മേക്കപ് ആർട്ടിസ്റ്റ് ടോണി മൈക്കിളിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. സത്വബോധം ഉയർത്തിപ്പിടിച്ച് ജീവിക്കാനും ഇഷ്ടമുള്ളത് ധരിക്കാനും എല്ലാവർക്കുമുള്ള അവകാശത്തെ ഓർമിപ്പിക്കാനാണ് ടോണി ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിട്ടത്. തിരുവനന്തപുരം ചാല മാർക്കറ്റ് ആയിരുന്നു ലൊക്കേഷൻ.
കമ്പിളി കൊണ്ടുള്ള കറുപ്പ് മിഡ് ലെങ്ത് ഗൗണും സ്റ്റോക്കിങ്ങ്സുമായിരുന്ന വേഷം. ഗ്ലൗസ്, ബെൽറ്റ്, ഹീൽഡ് ബൂട്ട് എന്നിവ ആക്സസറൈസ് ചെയ്തു. ചില ഫോട്ടോകളിൽ ഹാൻഡ് ബാഗും ഉണ്ട്.

ഇത്തരമൊരു കോസ്റ്റ്യൂമിൽ പൊതു സമൂഹത്തിൽ എത്തുമ്പോഴുള്ള പ്രതികരണം അറിയണമെന്നും അതു പകർത്തണമെന്നുമുള്ള ആഗ്രഹം കുറച്ചു നാളായി ടോണിയുടെ മനസ്സിലുണ്ടായിരുന്നു. ‘‘നമ്മള്‍ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും അവസരമില്ല. അങ്ങനെ എന്തെങ്കിലും ചെയ്താൽ നമ്മളെ ഒരു അന്യഗ്രഹ ജീവിയെപ്പോലെയാകും നോക്കുക. കേരളത്തിലെ സാഹചര്യം ഇക്കാര്യത്തിൽ വളരെ മോശമാണ്.’’– ടോണി പറയുന്നു.

തങ്ങളെപ്പോലെയുള്ള നിരവധിപ്പേർക്ക് മുന്നോട്ട് വരാനും കഴിവ് പ്രകടിപ്പിക്കാനും ധൈര്യം പകരുക എന്ന ലക്ഷ്യവും ഫോട്ടോഷൂട്ടിന് ഉണ്ടെന്ന് ടോണി. ‘‘വ്യത്യസ്തരായ ജനിച്ചു എന്നതുകൊണ്ട് നേരിടേണ്ടി വരുന്ന കളിയാക്കലുകൾ ഭയന്ന് സമൂഹത്തിൽനിന്നും ഒളിച്ചോടുന്ന നിരവധിപ്പേരുണ്ട്. എത്ര കഴിവ് ഉണ്ടെങ്കിലും അവര്‍ക്ക് അതു പുറത്തെടുക്കാൻ അവസരം ലഭിക്കുന്നില്ല. സമൂഹത്തിന്റെ കൊത്തിപ്പറിക്കുന്ന നോട്ടങ്ങള്‍ കാരണം തളർന്നു പോയവർ നിരവധിയാണ്’’

ടോണിയുടെ ഫോട്ടോഷൂട്ടുകൾ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. സ്വന്തമായി വികസിപ്പിക്കുന്ന ആശയങ്ങളും സ്വയം തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളുമാണ് ഷൂട്ടിന് ഉപയോഗിക്കുന്നത്. ‘‘കേരളത്തിൽ ഇത്തരമൊരു ട്രെന്റ് കൊണ്ടു വന്നത് ഞാനാണ്. ആദ്യമായി ചെയ്ത ഫോട്ടോഷൂട്ട് വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതിൽനിന്നു പ്രചോദനം ഉൾകൊണ്ട് നിരവധി മേക്കപ് ആർട്ടിസ്റ്റുകൾ സമാനമായ ഫോട്ടോഷൂട്ടുകൾ ചെയ്തു. പ്രശസ്ത മേക്കപ് ആർട്ടിസ്റ്റുകളായ Mannya MUA, ജെയിംസ് ചാൾസ് എന്നിവരാണ് എനിക്ക് പ്രചോദനമായത്. എന്റെ ചില ഫോട്ടോകൾക്ക് അവരുമായി രൂപസാദൃശ്യമുണ്ടെന്ന കമന്റുകൾ വന്നിരുന്നു. അതാണ് ഈ ഫോട്ടോഷൂട്ടിലേക്ക് നയിച്ചത്.’’

9 വർഷമായി ടോണി മേക്കപ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്നു. 10 വർഷം ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ ജോലി ചെയ്തശേഷമാണ് പാഷൻ പിന്തുടർന്ന് മേക്കപ് ആർട്ടിസ്റ്റ് ആകാൻ തീരുമാനിച്ചത്.