ADVERTISEMENT

നാഗരികതയുടെ അടയാളങ്ങളെ ഇറേസർ കൊണ്ടു മായ്ക്കുന്നതിനെക്കുറിച്ച് മേതിൽ രാധാകൃഷ്ണൻ ഒരു കഥയിൽ പറയുന്നുണ്ട്. യുസി കോളജിനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം അതു സങ്കൽപിക്കാൻ തോന്നും. റോഡുകൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ അങ്ങനെ യുസിയുടെ ചുറ്റുമുള്ള നാഗരികതയുടെ പ്രതാപചിഹ്നങ്ങളെല്ലാം ഒരു നിമിഷം ഒരു ഇറേസർ കൊണ്ടു മായ്ച്ചു കളഞ്ഞാൽ കുന്നിൻപുറത്തെ പ്രാചീനമെന്നു തോന്നിപ്പിക്കുന്ന ഒരു വലിയ വീടായി മാറും അത്. എപ്പോഴും കാറ്റു കയറിയിറങ്ങിപ്പോകുന്ന വലിയ ജനാലകളുള്ള, ഒരുപാടു മുറികളുള്ള വലിയ വലിയ ഒരു വീട്! 

 

കലാലയങ്ങൾ ഷോപ്പിങ് കോംപ്ലക്സുകൾ പോലെ അടുക്കിവെച്ച കെട്ടിടക്കൂട്ടങ്ങളാകുന്ന കാലത്ത് യുസി അതിന്റെ വൃത്തഭംഗം വന്ന പഴയ എടുപ്പുകളും പ്രാചീനമായ വൃക്ഷനിബിഡതയും കാത്തു വയ്ക്കുന്നു. 

aluva-uc-5

തണൽ മരങ്ങൾ, ഓരോ ഋതുവിലും ആ വൃക്ഷശിഖരങ്ങളിലേക്ക് എവിടെ നിന്നൊക്കെയോ ചിറകുനീർത്തി പറന്നെത്തുന്ന ഏതേതൊക്കെയോ കിളികൾ!  

 

പൂമരങ്ങൾ, തണൽക്കൂടാരങ്ങൾ, അഭയമേഘങ്ങൾ, കിളിയൊച്ചകൾ  - ഈ അന്തരീക്ഷമാണ് യുസിയെ അത്രമേൽ സൗമ്യമാക്കുന്നത്. മരങ്ങൾക്കിടയിലൂടെ നാട പോലെ കിടക്കുന്ന  ചെമ്മൺപാതയിലൂടെ കുന്നു കയറി വരുന്ന കുട്ടികളെ ഒന്നു സങ്കൽപിച്ചു നോക്കൂ. ആ കുട്ടികളുടെ ഗ്രാമീണമായ സ്വച്ഛസൗമ്യത യുസി കോളജിനുണ്ട്, എന്നും എപ്പോഴും. 

 

memory-on-aluva-union-christian-college

എല്ലാ ആധുനികതകളെയും ആവേശപൂർവം സ്വീകരിക്കുമ്പോഴും ഹൃദയത്തിനുള്ളിൽ യുസി ആ സൗമ്യത കാത്തുസൂക്ഷിക്കുന്നു. നമ്മുടെ ചെറുതും വലുതുമായ എല്ലാ കാലുഷ്യങ്ങളെയും മായ്ച്ചു കളയാനുള്ള മാന്ത്രികക്കൂട്ടാണത്. തലമുറകൾ മാറിവരുമ്പോഴും അതു കൈമോശം വരുന്നില്ല; കാരണം, അതാണ് യുസിയുടെ ഹൃദയഭാഷ. 

 

യുസി കോളജിനെക്കുറിച്ച് ആലോചിക്കുമ്പോൾതന്നെ മനസ്സിൽ നിറയുന്ന പച്ച, ഒരുപാടു മരങ്ങളുള്ള ഏതിടത്തെക്കുറിച്ചും നമുക്കു തോന്നാവുന്ന പോലൊരു നൊസ്റ്റാൾജിയയല്ല. അത്തരം സ്ഥലങ്ങൾ ഒരുപാടുണ്ടാകും. പക്ഷേ യുസി വ്യത്യസ്തമാണ്; കാരണം, കോളജിന്റെ ഭൗതികമായ അന്തരീക്ഷവും യുസിയുടെ മനസ്സും വേർപിരിച്ചു മാറ്റാൻ കഴിയാത്തതത്രയും ഒന്നായിക്കിടക്കുന്നു. ആ അർഥത്തിൽ അതൊരു ആത്മീയാനുഭവം കൂടിയാണ്. യുസിയിൽ ഒരിക്കലെങ്കിലും പഠിക്കുകയോ പഠിപ്പിക്കുകയോ ജീവിക്കുകയോ വരികയോ ചെയ്തവർക്ക് അതു മനസ്സിലാകുമെന്നുറപ്പാണ്. അതുകൊണ്ടാണ്, ഒരിക്കൽ മാത്രം യുസിയിൽ വന്നുപോയ മഹാത്മാഗാന്ധി കോളജിന്റെ സന്ദർശക ഡയറിയിൽ ഇൗ വാക്കുകൾ കുറിച്ചിട്ടത്:  Delighted with the ideal situation. അന്ന്,  തന്റെ സന്ദർശത്തിന്റെ ഓർമയ്ക്കായി ഗാന്ധിജി ക്യാംപസിൽ നട്ടത് ഒരു മരമാണെന്നതു പോലും എത്ര കാവ്യാത്മകമാണ്!

