ADVERTISEMENT

അടുത്തകാലത്ത് വളരെയധികം പ്രചാരം നേടിയ വാക്കാണ് ‘സെൽഫ് മാർക്കറ്റിങ്’. കരിയറും ബിസിനസുമെല്ലാം വളർത്താൻ വേണ്ട ഒരു പ്രധാന ഘടകമായി കാലങ്ങളായി ഇത് പരിഗണിച്ചുവരുന്നുണ്ടെങ്കിലും ‌സമൂഹമാധ്യമങ്ങളുടെ സ്വാധീനം ശക്തമായ ഇക്കാലത്ത് അതിനു പ്രാധാന്യവും സാധ്യതയും കൂടി. ഇതു പ്രയോജനപ്പെടുത്തി ജീവിതം മാറ്റിമറിച്ചവർ നിരവധി. എന്നാൽ മറ്റുള്ളവരെ അധിക്ഷേപിച്ചും സ്വകാര്യതയിലേക്ക് കടന്നു കയറിയും അസ്വസ്ഥരാക്കുന്ന തരത്തിലുമാണ് സെൽഫ് മാർക്കറ്റിങ് എങ്കിലോ? നടിയും മോഡലുമായ ഉർവശി റൗട്ടേല ഇപ്പോൾ ചെയ്യുന്നത് അതാണോ? ഇന്ത്യൻ ക്രിക്കറ്റർ ഋഷഭ് പന്തിനു പിന്നാലെയുള്ള ഉർവശിയുടെ യാത്ര എവിടെചെന്നു നിൽക്കും? സഹികെട്ട് പന്ത് പൊലീസിൽ പരാതിപ്പെടുമോ? ചോദ്യങ്ങൾ ഒരുപാടുണ്ട് ആരാധകർക്ക്. 

∙ ആരാണ് ഉർവശി

മീര റൗട്ടേല, മൻവർ സിങ് റൗട്ടേല എന്നിവരുടെ മകളായി ഹരിദ്വാറിലാണ് ഉർവശിയുടെ ജനനം. ചെറുപ്പം മുതൽ മോഡലിങ് ആയിരുന്നു സ്വപ്നം. 15 ാം വയസ്സിൽ വിൽസ് ലൈഫ്സ്റ്റൈൽ ഇന്ത്യ ഫാഷന്‍ വീക്കിന്റെ ഭാഗമായി. മിസ് ടീൻ ഇന്ത്യ ടൈറ്റിൽ വിജയിച്ചു. ലാക്മേ ഫാഷൻ വീക്കിൽ ഷോ സ്റ്റോപ്പറായും ശ്രദ്ധ നേടി. ഇന്ത്യൻ പ്രിൻസസ് 2011, മിസ് ടൂറിസം വേൾഡ് 2011, മിസ് ഏഷ്യൻ സൂപ്പർ മോഡൽ 2011 എന്നിവയുടെ ടൈറ്റിൽ വിന്നറായി. മിസ് ടൂറിസം ക്വീൻ 2011 നേടിയ ആദ്യ ഇന്ത്യക്കാരിയും ഉർവശിയാണ്. 2015ൽ മിസ് യൂണിവേഴ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ അദ്ഭുതപ്പെടുത്തുന്ന വളർച്ചയായിരുന്നു മോഡലിങ്ങ് രംഗത്ത് ഉർവശിയുടേത്. വൈകാതെ സിനിമയിലെത്തുമെന്ന് ഫാഷൻ ലോകം കരുതി. അതു തെറ്റിയില്ല. 

