ADVERTISEMENT

കലാകേരളം ലോക്ഡ‍ൗണിൽ നിശ്ചലമായപ്പോൾ സമാന്തരമായി വേദികളൊരുങ്ങിയത് മൊബൈല്‍ ഫോണുകളിലാണ്. പ്രായഭേദമില്ലാതെ വിരസതയുടെ ചരടുപൊട്ടിക്കാൻ പലരും മറന്നുവച്ച കഴിവുകൾ പുറത്തെടുത്തു. ഇതിനോടൊപ്പം തന്നെ കേരളത്തിലെ വിവിധ കലാലയങ്ങളിൽ കലോത്സവങ്ങളും അരങ്ങേറി. വെറും കലോത്സവമല്ല, കേരളത്തിലെ ആദ്യത്തെ വാട്സപ് കലോത്സവങ്ങൾ. ഇതിനെല്ലാം അമരക്കാരനമായി പഴയൊരു എൻജിനീയറിങ്ങ് വിദ്യാർഥി നാളുകളോളം ഉറക്കമൊഴിച്ചു. എന്‍ജിനീയറിങ്ങ് വിദ്യാർഥികളുടെ സംഘടനയായ ടെക്നോസ് കേരളയുടെ മുൻ സംസ്ഥാന കൺവീനർ ശ്രീനാഥ് ഗോപിനാഥായിരുന്നു പത്തോളം എൻജിനീയറിങ് കോളജുകളിൽ നടന്ന കലോത്സവങ്ങളുടെ ബുദ്ധികേന്ദ്രം. 

മത്സര ക്രമം തീരുമാനിക്കുന്നതു മുതൽ വിധികർത്താക്കളെ ഒരുക്കുന്നതും വിധി നിർണയത്തിനുള്ള ഗ്രൂപ്പുകളുണ്ടാക്കുന്നതുമെല്ലാം ശ്രീനാഥിന്റെ മേൽനോട്ടത്തിലാണ്. വിധികർത്താക്കളും ചില്ലറക്കാരല്ല. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരും സിനിമാ താരങ്ങളുമൊക്കെ വാട്സപ് കലോത്സവത്തിലെ വിധികർത്താക്കളായി എത്തി. 

രാവിലെ 10 മണി മുതലാണു മത്സരങ്ങൾ ആരംഭിക്കുക. മത്സരത്തിനുള്ള വിഷയങ്ങൾ 15 മിനിറ്റിനു മുൻപ് മാത്രമാണു നൽകുക. നിശ്ചിത സമയത്തിനുള്ളിൽ ചിത്രീകരിച്ചു തിരികെ വൊളന്റിയർമാര്‍ക്ക് നൽകണം. ഗൂഗിള്‍ ഡ്രൈവ് വഴി ഇതു വിധികർത്താക്കൾക്കു നൽകും. ഓരോ മത്സരയിനത്തിലും വ്യത്യസ്ത വാട്സപ് ഗ്രൂപ്പുകളുണ്ട്. എംജി കലോത്സവത്തിൽ മോണോആക്ടിൽ 3 വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിരുന്ന ശ്രീനാഥ് നാടൻപാട്ടിലൂടെ സംസ്ഥാന സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ് വിജയി കൂടിയാണ്. നിലവിൽ കൊച്ചിയിൽ ഐടി സ്ഥാപനം നടത്തുന്ന ശ്രീനാഥ് തിരക്കുകൾക്കിടയിൽ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് കലോത്സവത്തിനായുള്ള മുന്നൊരുക്കത്തിലാണ് ഈ കലാകാരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com