 

ഗാന്ധിജി വരും മുൻപേ യുസിയിലെത്തിയതാണ് രവീന്ദ്രനാഥ ടാഗോർ. അദ്ദേഹത്തിന്റെ പേരിൽ ഇന്നുമുള്ള ടാഗോർ ഹോസ്റ്റലിന് തറക്കല്ലിട്ടത് ഗാന്ധിജിയായിരുന്നു. ഭൗതികമായ അതിരുകളെല്ലാം മാഞ്ഞുപോകുന്ന ഒരു വിശാലലോക സങ്കൽപം ടാഗോർ പങ്കുവയ്ക്കുന്നുണ്ട്. അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സർവകലാശാലയുടെ മുദ്രാവാക്യത്തിലും അതുണ്ട്: Where world makes a home in a nest. ഒന്നാലോചിച്ചാൽ, യുസി കോളജിനും ചേരുന്നൊരു വിശേഷണമാണിത്. ഒരു കിളിക്കൂട്ടിലെന്ന പോലെ ലോകം ഇവിടെ ഒന്നുചേരുന്നു; അപാരമായ വൈവിധ്യങ്ങൾക്കു വാതിൽ തുറന്നിട്ട്! 

 

യുസിയുടെ ഭൂപടം ഏതു നിറങ്ങൾ കൊണ്ടാണു വരയ്ക്കുക?  മഴ പെയ്തു തോർന്ന പച്ചിലച്ചാർത്ത്, അതിലേക്ക് വന്നു വീഴുന്ന ഇളംവെയിൽ, ആ വെയിൽ തീർക്കുന്ന നിഴൽ, തണൽ, ചുവപ്പും മഞ്ഞയും നിറത്തിൽ  പൂത്തു നിൽക്കുന്ന വാകമരങ്ങൾ, അവയിൽനിന്ന് അടർന്നു വീണു ചിതറിയ പൂക്കൾ...  കാഴ്ചയുടെ എന്തെന്തെല്ലാം വർണ വിസ്മയങ്ങൾ!  ഏകാന്തതയുടെ നൂറു വർഷങ്ങളിലെ  മഞ്ഞപ്പൂക്കളുടെ ആ മഴ ഓർമയിൽ വരും; മഴയിലേക്ക് മരണത്തിന്റെയും വേർപാടിന്റെയും സൂചനകൾ കലരും. 

കടന്നു പോയവർ എത്രയാണ്? 

ഇനിയും വരാനിക്കുന്നവരുമെത്ര?

 

യുസിയിലെ എംഎ ക്ലാസിലാണ് മാത്യു ആർനോൾഡിന്റെ Thyrsis എന്ന കവിത പഠിച്ചത്. ഒരിക്കൽ പ്രിയങ്കരമായിരുന്നിടത്തേക്ക് ഒരുപാടു നാളുകൾക്കു ശേഷമുള്ള മടങ്ങിപ്പോക്കിനെക്കുറിച്ചു കൂടിയാണ് ആ കവിത. അതിലൊരിടത്ത് ഇങ്ങനെയൊരു വരിയുണ്ട് ' Hear it, O Thyrsis, still our tree is there.'  

യുസി കോളജിലേക്കുള്ള ഓരോ മടക്കയാത്രയിലും ഇങ്ങനെ മനസ്സിനു ചൂണ്ടിക്കാണിക്കാൻ അവിടെ  മരങ്ങളുണ്ടാവട്ടെ. തിളങ്ങുന്ന മരപ്പച്ചയും നാട്ടുവഴികളുടെ ചുവപ്പും എന്നുമെന്നും ബാക്കിയാവട്ടെ.  

 

(മലയാള മനോരമ സോഷ്യൽ മീഡിയ എഡിറ്ററാണ് ലേഖകൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com