ADVERTISEMENT

തലമുടി സ്റ്റൈൽ ചെയ്യുന്നതിനിടെ സ്ത്രീയുടെ തലയിൽ തുപ്പി വിവാദത്തിലായ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന്റെ സലൂണുകളും പരിശീലനകേന്ദ്രങ്ങളും അടച്ചു പൂട്ടണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ബിജെപി എംഎൽഎ ആകാശ് വിജയ്‌വർഗിയ രംഗത്ത്. ഇൻഡോർ ജില്ലാ ഭരണകൂടം 48 മണിക്കൂറിനുള്ളിൽ നടപടി എടുത്തില്ലെങ്കിൽ സമരത്തിലേക്ക് തിരിയുമെന്നും വിജയ്‌വർഗിയ മുന്നറിയിപ്പ് നല്‍കി. 

 

‘‘ഉത്തരവാദിത്തപ്പെട്ട  പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും അറിയാനാണിത്. നിങ്ങൾ ഹബീബിന്റെ എല്ലാ സലൂണുകളും പരിശീലനകേന്ദ്രങ്ങളും 48 മണിക്കൂറിനുള്ളിൽ അടച്ചു പൂട്ടണം അല്ലാത്തപക്ഷം ഞാൻ സമരം ആരംഭിക്കും’’– ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ വിജയ്‌വർഗിയ വ്യക്തമാക്കി.

 

മധ്യപ്രദേശ് ബിജെപി വക്താവ് നേഹ ബഗ്ഗയും ഹബീബിനെതിരെ രംഗത്തെത്തി. ഹബീബിന്റെ എല്ലാ സ്ഥാപനങ്ങളും അടച്ചു പൂട്ടാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉത്തരവിടണമെന്നാണ് നേഹയുടെ ആവശ്യം. ഈ സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കാൻ സ്ത്രീകളോടും യുവാക്കളോടും ആഹ്വാനം ചെയ്തിട്ടുമുണ്ട്. 2019 ഏപ്രിൽ ജാവേദ് ഹബീബ് ബിജെപിയിൽ ചേർന്നിരുന്നു. ഇയാളെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുമിത് മിശ്ര ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ്യ്ക്ക് കത്ത് അയച്ചിട്ടുണ്ട്. 

 

ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ നടന്ന ഹെയർ സ്റ്റൈലിങ് പരിശീല ക്ലാസിനിടെയാണ് ഹബീബ് സ്ത്രീയുടെ തലയിൽ തുപ്പിയത്. മുടി വെട്ടുമ്പോൾ വെള്ളമില്ലെങ്കിൽ തുപ്പൽ ഉപയോഗിക്കാം എന്നു പറഞ്ഞായിരുന്നു ഹബീബ് പ്രവൃത്തി. ഇതിന്റെ വിഡിയോ വൈറലാകുകയും  വിമർശനം ശക്തമാകുകയും ചെയ്തു. ദേശീയ വനിതാ കമ്മീഷനുൾപ്പടെ സംഭവത്തിൽ ഇടപെട്ടു. ഹബീബ് തലയിൽ തുപ്പിയ സ്ത്രീ പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. 

 

പ്രതിഷേധം ഉയർന്നതോടെ ക്ഷമാപണവുമായി ഹബീബ് രംഗത്തെത്തി. ഒരു തമാശയ്ക്ക് ചെയ്തതാണെന്നും ആരെയങ്കിലും വേദനപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞത്. ഇന്ത്യയിലെ 110 നഗരങ്ങളിൽ സലൂണുകളും പരിശീലന കേന്ദ്രങ്ങളുമായി 846 ഔട്ട്ലറ്റുകളുള്ള ബ്രാന്‍ഡിന്റെ ഉടമയാണ് ജാവേദ് ഹബീബ്.

 

English Summary : Shut salons of hairstylist Jawed Habib in 48 hours: BJP MLA Akash Vijayvargiya to Indore administration

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com