∙ സിനിമയിലേക്ക്

urvashi-3

2013 ൽ ‘സിങ് സാബ് ദ് ഗ്രേറ്റ്’ എന്ന ബോളിവുഡ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു പിന്നാലെ യോയോ ഹണി സിങ്ങിന്റെ ‘ലവ് ഡോസ്’ എന്ന വിഡിയോ ആൽബത്തിലും അഭിനയിച്ചു. പീന്നീട് ‘മിസ്റ്റർ ഐരാവത’ എന്ന കന്നഡ സിനിമയിലാണ് ഉർവശിയെ കണ്ടത്. സിനിമയ്ക്ക് വളരെ മോശം അഭിപ്രായമാണ് ലഭിച്ചതെങ്കിലും ഉർവശിയുടെ നൃത്തരംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടു. അടുത്ത വർഷം രണ്ട് ബോളിവുഡ് സിനിമകളിൽ അഭിനയിച്ചെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2018 ൽ ഇറങ്ങിയ ‘ഹേറ്റ് സ്റ്റോറി 4’ ലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ 2019ൽ പുറത്തിറങ്ങിയ ‘പാഗൽപന്തി’ ദുരന്തമായി. 2020 ൽ ഒടിടി റിലീസ് ചെയ്ത ‘വിർജിൻ ഭാനുപ്രിയ’യും വിജയിച്ചില്ല. മോഡലിങ് കരിയറിലെ അതിവേഗ വളർച്ചയുമായി സിനിമയിലേക്ക് എത്തിയ ഉർവശിക്ക് പക്ഷേ അവിടെ ചുവടുറപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് ഋഷഭ് പന്ത് വിവാദം ഉടലെടുക്കുന്നത്. 

∙ പന്ത് വിവാദം

ഇന്ത്യൻ ക്രിക്കറ്ററായ ആർപി (RP) എന്നയാൾ തന്നെ കാണാൻ ഹോട്ടൽ ലോബിയിൽ മണിക്കൂറുകളോളം  കാത്തുനിന്നിട്ടുണ്ട് എന്ന ഉർവശിയുടെ പ്രസ്താവനയാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. 2022 ൽ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്. ‘‘അന്ന് വാരാണസിയിലായിരുന്നു ഷൂട്ട്. പിറ്റേന്ന് ന്യൂഡൽഹിയിൽ ഷോയുണ്ടായിരുന്നു. 10 മണിക്കൂറോളം നീണ്ട ഷൂട്ട് എന്ന തളർത്തി. രാത്രിയിലാണ് ഹോട്ടലിൽ എത്തിയത്. ഞാൻ വേഗം കിടന്നു. കാരണം രാവിലെ ഷോയ്ക്ക് ഒരുങ്ങണമല്ലോ. മിസ്റ്റർ ആർപി ഹോട്ടൽ ലോബിയിൽ വന്ന് ഇരിക്കുന്നുണ്ടായിരുന്നു. ഫോൺ കോളുകളൊന്നും ഞാൻ ശ്രദ്ധിച്ചില്ല. രാവിലെ നോക്കിയപ്പോൾ 16–17 മിസ്ഡ് കോള്‍. ഒരാൾ എനിക്കായി കാത്തുനിന്നിട്ടും കാണാനായില്ല എന്നതിൽ വിഷമം തോന്നി. നീ മുംബൈയിലേക്ക് വരുമ്പോൾ കാണാമെന്ന് ഞാൻ അവനോട് പറഞ്ഞു. ഞങ്ങൾ മുംബൈയിൽ വച്ച് കണ്ടു. എന്നാൽ പാപ്പരാസികളുമായി ബന്ധപ്പെട്ട ഒരുപാട് സംഭവവികാസങ്ങളുണ്ടായി’’ എന്നായിരുന്നു ഉർവശി പറഞ്ഞത്. 

2018 ൽ ഋഷഭ് പന്തും ഉർവശിയും ഡേറ്റിങ്ങിലായിരുന്നെന്നും എന്നാൽ ആ ബന്ധം പെട്ടെന്ന് അവസാനിച്ചെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. 2022ൽ ഉർവശി നടത്തിയ വെളിപ്പെടുത്തൽ ഈ സംഭവത്തെക്കുറിച്ചാണെന്നു വ്യാഖ്യാനമുണ്ടായി. എന്നാൽ ഇതിനെതിരെ പന്ത് രംഗത്തെത്തി. ‘‘തലക്കെട്ടുകളിൽ സ്ഥാനം നേടാനും പ്രശസ്തിക്കുമായി ആളുകൾ നുണ പറയുന്നത് കാണുമ്പോൾ ചിരി വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ’’– എന്നായിരുന്നു പന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ‘‘കുഞ്ഞനിയൻ പോയി ക്രിക്കറ്റ് കളിച്ചാട്ടെ’’ എന്ന പരിഹാസ്യമായ മറുപടിയാണ് ഉർവശി ഇതിന് നൽകിയത്.

