ADVERTISEMENT

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫാൽക്കൺ ഹെവി റോക്കറ്റിന്റെ വിക്ഷേപണം നടത്തി സ്പേസ്‌എക്സ്. യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കാനവറാലിൽ നിന്നു കുതിച്ചുയർന്ന റോക്കറ്റ് യുഎസ് ബഹിരാകാശ സേനയ്ക്കു വേണ്ടിയുള്ള 2 ഉപഗ്രഹങ്ങൾ വഹിച്ചാണു പോയത്. എന്നാൽ ഇത് ഏതു തരം ഉപഗ്രഹങ്ങളാണെന്നോ എന്താണ് ഇവയുടെ ദൗത്യമെന്നോ തുടങ്ങിയ വിവരങ്ങളൊന്നും തന്നെ സ്പേസ്‌എക്സോ ബഹിരാകാശ സേനയോ പുറത്തുവിട്ടിട്ടില്ല. ബഹിരാകാശത്ത് എതിരാളികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതും മറ്റുമാകും ഇതിന്റെ പ്രധാന ദൗത്യമെന്ന് കരുതപ്പെടുന്നു. ഇതാദ്യമായാണ് യുഎസ് സ്പേസ് ഫോഴ്സ് തങ്ങളുടെ ആവശ്യത്തിനായി ഒരു റോക്കറ്റ് വിക്ഷേപണം നടത്തുന്നത്.

 

ലോകത്തിൽ സജീവമായുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് ഫാൽക്കൻ ‘ഹെവി’. 16,800 കിലോഗ്രാം ഭാരം ചൊവ്വയിലെത്തിക്കാൻ ശേഷിയുള്ളതാണു റോക്കറ്റ്. സ്വകാര്യ കമ്പനിയായ സ്പേസ്എക്സ് 2018ൽ ആണിത് വിജയകരമായി വിക്ഷേപിച്ചത്. കേപ് കാനവറാലിലുള്ള കെന്നഡി സ്പേസ് സെന്ററിൽ നിന്നു തന്നെയായിരുന്നു അന്നും വിക്ഷേപണം. മസ്ക് തന്റെ ടെസ്‌ല റോഡ്സ്റ്റർ കാറാണ് ഈ റോക്കറ്റിൽ പേയ്‌ലോഡായി ഉപയോഗിച്ചത്. സ്റ്റാർമാൻ എന്ന ബൊമ്മയും കാറിനുള്ളിൽ വച്ചിട്ടുണ്ടായിരുന്നു. ബഹിരാകാശത്തെത്തിയ കാർ ബഹിരാകാശത്ത് ഭ്രമണം ചെയ്യുന്ന രംഗം ചിത്രങ്ങളായി ലോകം മുഴുവൻ മാധ്യമങ്ങളിൽ നിറഞ്ഞു.

 

അന്നു തന്നെ യുഎസ് സൈന്യമായിരിക്കും ഫാൽക്കൻ ഹെവി പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ എന്ന് വിലയിരുത്തലുണ്ടായിരുന്നു. ഉയർന്ന വലുപ്പവും ശേഷിയുമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സൈന്യത്തിന് അവസരമൊരുങ്ങുമെന്നതിനാലായിരുന്നു അത്. 

സായുധസേനയുടെ പുതിയ വിഭാഗമായി ‘ബഹിരാകാശ സേന’ രൂപീകരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരുന്നു. അദ്ദേഹം ഈ നിർദേശം പെന്റഗണിനു നിർദേശം നൽകി. ബഹിരാകാശത്ത് അമേരിക്കയുടെ മേധാവിത്തം ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ഈ നടപടി.

 

യുഎസ് സായുധസേനയുടെ ആറാം ശാഖയായി ബഹിരാകാശ സേനയ്ക്കു (സ്പേസ് ഫോഴ്സ്) രൂപംനൽകാനായിരുന്നു നിർദേശം. അമേരിക്കയ്ക്കു വ്യോമസേനയും ബഹിരാകാശ സേനയും വെവ്വേറെയായി പക്ഷേ, തുല്യനിലയിൽ ഉണ്ടാകുമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2019 ഡിസംബറിൽൽ ഈ സവിശേഷ സേന നിലവിൽ വന്നു. നിലവിൽ യുഎസിന്റെ സേനാവിഭാഗങ്ങളിൽ ഏറ്റവും അംഗസംഖ്യ കുറഞ്ഞ സേനാവിഭാഗമാണ് ഇത്. വെറും 8400 സൈനികർ മാത്രമാണ് ഇതിനു കീഴിലുള്ളത്.

 

English Summary: SpaceX launches Falcon Heavy rocket with 1st national security payload

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com