‘മായാനദി’യിലെ മാത്തന്റെ തൊപ്പി, ക്രോപ് ഹെയർ, 5 ഫോൾഡ് കുട... മഴയത്ത് കളറായാൽ എന്നാ കുഴപ്പം ?
Mail This Article
സംഗതി കളറാട്ടോ...അവധിക്കാലത്തോടൊപ്പം വേനൽച്ചൂടും അരങ്ങൊഴിഞ്ഞു; എന്നാൽ മഴയത്തും യുവാക്കൾക്കു പരീക്ഷണങ്ങൾ വിട്ടൊരു കളിയില്ല. വേഷം, ഗാഡ്ജറ്റ്, വാഹനങ്ങൾ അങ്ങനെ എന്തിലും ലുക്ക് മാത്രം നോക്കുന്ന കാലമൊക്കെ പോയി. കംഫർട്ടിനാണു യൂത്ത് പ്രാധാന്യം നൽകുന്നത്. കംഫർട്ടിനൊപ്പം ട്രെൻഡിയുമാണെങ്കിൽ പൊളിക്കും! ഇതാണ് ക്യാംപസിലെ പുതിയ സമവാക്യം. ബ്രാൻഡ് പ്രേമമൊന്നും മഴയത്തു വർക്ക് ഔട്ട് ആവുന്നില്ലെന്നാണു ക്യാംപസുകളിലെ പൊതു അഭിപ്രായം. അതിനാൽ, സ്വന്തമായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ ജീൻസിനൊപ്പം കൂട്ടിക്കെട്ടി പരീക്ഷിക്കുന്ന കാലം കൂടിയാണിത്.
‘മായാനദി’യിലെ മാത്തനെ കണ്ടപ്പോൾ തുടങ്ങിയതാണു തൊപ്പി സ്റ്റൈൽ. ഇതിനു 2 ഗുണമുണ്ടെന്നാണു യുവാക്കളുടെ അഭിപ്രായം‘ഫ്രീക് ലുക്കും കിട്ടും മുടി പരിപാലനച്ചെലവും കുറയ്ക്കാം’.
പെൺകുട്ടികൾ തലമുടിയിൽ കുറച്ചിഴകൾമാത്രം കളർ ചെയ്യുന്ന രീതിയൊക്കെ കുറഞ്ഞു. ക്രോപ് ഹെയറാണു മെയ്ന്റയിൻ ചെയ്യാൻ സൗകര്യമെന്നാതിനാൽ, നീളം കുറച്ച് കെട്ടിവയ്ക്കുന്നവരാണ് ഏറെയും.
ഏത് ക്യാംപസിലും കളർഫുൾ കാലൻ കുടകൾ കാണാമെങ്കിലും 5 ഫോൾഡ് കുടകളാണ് ഇപ്പോൾ ട്രെൻഡ്. ഫ്രില്ലും പ്രിന്റും കളറും ചേർന്നാൽ കുട ഉഷാറാവും.
സൂപ്പർഹീറോസിന്റെ ചിത്രമുള്ള സ്ലിപ്പറുകളാണു ക്യാംപസുകളിലെ മഴചെരിപ്പുകളിൽ ഹിറ്റ്. മഴയത്തും വെയിലത്തും ഷൂസ് തന്നെ വേണമെന്നു വാദിക്കുന്നവരുണ്ട്. ഹൈ ആങ്കിൾ ഷൂസും സ്നീക്കർസും ചവിട്ടി മെതിക്കുന്നു.
ഇരുചക്ര വാഹനങ്ങളിൽ എത്തുന്ന പെൺകുട്ടികൾ കൂടുന്നുണ്ട്. ഡേസ്കോളേഴ്സായ മിക്കവരും സ്വന്തം വാഹനങ്ങളിൽ വരുന്നവരാണ്. സുരക്ഷയോർത്ത് മാതാപിതാക്കളും അധ്യാപകരും കടിഞ്ഞാണിടുന്നുമുണ്ട്.
ആൺ–പെൺ വ്യത്യാസമില്ലാതെ ഏവർക്കും ധരിക്കാവുന്ന യൂണിസെക്സ് ഡ്രെസുകളും ക്യാംപസുകളിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. ലൂസ് ജൂബകളും ഷർട്ടുകളും ആങ്കിൾ ലെങ്ത് പാന്റ്സുകളുമാണു മിക്കവരും തിരഞ്ഞെടുക്കുന്നവ.
ധരിക്കാൻ സുഖമുള്ള കോട്ടൺ ടോപും കോൺട്രാസ്റ്റ് കളർ സിഗററ്റ് പാന്റ്സോ ലെഗിങ്സോ മിക്സ് ആൻഡ് മാച്ച് ചെയ്യുന്നതാണു മഴക്കാലത്തു സൗകര്യമെന്ന് ക്യാംപസുകളിലെ പെൺപട പറയുന്നു.