പന്ത് ക്രിക്കറ്റ് കളി ടിവിയിൽ കണ്ട് ആസ്വദിക്കുന്ന വിഡിയോ, പന്തിനെ പരോക്ഷമായി ഉന്നം വച്ചുള്ള പോസ്റ്റുകൾ, ജന്മദിനത്തിൽ പന്തിന്റെ പേരു പറയാതെ ആശംസ എന്നിങ്ങനെ ഉർവശി പിന്നെയും പ്രകോപനം തുടര്‍ന്നു. ആദ്യമെല്ലാം മറുപടി നൽകിയിരുന്ന പന്ത് വൈകാതെ അത് അവസാനിപ്പിച്ചു. പലപ്പോഴായി ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങൾക്ക് എത്തിയ ഉർവശി വാർത്തകളിൽ ഇടം നേടാൻ ഇതെല്ലാം കാരണമായി.

‘എന്റെ ഹൃദയത്തെ പിന്തുടർന്ന് ഓസ്ട്രേലിയയിൽ എത്തിയപ്പോൾ’ എന്നതാണ് അവസാനമായി പന്തിനെ ഉന്നമിട്ടുള്ള ഉർവശിയുടെ പോസ്റ്റ്. ട്വന്റി ട്വന്റി ലോകകപ്പിനായി പന്ത് ഓസ്ട്രേലിയയിൽ എത്തി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഇത്.

urvashi-2

∙ ദയവായി നിർത്തൂ

ഡെറാഡൂൺ സ്വദേശിനി ഇഷ നെഗിയുമായി പ്രണയത്തിലാണെന്ന് രണ്ടു വർഷം മുമ്പ് പന്ത് വെളിപ്പെടുത്തിയിരുന്നു. ബാല്യകാല സഖിയായ ഇഷയുമായി ഏതാനും വർഷങ്ങളായി പന്ത് പ്രണയത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. മനോഹരമായ പ്രണയ ജീവിതത്തിലൂടെ പന്ത് കടന്നുപോകുമ്പോഴാണ് ഉർവശിയുടെ അനാവശ്യമായ പ്രവൃത്തികൾ. ഇത് എന്തിനെന്ന് ആരാധകർ ചോദിക്കുന്നു. വെളിപ്പെടുത്തൽ എന്ന നിലയില്‍ എന്തെങ്കിലുമൊക്കെ പറയുക മാത്രമല്ല, പന്തിനെ അനാവശ്യമായി ഉർവശി പിന്തുടരുകയാണ് ചെയ്യുന്നതെന്നും ആരാധകർ ആരോപിക്കുന്നു. ഇത് പന്തിന്റെ കരിയറിനെ ബാധിക്കുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. പ്രശസ്തിക്കു വേണ്ടിയുള്ള വില കുറഞ്ഞ ശ്രമമായാണ് ഇവർ ഇതിനെ കാണുന്നത്. സാഹചര്യങ്ങൾ വിലയിരുത്തിയാൽ അതു തെറ്റാകാനും സാധ്യതയില്ല.

നടി എന്ന നിലയിൽ വലിയ വിജയങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഉർവശി, ക്രിക്കറ്റ് ലോകത്ത് പന്തിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ അവസരത്തിലാണ് വിവാദങ്ങൾ സൃഷ്ടിച്ചു തുടങ്ങിയത്. ഇതോടെ ക്രിക്കറ്റിന് വലിയ സ്വാധീനമുള്ള ഇന്ത്യയിൽ പന്തിനൊപ്പം ഉർവശിയുടെ പേരും സ്ഥാനം പിടിച്ചു. നിരവധി വാർത്തകളും ഊഹാപോഹങ്ങളും പ്രചരിച്ചു. ഇപ്പോഴും കൃത്യമായ ഇടവേളയിൽ ഉർവശി ഇത് ആവർത്തിക്കുന്നു. ‌

