ADVERTISEMENT

ഒക്ടോബർ എട്ടിന് 90 വർഷം പൂർത്തിയാക്കുകയാണ് ഇന്ത്യൻ വ്യോമസേന. രാജ്യം ഏർപെട്ടിട്ടുള്ള പല യുദ്ധങ്ങളിലും നിർണായകമായ സംഭാവനകൾ എയർഫോഴ്‌സ് നൽകി. എന്നാൽ രാജ്യത്തിനു പുറത്തുള്ള സമാധാന ദൗത്യങ്ങളിലും ശ്ലാഘനീയമായ ഏടുകൾ സേന രചിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും തിളക്കമേറിയ അധ്യായമാണ് യുഎൻ സമാധാനസേനയ്ക്കായി ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഇന്ത്യൻ എയർഫോഴ്‌സ് നടത്തിയ ദൗത്യങ്ങൾ. ആ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ പോലും ഈ ദൗത്യങ്ങൾ മുതൽക്കൂട്ടായി മാറി. അറുപതുകളിലായിരുന്നു ഈ സംഭവം.

 

ആഫ്രിക്കൻ രാജ്യമായ കോംഗോ ബെൽജിയത്തിന്റെ കോളനിയായിരുന്നു. എന്നാൽ രണ്ടാം ലോകയുദ്ധത്തിനു ശേഷം കൊളോണിയൽ വാഴ്ച തകർന്നടിഞ്ഞതോടെ കോംഗോയിൽ ബെൽജിയത്തിന്റെ നില പരുങ്ങലിലായിത്തുടങ്ങി. 1959ൽ കോംഗോയ്ക്ക് സ്വാതന്ത്ര്യം നൽകാനുള്ള സന്നദ്ധത ബെൽജിയം അറിയിച്ചു. 1960 ൽ കോംഗോ സ്വതന്ത്രമാകുകയും പാട്രിക് ലുമുംബയുടെ പ്രധാനമന്ത്രി സ്ഥാനത്തിൻ കീഴിൽ സർക്കാർ അധികാരത്തിൽ വരികയും ചെയ്തു. എന്നാൽ രാഷ്ടീയവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങൾ കാരണം കോംഗോയിലെ സ്ഥിതി രൂക്ഷമായി തന്നെ തുടർന്നു. കോംഗോ ക്രൈസിസ് എന്ന് ഇതറിയപ്പെട്ടു.

 

കോംഗോയിലെ വിമതനേതാവായ മോയിസ് ഷോംബെയുടെ നേതൃത്വത്തിൽ തെക്കൻ പ്രവിശ്യയായ കടാംഗ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. കോംഗോയിലെ തന്ത്രപ്രധാനമായ മേഖലയാണ് കടാംഗ. രാജ്യത്തെ പ്രകൃതിവിഭവങ്ങളുടെ 60 ശതമാനവും ഈ മേഖലയിലാണ് എന്നതിനാൽ ലുമുംബ സർക്കാരിനു വലിയ അടിയായി മാറി ആ നീക്കം. ബെൽജിയവും ഷോംബെയെ പിന്തുണച്ചു.

 

ലുമുംബയുടെ അഭ്യർഥനപ്രകാരം യുഎൻ സെക്യൂരിറ്റി കൗൺസിൽ നടപടിയെടുക്കുകയും രാജ്യത്ത് അവശേഷിച്ച ബെൽജിയൻ സേനയോട് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതു കൊണ്ട് പ്രശ്‌നം തീർന്നില്ല. വിമതർ അടങ്ങാൻ ഒരുക്കമായിരുന്നില്ല. ഇതോടെ ലുമുംബ സോവിയറ്റ് യൂണിയന്റെ സഹായം തേടി. ശീതയുദ്ധം കനത്തുനിന്ന സമയമായിരുന്നു അന്ന്. ലുമുംബയുടെ ഈ നീക്കം ലോകശ്രദ്ധനേടി. ലുമുംബയ്‌ക്കെതിരെ യുഎസ് തിരിഞ്ഞു.

 

ഈ സമയത്താണ് യുഎൻ സെക്രട്ടറി ജനറലായ ഹാമർസ്‌കോൾഡ് തന്റെ പ്രത്യേക പ്രതിനിധിയായി ഐഎഫ്എസ് ഓഫിസറായ രാജേശ്വർ ദയാലിനെ നിയമിക്കുന്നത്. സെപ്റ്റംബർ ആയതോടെ കോംഗോ പ്രസിഡന്റ് ജോസഫ് കസാവുബു ലുമുംബ സർക്കാരിനെ പുറത്താക്കുകയും കേണൽ ജോസഫ് മൊബുട്ടുവിന്റെ കീഴിലുള്ള സൈനിക സർക്കാരിന് അധികാരം കൈമാറുകയും ചെയ്തു. 4 മാസങ്ങൾക്കു ശേഷം ലുമുംബ വധിക്കപ്പെട്ടു.

