ADVERTISEMENT

നഷ്ടക്കണക്കുകളിൽ കഷ്ടപ്പെടുന്ന ആനവണ്ടിയെ ‘ടയർ താങ്ങ് ’ നൽകി കരകയറ്റാൻ വിദ്യാർഥികൾ. ടയർ പഞ്ചറായാൽ വഴിയിൽ ഒരു ദിവസമെങ്കിലും  ‘കിടന്നുറങ്ങുന്ന’ കെഎസ്ആർടിസി ബസുകളുടെ ശീലം മാറ്റി ഉഷാറാക്കുന്ന കണ്ടുപിടിത്തം കോതമംഗലം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ(എംബിറ്റ്സ്) വിദ്യാർഥികളുടേതാണ്. 

ഇവർ നിർമിച്ച ഉപകരണത്തിന്റെ സഹായത്തോടെ പൊട്ടിയ ടയർ 10 മിനിറ്റിനകം മാറ്റി ബസിനു യാത്ര തുടരാം. ട്രിപ്പ് മുടങ്ങിയാലുണ്ടാകുന്ന ധനനഷ്ടം ഒഴിവാക്കാനും കോർപറേഷന്റെ കാര്യക്ഷമത വർധിപ്പിക്കാനും ഇതു സഹായകമാകുമെന്നാണു പ്രതീക്ഷ. കെഎസ്ആർടിസി ഡിപ്പോകളിലെ റിക്കവറി വാനുകളിൽ ഘടിപ്പിക്കാവുന്ന ജാക്കി, ‘ന്യൂമാറ്റിക് റെഞ്ച്’ ആണ് ഇവർ വികസിപ്പിച്ചത്. 

എയർ കംപ്രസർ കൊണ്ടാണ് ഇതു പ്രവർത്തിക്കുന്നത്. റിക്കവറി വാഹനത്തിൽ ഘടിപ്പിച്ച എൻജിന്റെ സഹായത്തോടെയാണ് എയർ കംപ്രസറും അനുബന്ധ ഉപകരണങ്ങളും പ്രവർത്തിക്കുന്നത്. കോതമംഗലം കെഎസ്ആർടിസി ഡിപ്പോ ഗാരേജിന്റെ സഹകരണത്തോടെയാണു വിദ്യാർഥികൾ പ്രൊജക്ട് പൂർത്തിയാക്കിയത്. ഡിപ്പോയിലെ അസിസ്റ്റന്റ് എൻജിനീയർ വി.പി.റഷീദ്, കോളജിലെ മെക്കാനിക്കൽ വിഭാഗം അസി. പ്രഫ വി.എൽ‍സൺ പോൾ, ട്രേഡ്സ്മാൻ കെ.എ.എൽദോ എന്നിവരുടെ മേൽനോട്ടത്തിൽ റോഷൻ ഷിബു, നോയൽ വർഗീസ്, റൂബൻ ജോൺസൺ, ടിനു ടെന്നിസൺ, മുഹമ്മദ് ഷാ, സ്റ്റെബിൻ മോളത്ത്, വിജയ് ബി.നായർ, സുൻസുൻ സാജു, മനശ്ശെ ബാബു പോൾ, ദേവൻ ജി.നായർ, സായിദ് ഫെറിഷ്, പി.എസ്.ടോണി എന്നിവരാണു പ്രൊജക്ട് യാഥാർഥ്യമാക്കിയത്.

newmatic-wrench

ന്യൂമാറ്റിക് റെഞ്ച് പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി  ഉപയോഗിച്ചതായും കെഎസ്ആർടിസി എംഡിയുടെ സാന്നിധ്യത്തിൽ അടുത്ത ദിവസം തന്നെ ഔദ്യോഗികമായി കോർപറേഷനു കൈമാറുമെന്നും വിദ്യാർഥികൾ പറയുന്നു. ന്യൂമാറ്റിക് റെഞ്ച് നിർമിക്കാൻ ഒന്നര ലക്ഷം രൂപയാണ് ചെലവു വന്നത്. കണ്ടുപിടിത്തത്തെക്കുറിച്ച് അറിഞ്ഞ ആന്റണി ജോൺ എംഎൽഎ നേരിട്ടെത്തി വിദ്യാർഥികളെ അനുമോദിച്ചിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com