മുൻ‌പ് പാക്കിസ്ഥാൻ പേസർ നസീം ഷായുടെ പേരിലും ഉർവശി വിവാദത്തിലായിരുന്നു. ഏഷ്യാ കപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം കാണാൻ എത്തിയ ഉർവശിയുടെയും കളിക്കളത്തിലുണ്ടായിരുന്ന നസീം ഷായുടെയും രംഗങ്ങള്‍ ചേർത്തൊരുക്കിയ വിഡിയോ ആയിരുന്നു അത്. പ്രണയാർദ്രമായ പശ്ചാത്തല സംഗീതം നൽകി, നസീമിന്റെ മത്സരം കാണാനെത്തിയ പ്രണയിനി എന്ന തോന്നൽ സൃഷ്ടിക്കുന്ന ആ വിഡിയോ ഉർവശി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. എന്നാൽ കടുത്ത വിമർശനങ്ങളാണ് താരം നേരിട്ടത്. ഉർവശി ആരാണെന്ന് അറിയില്ലെന്ന് നസീം പ്രതികരിക്കുകയും ചെയ്തു. ഏതോ ആരാധകൻ എഡിറ്റ് ചെയ്തുണ്ടാക്കിയ വിഡിയോ ആണെന്നും തന്റെ സോഷ്യല്‍ മീഡിയ ടീമിന് തെറ്റുപറ്റിയതാണെന്നുമായിരുന്നു ഉർവശിയുടെ വിശദീകരണം. അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ യാതൊരുവിധ വാർത്തയും ഇനി നൽകരുതെന്നും താരം അഭ്യർഥിച്ചു.

ഈ സംഭവത്തോടെ, പന്തിനു നേരെയുള്ള ഉർവശിയുടെ ‘ആക്രമണം’ നിൽക്കുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ ‘ഹൃദയത്തെ പിന്തുടർന്ന്’ ഓസ്ട്രേലിയയിലെത്തി ഉർവശി അത് തെറ്റിച്ചു. ഇത്തരം ഉപദ്രവത്തിനെതിരെ കേസ് കൊടുക്കാൻ മടിക്കരുതെന്ന് പന്തിനെ ഉപദേശിക്കുന്ന ആരാധകരുണ്ട്. എന്നാല്‍ പരോക്ഷ സൂചനകളിലൂടെ പന്തിന് അസ്വസ്ഥ സൃഷ്ടിക്കുന്ന ഉർവശിയെ അങ്ങനെ ഒന്നും ചെയ്യാനാവില്ലെന്നാണ് ചിലരുടെ നിരീക്ഷണം. മാത്രമല്ല ഓസ്ട്രേലിയയിൽ എത്തിയത് നസീം ഷായെ കാണാനാണെങ്കിലോ എന്ന സംശയവും ചിലർ പങ്കുവയ്ക്കുന്നു. പാക്കിസ്ഥാനും ലോകകപ്പിലുണ്ടല്ലോ എന്നതാണ് അതിനു കാരണം.

urvashi-1

∙ സെൽഫ് മാർക്കറ്റിങ്

‘മാർക്കറ്റിങ്ങി’നുള്ള ഏറ്റവും മികച്ച മാർഗമായി വിവാദങ്ങളെയാണ് പലരും കാണുന്നത്. ഇതിനായി പ്രകോപനപരവും അധിക്ഷേപകരവുമായ പ്രസ്താവനകൾ നടത്തുക, പ്രശസ്തരായ വ്യക്തികളെ അനാവശ്യമായി വിമർശിക്കുക, അക്രമാസക്തമായ രീതിയിൽ പെരുമാറുക, ആൾക്കൂട്ടത്തിന് മുന്നിൽ അലറി വിളിക്കുക എന്നിങ്ങനെ അതിനു പല വഴികളും അവർ സ്വീകരിക്കുന്നു. വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയാനും സമൂഹത്തിന്റെ ശ്രദ്ധ നേടാനും ഫോളോവേഴ്സിനെ വർധിപ്പിക്കാനും അതുവഴി സാധിക്കും. ശരിതെറ്റുകളെപ്പറ്റി ഓരോരുത്തർക്കുമുള്ള കാഴ്ചപ്പാട് വ്യത്യസ്തമായതിനാൽ ഇത്തരം മാർക്കറ്റിങ് രീതിയെ സ്വയം വിലയിരുത്തുകയേ സാധ്യമാകൂ.

English Summary: Who is Urvashi Rautela and what is her problem with cricketer Rishabh Pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com