 

കോംഗോയിൽ സമാധാനം സ്ഥാപിക്കാനായി ഇന്ത്യ ഇതിനിടെ ശ്രമിച്ചുകൊണ്ടേയിരുന്നു. ഓപ്പറേഷൻ മോർതോർ, റംപഞ്ച് എന്നീ സൈനിക ദൗത്യങ്ങൾ ഇക്കൂട്ടത്തിൽപ്പെട്ടതാണ്. വിമത മേഖലയായ കടാംഗയിൽ വലിയ മുന്നേറ്റം സ്ഥാപിക്കാൻ ഈ ദൗത്യത്തിനു കഴിഞ്ഞു. എന്നാൽ ഇതിനിടെ ഹാമർസ്‌കോൾഡ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യ കോംഗോയിലെ യുഎന്നിനു വേണ്ടി തുടർന്നും സൈനിക സഹായം നൽകിക്കൊണ്ടിരുന്നു. സമാധാന സേനാംഗങ്ങളിൽ മറ്റെല്ലാ രാജ്യക്കാരെക്കാളും ഇന്ത്യൻ സേനാംഗങ്ങളുടെ എണ്ണം കൂടുതലായിരുന്നു എന്നത് ഇതിന്റെ തെളിവാണ്.

 

ഇന്ത്യൻ വ്യോമസേനയുടെ അഞ്ചാം നമ്പർ സ്‌ക്വാഡ്രനായിരുന്നു കോംഗോയിലേക്ക് നിയമിക്കപ്പെട്ടത്. കാൻബറ വിമാനങ്ങളായിരുന്നു ഈ സ്‌ക്വാഡ്രനിൽ. കോംഗോയിലെ വിമതർക്ക് വ്യോമക്കരുത്തുമുണ്ടായിരുന്നതിനാൽ വായുസേനയുടെ പങ്കാളിത്തം ആവശ്യമായിരുന്നു. ആഗ്രയിൽ നിന്നു യെമനിലെ ഏദൻ വഴി നീണ്ട പറക്കലിനു ശേഷം ഇന്ത്യൻ വ്യോമസേന കോംഗോയിലെത്തി.

 

കോംഗോയുടെ തലസ്ഥാനമായ ലിയോപോൾഡ് വില്ലി (ഇന്നത്തെ കിൻഷാസ), കാമിന പട്ടണം എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യൻ വ്യോമസേന പ്രവർത്തം നടത്തിയത്. മേഘാവൃതമായ ആകാശമായിരുന്നതിനാൽ അതീവ ദുർഘടമായിരുന്നു ഈ ദൗത്യങ്ങൾ. പലപ്പോഴും ആക്രമണ ലക്ഷ്യങ്ങൾ ആയിരത്തിലധികം കിലോമീറ്ററുകൾ അകലെയാണെന്നതും പ്രശ്‌നമായിരുന്നു.

 

സ്വതസിദ്ധമായ മാർഗങ്ങളിലൂടെ തടസ്സങ്ങളെ മറികടന്ന് ഇന്ത്യൻ എയർഫോഴ്‌സ് വിമത എയർഫീൽഡുകളെയും അവരുടെ വിമാനങ്ങളെയും ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. കൈയിലുള്ള പ്രിന്റഡ് മാപ്പുകൾ നോക്കിയും തടാകങ്ങൾ പോലെയുള്ള ഭൂസ്ഥാനങ്ങളെ അടിസ്ഥാനപ്പെടുത്തിയുമായിരുന്നു ഈ ആക്രമണങ്ങളെന്നത് വ്യോമസേനയുടെ മികവ് വെളിവാക്കുന്ന സംഭവമാണ്. താമസിയാതെ എലിസബത്ത് വില്ലി, കാമിന മേഖലകളിൽ ഇന്ത്യൻ എയർഫോഴ്‌സ് അധീശത്വം നേടി. അന്നത്തെ യുഎൻ സമാധാന സേനയുടെ ആക്രമണ കുന്തമുനയായിരുന്നു ഇന്ത്യൻ വ്യോമസേന. 1966ൽ കോംഗോയിലെ യുഎൻ ദൗത്യം അവസാനിക്കുന്നതു വരെ സേന അവിടെ നിലകൊണ്ടു.

 

English Summary: Indian Air Force Canberras in the Congo 1960

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com