ലോകത്തിലെ നാലാമത്തെ സൈനികശക്തി ഇന്ത്യ, ജംബോ ബജറ്റിൽ അമേരിക്ക ഒന്നാമത്
Mail This Article
ലോകത്തെ ഏറ്റവും ശക്തമായ സൈന്യങ്ങളുടെ പട്ടികയില്‍ അമേരിക്കയെ കടത്തിവെട്ടി ചൈന ഒന്നാമത്. ദ അള്‍ട്ടിമേറ്റ് മിലിറ്ററി ഇന്‍ഡക്സ് പ്രകാരമാണ് ലോകത്തെ ഏറ്റവും ശക്തമായ സൈന്യമായി ചൈനയുടെ ജനകീയ വിമോചന സേനയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് അമേരിക്കയും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്. ലോകത്തെ ഏറ്റവും ശക്തമായ നാലാമത്തെ സൈന്യമെന്ന അഭിമാനാര്‍ഹമായ സ്ഥാനത്ത് ഇന്ത്യയുണ്ട്.
മാര്‍ച്ച് 21നാണ് മിലിറ്ററി ഡയറക്ട് എന്ന പ്രതിരോധ വെബ്സൈറ്റ് ദ അള്‍ട്ടിമേറ്റ് മിലിറ്ററി ഇന്‍ഡക്സ് പുറത്തുവിട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ 12 സൈനിക രാഷ്ട്രങ്ങളെയാണ് ഇവര്‍ വിലയിരുത്തലിനായി ഉപയോഗിച്ചത്. സൈനിക റിപ്പോര്‍ട്ടുകള്‍, സൈനിക ശേഷി, വാര്‍ത്തകള്‍ തുടങ്ങി വ്യത്യസ്ത സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് തങ്ങള്‍ സൈന്യങ്ങളെ വിലയിരുത്തിയതെന്ന് മിലിറ്ററി ഡയറക്ട് അവകാശപ്പെടുന്നു.
∙ ജംബോ ബജറ്റ് ആര്‍ക്ക്?
സൈന്യത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന രാജ്യം ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, അമേരിക്ക. ഏതാണ്ട് 732 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ സൈനിക ബജറ്റ്. ഇന്ത്യയുടെ സൈനിക ബജറ്റിന്റെ (71.1 ബില്യണ്‍ ഡോളര്‍) പത്തിരട്ടിയിലേറെ വരുമിത്. ഏറ്റവും ശക്തമായ സൈന്യമായി തെരഞ്ഞെടുക്കപ്പെട്ട ചൈനക്ക് പോലും 261 ബില്യണ്‍ ഡോളറിന്റെ ബജറ്റേ ഉള്ളൂ.
രാജ്യാന്തര തലത്തിലുള്ള നീക്കങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും മറ്റുമായാണ് അമേരിക്കന്‍ സൈനിക ബജറ്റിന്റെ വലിയൊരു പങ്ക് നീക്കിവെച്ചിരിക്കുന്നത്. സൈനികര്‍ക്കായുള്ള പെന്ഷന്, വിരമിച്ച സൈനികരുടെ ചികിത്സാ ചിലവ്, ആണവായുധങ്ങളുടെ പരിചരണം, രഹസ്യാന്വേഷണം തുടങ്ങിയവയൊന്നും അമേരിക്കയുടെ ഈ സൈനികബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൂടി കണക്കിലെടുത്താല്‍ ഒരു ട്രില്യണ്‍ ഡോളര്‍ (74.36 ലക്ഷം കോടി രൂപ) കടക്കും അമേരിക്കന്‍ സൈനിക ചെലവ്. സൈനിക ബജറ്റിന്റെ വലുപ്പത്തിലും ഇന്ത്യക്ക് നാലാം സ്ഥാനമാണ്.
∙ ചൈനയുടെ കടല്‍ക്കരുത്ത്
നാവികസേനക്ക് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടെയുണ്ടായ വന്‍ മാറ്റമാണ് ചൈനയെ ഏറ്റവും ശക്തമായ സൈന്യമായി തെരഞ്ഞെടുത്തതിലെ പ്രധാനഘടകം. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്നെ ചൈനക്കാണ് ലോകത്തെ ഏറ്റവും വലിയ നാവികസേനയുള്ളത്. അതേസമയം, നാവികസേനയിലെ വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും കൂട്ടാതെയാണ് ഈ കണക്കെടുപ്പെന്നതും ശ്രദ്ധേയമാണ്. ഈ മേഖലയിലാണ് അമേരിക്കക്ക് മുന്‍തൂക്കമുള്ളത്. റഷ്യക്കും ചൈനക്കും ഇന്ത്യക്കും കൂടിയുള്ളതിനേക്കാള്‍ കൂടുതല്‍ സൈനിക വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അമേരിക്കക്കുണ്ട്.
അതേസമയം, കരയിലെ ശേഷിയില്‍ റഷ്യക്കാണ് മുന്‍തൂക്കം. യുദ്ധ ടാങ്കുകളുടെ എണ്ണത്തിലും കരയില്‍ ഉപയോഗിക്കുന്ന ആയുധങ്ങളിലും കരസേന യൂണിറ്റുകളിലുമെല്ലാം റഷ്യയാണ് മുന്നില്‍. രണ്ടാമത് അമേരിക്കയുണ്ട്. മൂന്നാംസ്ഥാനം ചൈനക്ക് ലഭിച്ചപ്പോള്‍ കരസേനയുടെ ശക്തിയില്‍ ഇന്ത്യ ആറാമതായി.
∙ സൈനിക ശേഷി, ആയുധം
ആകെയുള്ള സൈനികരുടെ കണക്കെടുത്താലും ചൈനക്ക് തന്നെയാണ് മുന്‍തൂക്കം. ആകെ 21 ലക്ഷം സജീവ സൈനികര്‍ ചൈനീസ് ചുവപ്പുസേനക്കുണ്ട്. അമേരിക്കക്കും ഇന്ത്യയ്ക്കും 14 ലക്ഷം വീതമാണ് സൈനികരുള്ളത്. സൈനികര്‍ക്ക് നല്കുന്ന പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇന്ത്യ കൂട്ടത്തില്‍ പിന്നിലാണ്. പട്ടികയിലുള്ള 12 രാജ്യങ്ങളില്‍ പിന്നില്‍ നിന്നും രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ശരാശരി സൈനിക വരുമാനത്തില്‍ ഒന്നാമത് ഫ്രാന്‍സാണ്. റഷ്യ ഇന്ത്യയ്ക്കും പിന്നിലായി പതിനൊന്നാം സ്ഥാനത്താണ്.
ശരാശരി ഒരു സൈനികന് ചുമക്കേണ്ടി വരുന്ന ഭാരത്തിന്റെ കണക്കും ഈ പഠനത്തിനായി ശേഖരിച്ചിട്ടുണ്ട്. റഷ്യന്‍ സൈനികന് ശരാശരി 70 കിലോഗ്രാം ഭാരമാണ് തനിക്കൊപ്പം ചുമക്കേണ്ടത്. ഇന്ത്യന്‍ ചൈനീസ് സൈനികര്‍ക്കാകട്ടെ ഇത് 40 കിലോഗ്രാം മാത്രമാണ്. ആണവായുധങ്ങളുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതലുള്ളത് റഷ്യക്കാണ്. 6375 എണ്ണം. അമേരിക്കയുടെ കൈവശമുള്ള ആണവായുധങ്ങള്‍ 5800 വരും. ഇന്ത്യക്ക് ഏതാണ്ട് 150 ഓളം ആണവായുധങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്.
English Summary: Why India is world’s 4th strongest military- Report