ADVERTISEMENT

തായ്‌വാൻ വിഷയത്തിൽ യുഎസുമായി പിരിമുറുക്കം രൂക്ഷമായതോടെ ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം (എബിഎം) പരീക്ഷിച്ച് ചൈന. എച്ച്ക്യു-19 മിസൈൽ ഉപയോഗിച്ച് ‘ആണവായുധ ശേഷിയുള്ള’ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ വെടിവച്ച് വീഴ്ത്തി. ഏപ്രിൽ 14 നാണ് പരീക്ഷണം നടന്നത്. രാജ്യാന്തര മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിച്ചായിരുന്നു പരീക്ഷണം. ഇത് 2010 ന് ശേഷം പരസ്യമായി പ്രഖ്യാപിച്ച ചൈനയുടെ ഏഴാമത്തെ പരീക്ഷണമാണ്.

 

കരയില്‍ നിന്നും തൊടുക്കാവുന്ന ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ചതിന്റെ വിവരങ്ങൾ ചൈനീസ് പ്രതിരോധ മന്ത്രാലയം തന്നെയാണ് പുറത്തുവിട്ടത്. ചൈനയുടെ ദേശീയ പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പ് അനുസരിച്ച് വെള്ളിയാഴ്ച രാത്രി നടത്തിയ കരയിൽ നിന്നും തൊടുക്കാവുന്ന ആന്റി-ബാലിസ്റ്റിക് മിസൈൽ (എബിഎം) പരീക്ഷണം വിജയിച്ചിതായി സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം, പരീക്ഷണം രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തിയാണെന്നും ഒരു രാജ്യത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

 

ചൈന എബിഎം പരീക്ഷണം നടത്തുന്നത് ഇതാദ്യമല്ല. ഇതിനുമുൻപ് 2010, 2013, 2014, 2018, 2021, 2022 വർഷങ്ങളിൽ ചൈന ആറ് എബിഎം പരീക്ഷണങ്ങൾ നടത്തിയിരുന്നു. തായ്‌വാൻ കടലിടുക്കിൽ സംഘർഷം നിലനിൽക്കുന്ന സമയത്താണ് ചൈനയുടെ പുതിയ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്. ഇത് തായ്‌പേയ്‌ക്കെതിരായ ഭാവി ചൈനീസ് പദ്ധതികളെ സൂചിപ്പിക്കുന്നതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

 

കലിഫോർണിയയിൽ തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെനും യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മറുപടിയായാണ് മൂന്ന് ദിവസത്തെ ചൈനീസ് ‘ജോയിന്റ് വാൾ’ സൈനികാഭ്യാസം. കഴിഞ്ഞ 20 വര്‍ഷത്തിനിടെയാണ് മിസൈല്‍ നിര്‍മാണരംഗത്ത് ചൈന കുതിച്ചുചാട്ടം നടത്തിയത്. മിസൈല്‍ നിര്‍മാണം കൊണ്ട് നിലവില്‍ ഏഷ്യന്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്.

 

ചൈനയുടെ ആന്റി ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ഇപ്പോഴത്തെ പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം പരീക്ഷണങ്ങൾ ചൈനയുടെ പ്രതിരോധത്തിനും സുരക്ഷയ്ക്കും സംഭാവന നൽകുകയും ആണവ ഭീഷണികൾക്കെതിരായ പ്രതിരോധമായി പ്രവർത്തിക്കുകയും ചെയ്യുന്നു എന്നാണ് പേര് വെളിപ്പെടുത്താത്ത ചൈനീസ് സൈനിക വിദഗ്ധൻ പറഞ്ഞത്.

 

പ്രതിരോധിക്കാനായി വളരെക്കുറച്ച് സമയം മാത്രമേ ലഭിക്കൂ എന്നതാണ് ബാലിസ്റ്റിക് മിസൈലുകളെ കൂടുതല്‍ അപകടകാരികളാക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് അധികം വൈകാതെ തന്നെ പ്രതിരോധ മിസൈലും സജീവമാവേണ്ടതുണ്ട്. പലപ്പോഴും എതിരാളികളുടെ പ്രദേശത്തുവച്ചായിരിക്കും പ്രതിരോധ മിസൈല്‍ ബാലിസ്റ്റിക് മിസൈലിനെ തകര്‍ക്കുക. അതേസമയം ചൈനയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങള്‍ മാത്രമേ പുറം ലോകത്തിന് അറിവുള്ളൂവെന്നത് മറ്റൊരു വസ്തുതയാണ്. 2021ല്‍ പെന്റഗണ്‍ പ്രസിദ്ധീകരിച്ച ചൈനീസ് സൈനിക ശേഷിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇതില്‍ പ്രധാനം. പ്രാദേശികമായി നിര്‍മിച്ച CH-AB-X-02 (HQ-19) മിസൈലിന് ബാലിസ്റ്റിക് പ്രതിരോധ ശേഷിയുണ്ടെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. 

 

ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് ട്രീറ്റി അഥവാ ഐഎൻഎഫില്‍ നിന്നും ചൈനയും റഷ്യയും 2019ല്‍ പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈന കൂടുതല്‍ പ്രദേശങ്ങളിലേക്ക് തങ്ങളുടെ പ്രതിരോധ ആയുധങ്ങള്‍ വ്യാപിപ്പിച്ചത്. ഏഷ്യയില്‍ നിന്നും സമീപകാലത്ത് ഉയര്‍ന്നു വരുന്ന ഭീഷണികളും ചൈനയുടെ മിസൈല്‍ പരീക്ഷണങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട്.

 

English Summary: China Shoots Down ‘Nuke-Capable’ ICBM Possibly By HQ-19 Missile In Latest ABM Tests As Tensions Mount With US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com