരും ഒരുപോലെ ആയിരിക്കില്ല എന്ന വാദവുമായി ജെയ്നിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ഒക്ടോബര്‍ 11ന് ആയിരുന്നു ജെയ്നിന്റെ പിതാവിന്റെ മരണം. 56 വയസ്സായിരുന്നു.
English Summary : Influencer Jayne Rivera poses in front of father's open coffin and posts image on Instagram before backlash