ADVERTISEMENT

ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം തുടരുകയാണ്. സ്ഥിരീകരണമോ തെളിവുകളോ ഇല്ലെങ്കിലും ഇറാന്റെ ഇടപെടലും യുദ്ധത്തിൽ ആരോപിക്കപ്പെടുന്നു. ഗാസയിൽ ഇടപെടുമെന്നു ഇറാൻ പറയുകയും  ചെയ്തതോടെ  വലിയ ചർച്ചകളാണ് ലോകവേദിയിൽ ഉയർന്നിരിക്കുന്നത്. അനേക സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള രാജ്യമാണ് ഇറാൻ. രാജ്യത്തിന്റെ മുൻകാലങ്ങളിൽ പല യുദ്ധങ്ങൾ നടന്നു. ആദിമകാലത്തെ വൻശക്തിയായിരുന്ന ഇറാൻ ഗ്രീസിലേക്കു വരെ തങ്ങളുടെ സൈന്യത്തെ അയച്ചിരുന്നു. 1979ൽ ഇറാനിൽ രാജാധികാരം അവസാനിച്ചു. തുടർന്ന് റിപ്പബ്ലിക്കായ ശേഷം ഇറാൻ പങ്കെടുത്ത ഏക രാജ്യാന്തര യുദ്ധമായിരുന്നു 1980ൽ തുടങ്ങിയ ഇറാൻ–ഇറാഖ് യുദ്ധം മധ്യേഷ്യയെ പിടിച്ചുകുലുക്കിയ യുദ്ധം. 

മധ്യേഷ്യയിലെ പലമാറ്റങ്ങൾക്കും, പല തുടർയുദ്ധങ്ങൾക്കും തുടക്കമിട്ട യുദ്ധം. ഇങ്ങനെ പല വിശേഷണങ്ങളുണ്ട് 8 വർഷം നീണ്ട ആ യുദ്ധത്തിന്.രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ട്രെഞ്ച് യുദ്ധം സംഭവിച്ചതും ഈ മധ്യേഷ്യൻ പോരാട്ടത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പലായ സീവൈസ് ജയന്റ് മുങ്ങാനും യുദ്ധം കാരണമായി. കഴിഞ്ഞ മാസമാണ് ഈ യുദ്ധത്തിന്റെ 43ാം വാർഷികം കടന്നുപോയത്.

അയൽരാജ്യങ്ങളായ ഇറാനും ഇറാഖും തമ്മിൽ പതിറ്റാണ്ടുകളായി തർക്കങ്ങളുണ്ടായിരുന്നെങ്കിലും യുദ്ധഭീതിയുണ്ടായിരുന്നില്ല. എന്നാൽ ഷാത്ത് അൽ അറബ് മേഖലയെച്ചൊല്ലി തർക്കങ്ങളും ചെറിയ ആക്രമണങ്ങളുമൊക്കെയുണ്ടായിരുന്നു. ഇതൊന്നും പക്ഷേ ഒരു യുദ്ധമായി പരിണമിച്ചില്ല. 

യുഎസിന്റെയും പിന്തുണയും ഇറാനിലെ അന്നത്തെ ഷാ ഭരണകൂടത്തിന് നന്നായുണ്ടായിരുന്നു.1979ൽ ഇസ്‌ലാമിക വിപ്ലവത്തോടെ ഖുമൈനി ഇറാനിലെ അനിഷേധ്യവ്യക്തിത്വവും പരമോന്നത നേതാവുമായി മാറി. ഇറാനിലെ വിപ്ലവത്തെ സംശയത്തോടെയാണു സദ്ദാം നോക്കിക്കണ്ടത്. ഇറാനിലെ ഭരണം ഖുമൈനിയുടെ കൈവശമാകുന്നത്, വിപ്ലവത്തിന്റെ സാധ്യതകൾ ഇറാഖിലേക്കും പടർത്തുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഇറാഖിലെ ഏറ്റവും വലിയ ഭൂരിപക്ഷ ജനത ഷിയാക്കളാണ്. ഖുമൈനിക്ക് അവരുടെ മേൽ സ്വാധീനമുള്ളതും സദ്ദാമിനെ ആശങ്കാകുലനാക്കി.

ഇറാന്റെ സൈന്യം ദുർബലമായിരുന്നു, പക്ഷേ...

മറ്റൊരു കാര്യം കൂടി സദ്ദാമിനെ പ്രലോഭിപ്പിച്ചു. ഷാ ഭരണകൂടം പോയശേഷമുള്ള ഇറാൻ പഴയതുപോലെ മഹാശക്തരല്ല. ഒരുപക്ഷേ അവരെ അധീനതയിൽ നിർത്താനായാൽ മേഖലയിലെ അനിഷേധ്യശക്തിയായി ഇറാഖിനു മാറാമെന്നുള്ള ചിന്തയായിരുന്നു ഇത്.അറബ് ലോകത്ത് ഈജിപ്ത് കഴിഞ്ഞാൽ ഏറ്റവും ശക്തമായ രണ്ടാമത്തെ സൈന്യമാണ് ഇറാഖിനുണ്ടായിരുന്നത്. ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം പല ഓഫിസർമാരെയും ഉന്നതസൈനികരെയുമൊക്കെ പുതിയ ഭരണകൂടം മാറ്റിയതിനാൽ ഇറാന്റെ സൈന്യം ദുർബലമായിരുന്നു. 

