ഇന്ത്യ ആക്രമിക്കുമെന്ന ഭയം; പാക്കിസ്ഥാനിലേക്ക് 30 ഈജിപ്ഷ്യൻ മിറാഷ്5 പോർവിമാനങ്ങള്‍
Mail This Article
ഇന്ത്യൻ വ്യോമസേനയുടെ വെല്ലുവിളി ഭയന്ന് പാക്ക് സേനകൾ വിവിധ രാജ്യങ്ങളിൽ നിന്നായി ആയുധങ്ങളും പോർവിമാനങ്ങളും വാങ്ങികൂട്ടുന്ന തിരക്കിലാണ്. പോർവിമാനങ്ങൾക്കു പുറമെ പ്രതിരോധത്തിനു വേണ്ട മറ്റു ടെക്നോളജികളും ആയുധങ്ങളുമാണ് പാക്കിസ്ഥാൻ വാങ്ങുന്നത്. ഇതിന്റെ ഭാഗമായി ഈജിപ്തിൽ നിന്ന് പാക്കിസ്ഥാൻ വാങ്ങുന്നത് മിറാഷ് 5 പോര്‍വിമാനങ്ങളാണ്.
പാക്കിസ്ഥാൻ വ്യോമസേനക്ക് ഈജിപ്ഷ്യൻ മിറാഷ് പോർവിമാനങ്ങൾ ഉടൻ തന്നെ ലഭിക്കുമെന്ന് രാജ്യാന്തര മാധ്യമപ്രവർത്തകൻ അലൻ വോൺ ആണ് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഏഷ്യൻ മിലിട്ടറി റെയ്സുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈജിപ്തിൽ നിന്ന് മിറാഷ് 5 വാങ്ങാൻ പാക്ക് വ്യോമസേന വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ ദിവസങ്ങളിലാണ് ഇതു സംബന്ധിച്ച് കരാറിലെത്തിയതെന്നുമാണ് റിപ്പോർട്ട്. ഇസ്ലാമാബാദിലെ എയർ ഹെഡ് ക്വാർട്ടേഴ്സിൽ പാക് വ്യോമസേന മേധാവി മുജാഹിദ് അൻവർ ഖാനുമായി അലൻ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അഭിമുഖത്തിനിടെ ഫെബ്രുവരി 27 ലെ ഇന്ത്യ–പാക്ക് ഡോഗ്ഫൈറ്റ്, ജെഎഫ് -17 ബ്ലോക്ക് 3, അടുത്ത തലമുറ യുദ്ധവിമാനങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ പാക്ക് വ്യോമസേനാ മേധാവി സംസാരിച്ചു. ഈജിപ്ഷ്യൻ എയർഫോഴ്സ് ഉപയോഗിക്കുന്ന പോർവിമാനമായ മിറാഷ് 5 ന്റെ ആദ്യ ബാച്ച് വരും മാസങ്ങളിൽ തന്നെ പാക്കിസ്ഥാനിൽ എത്തുമെന്നാണ് അറിയുന്നത്. മിറാഷ് 5 വേരിയന്റിലുള്ള 30 പോർവിമാനങ്ങളാണ് പാക്കിസ്ഥാനു നൽകുന്നത്.
2008-ൽ ടെക്നോളജി പരിഷ്കരിച്ച മിറാഷ് 5 ൽ RC400 റഡാർ, MAWS, മിഷൻ പോഡുകൾ, എച്ച്എംഡി, രാത്രി ആക്രമിക്കാനുള്ള ശേഷി എന്നിവ ഉൾപ്പെടുന്നു.