ADVERTISEMENT

തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈന കടലിലെ ദ്വീപില്‍ ചൈന വ്യോമതാവളം നിര്‍മിക്കുന്നു. വിയറ്റ്‌നാമും തയ്‌വാനും അവകാശം ഉന്നയിച്ച ട്രിറ്റണ്‍ ദ്വീപിലാണ് ചൈനയുടെ നിര്‍മാണം. വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസാണ് സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ച് ചൈനയുടെ നിര്‍മാണം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ദക്ഷിണ ചൈന കടലിലെ മറ്റു രാജ്യക്കാരുടെ അവകാശവാദങ്ങളേയോ അന്താരാഷ്ട്ര നിയമങ്ങളേയോ ചൈന അംഗീകരിച്ചിട്ടില്ല. ചൈനയുടെ ആഭ്യന്തര സ്വത്താണ് ദക്ഷിണ ചൈന കടലെന്നാണ് അവരുടെ അവകാശവാദം. 

 

പ്ലാനെറ്റ് ലാബില്‍ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാണ് ട്രിട്ടണ്‍ ദ്വീപില്‍ വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മാണം അടക്കം നടക്കുന്ന കാര്യം എ.പി റിപ്പോര്‍ട്ടു ചെയ്തത്. ഓഗസ്റ്റ് തുടക്കത്തിലാണ് വ്യോമതാവളത്തിന്റെ ഭാഗമായുള്ള റണ്‍വേ നിര്‍മാണത്തിന്റെ ആദ്യ സൂചനകള്‍ ലഭിച്ചത്. ഇപ്പോള്‍ ഏതാണ്ട് 600 മീറ്ററിലധികം(2,000 അടി) നീളത്തില്‍ റണ്‍വേ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ചെറുവിമാനങ്ങളും ഡ്രോണുകളും ഇറക്കാന്‍ ഈ റണ്‍വേ ധാരാളം മതിയാകും. എന്നാല്‍ പോര്‍വിമാനങ്ങളും ബോംബറുകളും ഇറങ്ങാന്‍ ഈ റണ്‍വേ മതിയാവില്ല. 

 

ദ്വീപില്‍ വലിയ തോതില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന്റേയും നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിന്റേയും സൂചനകളും സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴി ലഭിച്ചിട്ടുണ്ട്. പാരസെല്‍ ദ്വീപ സമൂഹത്തില്‍പെടുന്ന തന്ത്രപ്രധാന ദ്വീപുകളിലൊന്നാണ് ട്രിറ്റണ്‍. വിയറ്റ്‌നാം തീരത്തു നിന്നും ചൈനയുടെ ഭാഗമായ ഹൈനന്‍ പ്രവിശ്യയില്‍ നിന്നും ഏതാണ്ട് ഒരേ അകലത്തിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 

 

ട്രിറ്റണ്‍ ദ്വീപിനു മേലുള്ള അവകാശതര്‍ക്കത്തില്‍ അമേരിക്ക ഇതുവരെ പക്ഷം പിടിച്ചിട്ടില്ല. എന്നാല്‍ മേഖലയിലേക്ക് 2018 മുതല്‍ തുടര്‍ച്ചയായി അമേരിക്കന്‍ നാവികസേനയുടെ കപ്പലുകള്‍ നിരീക്ഷണ കപ്പലുകള്‍ എത്താറുണ്ട്. ട്രിറ്റണ്‍ ദ്വീപില്‍ ഏതാനും വര്‍ഷങ്ങളായി ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. ഒരു ഹെലിപാഡും റഡാര്‍ സൗകര്യങ്ങളുമുള്ള ഇവിടെ ചെറിയ തുറമുഖവും ചൈന നിര്‍മിച്ചിട്ടുണ്ട്. 

 

ട്രിറ്റണ്‍ ദ്വീപില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ ചൈന തയ്യാറായിട്ടില്ല. അന്താരാഷ്ട്ര കപ്പല്‍ഗതാഗതത്തിന്റെ സുരക്ഷയെ സഹായിക്കുന്നതിനു വേണ്ടിയാണ് തങ്ങളുടെ നടപടിയെന്നാണ് ചൈന അവകാശപ്പെടുന്നത്. അതേസമയം തന്ത്രപ്രധാന സമുദ്രപാതയെ സൈനികവല്‍ക്കരിക്കുന്നുവെന്ന ആരോപണത്തെ ചൈന തള്ളിക്കളയുകയും ചെയ്യുന്നുണ്ട്. ട്രിറ്റണ്‍ ദ്വീപിനോടു ചേര്‍ന്നുള്ള സമുദ്രപാതയില്‍ പ്രതിവര്‍ഷം 5 ട്രില്യണ്‍ ഡോളറിന്റെ(ഏകദേശം 4,15,50,500 കോടി രൂപ) ചരക്കു നീക്കം നടക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. 1974ലെ യുദ്ധത്തിലാണ് വിയറ്റ്‌നാമില്‍ നിന്നും പാരസെല്‍ ദ്വീപുകളുടെ നിയന്ത്രണം ചൈന കൈവശപ്പെടുന്നത്.

 

English summary: Pictures appear to show 600-metre runway on South China Sea’s Triton Island, which is also claimed by Vietnam and Taiwan

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com