വിപ്ലവത്തിനു ശേഷം പല രാജ്യങ്ങളും ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാൽ ആയുധങ്ങൾ വാങ്ങാനോ സൈന്യത്തെ മെച്ചപ്പെടുത്താനോ ഇറാനു സാധിച്ചില്ല.എന്നാൽ അക്കാലത്ത് യുഎസിന്റെ പിന്തുണയുണ്ടായിരുന്ന ഇറാഖ് നിർലോഭം ആയുധങ്ങളും മറ്റു യുദ്ധസാമഗ്രികളും വാങ്ങുകയും തങ്ങളുടെ സൈന്യത്തെ മൂർച്ചപ്പെടുത്തി നിലനിർത്തുകയും ചെയ്തു.

എന്നാൽ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർ, ബാസിജ് എന്നീ പാരാമിലിട്ടറി സംഘങ്ങളെ അക്കാലത്ത് ഇറാൻ വളർത്തിയെടുത്തു. 1980 സെപ്റ്റംബർ 22നു യുദ്ധം തുടങ്ങി. ഇറാഖാണു തുടക്കമിട്ടത്. ഇറാന്റെ വ്യോമകേന്ദ്രങ്ങളിൽ ഇറാഖിന്റെ വ്യോമസേന പെട്ടെന്ന് ആക്രമണം നടത്തി.പിറ്റേ ദിവസം ഇറാക്കിന്റെ ആറുഡിവിഷനിൽ പെട്ട സൈനികർ മൂന്നിടങ്ങളിലായി അതിർത്തി കടന്നു ഇറാനിലേക്ക് ഇരച്ചുകയറി.15000 ചതുരശ്ര കിലോമീറ്ററോളം പേർഷ്യൻ ഭൂമി ഇറാഖിന്റെ കൈവശമാക്കി.

Representative Image Of War> BPTU/Shutterstock
Representative Image Of War> BPTU/Shutterstock

 ബൃഹത്തായ കരയുദ്ധം

എന്നാൽ ഇറാന്റെ വ്യോമസേനയെ തകർക്കാൻ ഇറാഖിനു കഴിഞ്ഞിരുന്നില്ല. അവർ ശക്തമായി തിരിച്ചടിച്ചു. സംഭവം ഇറാനിൽ ഒരു വലിയ ദേശീയവികാരം രൂപപ്പെടാൻ ഇടയാക്കി. ചെറുപ്പക്കാർ പലരും സന്നദ്ധാടിസ്ഥാനത്തിൽ സൈന്യത്തിൽ ചേർന്നു. താമസിയാതെ രണ്ടു ലക്ഷം വരുന്ന സൈന്യത്തെ ഇറാൻ പടുത്തുയർത്തി. തുടർന്നുള്ള എട്ടുവർഷങ്ങളിൽ ഇറാനിലും ഇറാഖിലുമായി സംഘർഷങ്ങൾ കനത്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അരങ്ങേറിയ ഏറ്റവും ബൃഹത്തായ കരയുദ്ധമെന്ന് ഇറാൻ–ഇറാഖ് യുദ്ധം അറിയപ്പെട്ടു.

ട്രെഞ്ചുകൾ വ്യാപകമായി യുദ്ധമുന്നണികളിൽ കെട്ടിപ്പൊക്കി. 1981 മുതൽ ഇറാനും മുന്നേറ്റങ്ങളായി. 1982 ആയതോടെ ഇറാഖ് അധീനതയിലാക്കിയ എല്ലാ മേഖലകളും അവർ തിരിച്ചുപിടിച്ചു.താമസിയാതെ തന്നെ ലോകരാജ്യങ്ങളും യുദ്ധത്തിൽ തങ്ങളുടേതായ പക്ഷം പിടിച്ചു. യുഎസുൾപ്പെടെ കൂടുതൽ രാജ്യങ്ങളും ഇറാഖിനായിരുന്നു പിന്തുണ നൽകിയത്. സിറിയ, ലിബിയ തുടങ്ങി വിരലിലെണ്ണാവുന്ന രാജ്യങ്ങളാണ് ഇറാനെ പിന്തുണച്ചത്. രാസായുധങ്ങൾ പ്രയോഗിക്കുമെന്ന് ഇറാഖ് നിരന്തരം ഭീഷണി മുഴക്കി. 

 5 ലക്ഷത്തോളം പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു

1988ൽ യുദ്ധം ആർക്കുമാർക്കും മേൽക്കൈയില്ലാതെ അവസാനിച്ചു. ഇരു കൂട്ടരും തങ്ങളാണു വിജയിച്ചതെന്ന് അവകാശവാദം ഉന്നയിച്ചു. സൈനികരും സാധാരണക്കാരുമായി 5 ലക്ഷത്തോളം പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു. യുദ്ധത്തിനു ശേഷം ഇറാഖ് ഗുരുതരമായ കടക്കെണിയിലായി. കുവൈത്തൊക്കെ വലിയ തോതിൽ ലോണുകൾ ഇറാഖിനു നൽകിയിരുന്നു. ഇതിനെച്ചൊല്ലിയുള്ള സംസാരങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുകയും ഇത് 1990ൽ സദ്ദാമിന്റെ കുവൈത്ത് അധിനിവേശത്തിലേക്കു നയിക്കുകയും ചെയ്തു. ഇതായിരുന്നു യുഎസും ഇറാഖും തമ്മിലുള്ള ഗൾഫ് യുദ്ധത്തിന്റെ പ്രധാനകാരണം.

English Summary:

iran, iraq and Israel War Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com