ADVERTISEMENT

ബീച്ചിലെ മണൽപ്പരപ്പിലൂടെ ചീറിപ്പായാൻ ക്വാഡ് ബൈക്ക് റെഡി! ഫോർ വീൽ ക്വാഡ് ബൈക്കുമായി എത്തുന്നതു നെടുമ്പാശേരി കുന്നുകര എംഇഎസ് എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിദ്യാർഥികളാണ്. കുറഞ്ഞ ചെലവിൽ വലിയ സൗകര്യമാണ് ഇതിന്റെ പ്രത്യേകത.

ക്വാഡ് ബൈക്കിനു ചെലവായത് 70,000 രൂപ മാത്രം . വാണിജ്യോത്പാദനം ചെലവു വീണ്ടും കുറയ്ക്കുമെന്നും ഇവർ പറയുന്നു. പ്രധാനമായും ഓഫ്റോഡ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ക്വാഡ് ബൈക്കിന്റെ പിന്നിൽ കൊളുത്തു പിടിപ്പിച്ചാൽ സാധനങ്ങൾ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു നീക്കാനും ഉപകരിക്കുമെന്ന് ഇവർ തെളിയിച്ചു.

മെക്കാനിക്കൽ എൻജിനീയറിങ് നാലാം വർഷ വിദ്യാർഥികളായ അഖിൽരാജ്, ഫാരിസ് ഹ്യൂബൻ, അക്ഷിൻ, അക്ഷയ് ദേവ്, അതുൽ, അജ്മൽ, മുഹമ്മദ് ഇർഷാദ്, അഖ്സൂദ് ഹസ്സൻ, അമിൻ റോഷൻ, ശ്രീലാൽ, അഹമ്മദ് അലി, മുഹമ്മദ് സൽമാൻ എന്നിവരോടൊപ്പം ഇലക്ട്രിക് ജോലികൾക്കായി ജൂനിയർ വിദ്യാർഥി ദിവേക് മാർട്ടിനും സഹകരിച്ചു. ഒരു വർഷത്തോളമെടുത്തു  ക്വാഡ് ബൈക്ക് പൂർത്തിയാകാൻ.

സാധാരണ ക്വാഡ് ബൈക്കിന് 250 സിസിക്കു മേൽ ശക്തിയുള്ള എൻജിൻ ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവർ ചെലവു കുറയ്ക്കാൻ 150 സിസി എൻജിൻ ഉപയോഗിച്ചു.  3 പേരുമായി അനായാസം ഓടിത്തുടങ്ങാൻ ക്വാഡ് ബൈക്കിന് ആകുന്നുണ്ട്. 

സാധാരണ ക്വാഡ് ബൈക്കുകളുടെ ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുക്കാൻ സംഘാടകർ തയാറാക്കുന്ന റൂൾബുക്കിലേതിനു സമാനമായ സംവിധാനങ്ങളാണ് ഇതിലും വിദ്യാർഥികൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിന്റെ ഷാസിയും പൂർണമായും ഇവർ തന്നെ രൂപകൽപന ചെയ്തു.

അഖിലിന്റെ പിതാവ് ആലപ്പുഴ ഹരിപ്പാട് സ്വദേശി പി.രാജൻ നടത്തുന്ന വെൽഡിങ് വർക് ഷോപ്പിലായിരുന്നു  ഷാസി നിർമാണം. സമീപത്തെ ശ്രീകൃഷ്ണ ഓട്ടമൊബീൽസിലെ സജി, ബാബു എന്നിവരും സഹായിച്ചു. ഇലക്ട്രിക് ജോലികൾ കോളജിലെത്തിച്ചു നടത്തി. അധ്യാപകരായ സി.വി.ജെയ്മോൻ, ജിക്കി ജോസ് എന്നിവരും വകുപ്പു മേധാവി ജയ്ശങ്കറും പിന്തുണയേകി. വാഹനത്തിന്റെ രൂപഘടനയുമായി ബന്ധപ്പെട്ടുള്ള ടെക്നോളജി ട്രാൻസ്ഫർ നടത്താനുള്ള പ്രാരംഭ പ്രവർത്തനത്തിലാണു വിദ്യാർഥികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com