പ്ലംബർക്ക് 117 കോടിയുടെ ലോട്ടറി; ആഡംബര ജീവിതം, ഒടുവില്‍ ജയിലില്‍
Mail This Article
ലോട്ടറിയുടെ രൂപത്തിൽ തേടിയെത്തുന്ന ഭാഗ്യം എത്രയോ പേരുടെ ജീവിതം മാറ്റിമറിച്ചിരിക്കുന്നു. എന്നാല്‍ ആ പണം ദുർവ്യയം ചെയ്താൽ ഭാഗ്യവാന് ജയിലിലും കിടക്കേണ്ടി വരും. ദക്ഷിണ ഓസ്ട്രേലിയയിലെ മൈ ലോട്ടോ ജേതാവായ പ്ലംബറാണ് ജയിലിലെത്തിയത്. 2017ല്‍ ഇയാൾക്ക് 22 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 117 കോടി ഇന്ത്യൻ രൂപ) ലോട്ടറി അടിച്ചിരുന്നു. എന്നാൽ തുടർന്നുള്ള ആഡംബരവും കുത്തഴിഞ്ഞതുമായ ജീവിതമാണ് ഇയാളെ ജയിലിലെത്തിച്ചത്.
പണം കയ്യിലെത്തിയതോടെ ആഡംബര ജീവിതം തുടങ്ങി. വീട്ടിൽ ദിവസവും പാർട്ടികൾ സംഘടിപ്പിച്ചു. നിരോധിത ലഹരി മരുന്ന് ഒഴുക്കി. ഇതേക്കുറിച്ച് വിവരം കിട്ടിയ പൊലീസ് ഇയാളുടെ അഡ്‌ലെയ്ഡിലെ വീട്ടിൽ റെയ്ഡ് നടത്തി. 2.26 ഗ്രാം കൊക്കെയ്നും 27.3 ഗ്രാം എംഡിഎംഎയും ലൈസന്‍സില്ലാത്ത ഒരു കൈതോക്കും പൊലീസ് പിടിച്ചെടുത്തു. കോടതി ഇയാളെ മൂന്ന് വര്‍ഷവും ഒന്‍പ് മാസവും തടവിന് ശിക്ഷിച്ചു. ആദ്യത്തെ 18 മാസം പരോൾ ലഭിക്കില്ല. എന്നാല്‍ ഇയാൾ കുറ്റം ഏറ്റുപറയുകയും തിരുത്താൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ രണ്ട് വര്‍ഷത്തെ നിരീക്ഷണത്തോട് കൂടിയ നല്ല നടപ്പ് ബോണ്ടിന്‍റെ ഉറപ്പില്‍ തടവ് ശിക്ഷ റദ്ദാക്കി.
ലോട്ടറി തുക മുഴുവനായി ഇയാൾ ചെലവഴിച്ചില്ല. ഇതില്‍ വലിയൊരു ഭാഗം ട്രസ്റ്റ് രൂപീകരിച്ച് ഇയാളുടെ മാതാപിതാക്കളാണ് കൈകാര്യം ചെയ്യുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും ഭൂമി വാങ്ങാൻ പണം വിനിയോഗിച്ചിട്ടുണ്ടെന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.