ADVERTISEMENT

ലോകബഹിരാകാശ മേഖലയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ചൈന. ചൈനയുടെ ലോങ് മാർച്ച് റോക്കറ്റ് ബൂസ്റ്ററിന്റെ ഒരു ഭാഗം നിയന്ത്രണം വിട്ട് പസിഫിക് സമുദ്രത്തിൽ പതിച്ചത് രൂക്ഷമായ വിമർശനം ക്ഷണിച്ചു വരുത്തി. ചൈനയുടെ ബഹിരാകാശ ഏജൻസിയായ ചൈന നാഷനൽ സ്പേസ് അഡ്മിനിസ്ട്രേഷൻ തികച്ചും നിരുത്തരവാദപരമായ രീതിയിലാണ് പെരുമാറുന്നതെന്ന് യുഎസ് ഉൾപ്പെടെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ശക്തമായ അഭിപ്രായമുയർന്നു

തിരിച്ചിറങ്ങുന്ന റോക്കറ്റിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ തങ്ങളുമായി ചൈന പങ്കുവച്ചില്ലെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൻ പറഞ്ഞതും ചർച്ചയായി. ബഹിരാകാശ മേഖലയിൽ തന്നിഷ്ടപ്രകാരം പെരുമാറുന്ന ചൈന ഭൂമിയിൽ ഭീഷണിയുണ്ടാക്കിവയ്ക്കുകയാണെന്ന് നേരത്തെ ആരോപണമുണ്ട്.

മുൻപും ചൈനയുടെ ലോങ് മാർച്ച് റോക്കറ്റ് അനിയന്ത്രിതമായി അന്തരീക്ഷത്തിൽ പ്രവേശിച്ച് കടലിൽ വീണിട്ടുണ്ട്. രണ്ടുവർഷത്തിനു മുൻപാണ് ചൈന ഈ റോക്കറ്റ് ആദ്യമായി വിക്ഷേപിച്ചത്. അന്നു മുതൽ ഇപ്പോൾ വരെയുള്ള കാലയളവിൽ നാലു തവണയെങ്കിലും ഈ റോക്കറ്റ് അനിയന്ത്രിതമായി ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുകയും ഭീഷണിയുണ്ടാക്കുകയും ചെയ്തു.

2018ൽ ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ബഹിരാകാശനിലയം ‘ടിയാൻ ഗോങ് 1’ ഭൂമിയിൽ പതിക്കുമെന്നു യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മുന്നറിയിപ്പ് പുറത്തു വന്നതോടെ ലോകം ആശങ്കയിലായിരുന്നു. 8,500 കിലോ ഭാരമുള്ളതായിരുന്നു നിലയം. കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും അപകടസാധ്യതാ മേഖലയിൽ ഉൾപ്പെട്ടിരുന്നു.രാജ്യാന്തര ബഹിരാകാശ നിലയത്തിനു ബദലാകാൻ ചൈന 2011ൽ വിക്ഷേപിച്ച ടിയാൻ ഗോങ്ങിന്റെ അർഥം ‘സ്വർഗംപോലുള്ള കൊട്ടാരം’ എന്നാണ്. ചൈനീസ് ‌ബഹിരാകാശയാത്രികർക്കു പരീക്ഷണങ്ങൾ നടത്താനുള്ള വേദിയാകുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ 2013ൽ ചൈന നിലയത്തിന്റെ പ്രവർത്തനം മരവിപ്പിച്ചു. 2016ൽ നിയന്ത്രണം നഷ്ടപ്പെട്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു.കൃത്യമായ പതനസ്ഥലം, സമയം എന്നിവ തീർച്ചപ്പെടുത്താനുള്ള ബുദ്ധിമുട്ടും നിലയത്തിൽ ഇന്ധനമായി ഉപയോഗിച്ച ഹൈഡ്രസിൻ വിഷവസ്തുവാണെന്നതും ഭീഷണിയായിരുന്നു. എന്നാൽ ഭാഗ്യത്തിന് നിലയം കടലിൽ വീഴുകയാണുണ്ടായത്.

108 അടി നീളമുള്ളതാണ് ഇപ്പോൾ പ്രവേശിച്ചിരിക്കുന്ന റോക്കറ്റ് ബൂസ്റ്റർ ഭാഗം. 22 മെട്രിക് ടൺ ഭാരമുള്ള ഈ റോക്കറ്റിന്റെ നല്ലൊരു ഭാഗവും അന്തരീക്ഷത്തിലേക്കു തിരിച്ചിറങ്ങിയ ശേഷം കത്തിയെരിഞ്ഞു നശിക്കും. എന്നാൽ 10 മുതൽ 40 ശതമാനം വരെ ഭാഗം നിലനിൽക്കും. അതിനാലാണ് ഇതു ഭീഷണിയുയർത്തുന്നതെന്ന് ബഹിരാകാശ വിദഗ്ധനായ ടെഡ് മുവെൽഹോപ്റ്റ് പറഞ്ഞു.ലോങ് മാർച്ച് 5ബി റോക്കറ്റ് മൂലം ആളുകൾക്ക് ഇതുവരെ ഭീഷണിയൊന്നും സംഭവിച്ചിട്ടില്ലെങ്കിലും മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കരയിലും ഇതിന്റെ ഭാഗങ്ങൾ വീണിരുന്നു എന്നതിനുള്ള തെളിവാണ് ഇത്.

ഇന്നത്തെ കാലത്ത് മിക്ക റോക്കറ്റ് വിക്ഷേപണ കമ്പനികളുടെയും ഏജൻസികളുടെയും പ്രവർത്തനം വളരെ സുതാര്യവും അതീവ ശ്രദ്ധാപൂർവവുമാണ്. വിക്ഷേപണത്തിനു ശേഷം റോക്കറ്റ് ബൂസ്റ്ററുകൾ കൃത്യമായി മാറ്റപ്പെടുന്നു എന്നുറപ്പുവരുത്തുന്നുണ്ട് മിക്കവരും. സ്പേസ് എക്സ് തുടങ്ങിയ കമ്പനികൾ കൃത്യമായി നിയന്ത്രണവിധേയമാക്കി റോക്കറ്റ് ബൂസ്റ്ററുകൾ തിരിച്ചിറക്കുന്നതിൽ പോലും വിജയം കൈവരിച്ചിട്ടുണ്ട്. ചൈനയുടെ റോക്കറ്റ് വിക്ഷേപണങ്ങൾ സുതാര്യമല്ലെന്നും വിവരങ്ങൾ അവർ മറ്റു ലോകരാഷ്ട്രങ്ങളോടൊന്നും പങ്കുവയ്ക്കുകയില്ലെന്നും രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കാതെയാണു വിക്ഷേപണങ്ങളെന്നും നേരത്തെ തന്നെ ആരോപണങ്ങളുണ്ട്.

English summary: China Lucks Out Again as Out-of-Control Rocket Booster Falls in the Pacific

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com