മുകൾഭാഗം പൊട്ടിത്തെറിച്ചു നിലംപതിച്ചു, യുക്രെയ്നിൽ ടിവി ടവറിനുനേരെ വ്യോമാക്രമണം; വിഡിയോ
![missile-attack-canva - 1 Image Credit:Canva](https://img-mm.manoramaonline.com/content/dam/mm/mo/technology/defense/images/2024/4/23/missile-attack-canva.jpg?w=1120&h=583)
Mail This Article
യുക്രെയ്നിലെ ഖാർകിവിൽ ടെലിവിഷൻ ടവറിനുനേരെ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണമെന്നു റിപ്പോർട്ട്. 240 മീറ്ററിലേറെ ഉയരമുള്ള ടവർ(അഞ്ചാമത്തെ ഏറ്റവും വലിയ ടിവി ടവറായിരുന്നു) തകർന്നു വീഴുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരം വാസയോഗ്യമല്ലാതാക്കാനുള്ള റഷ്യയുടെ ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു.
ടെലിവിഷൻ ഇൻഫ്രാസ്ട്രക്ചറിനുനേരെ ഏതു നിമിഷവും റഷ്യ മിസൈൽ ആക്രമണം നടത്തുമെന്നു യുക്രെയ്ൻ പ്രതീക്ഷിച്ചിരുന്നു. ഈ ആക്രമണത്തിൽ റഷ്യ ക്രൂയിസ് Kh-59 മിസൈലാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന. നഗരത്തിലുടനീളം ടിവി പ്രക്ഷേപണവും മറ്റും തടസപ്പെട്ടതായി ഖാർകിവ് ഗവർണർ ഒലെഗ് സിനെഗുബോവ് എക്സ് പോസ്റ്റിൽ അറിയിച്ചു. ഒരു കെട്ടിടത്തിന്റെ ജനാലയിൽ നിന്ന് ഒരു പ്രദേശവാസി പകർത്തിയ സംഭവത്തിന്റെ വിഡിയോദൃശ്യങ്ങളിൽ പുകച്ചുരുളുകളും ടവർ പൊട്ടിത്തകർന്നു വീഴുന്നതും വ്യക്തമാണ്.
വടക്കുകിഴക്കൻ നഗരമായ ഖാർകിവിൽ 1.3 ദശലക്ഷം ജനസംഖ്യയുണ്ട്, റഷ്യൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ (19 മൈൽ) മാത്രം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്,
![russia-attack-in-ukraine-kharkiv കിഴക്കൻ യുക്രെയ്ൻ നഗരമായ ഹർകീവിൽ റഷ്യ നടത്തിയ കനത്ത മിസൈലാക്രമണത്തിൽ തകർന്ന കെട്ടിടം. (Photo: Sergey Bobok/AFP)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
2022 മാർച്ച് ആദ്യം റഷ്യ ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ നിരവധി തവണ ഖാർകിവിന്റെ ടെലിവിഷൻ ടവറിനെ ആക്രമിച്ചു.യുക്രെയ്ന്‍ നഗരമായ കീവിനു സമീപമുള്ള വൈദ്യുതനിലയം റഷ്യയുടെ ആക്രമണത്തിൽ തകർത്തു. ഇതോടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളും ഇരുട്ടിലായി.
യുക്രെയ്നിന്റെ വ്യോമ പ്രതിരോധം കുറഞ്ഞതിനാൽ ബാലിസ്റ്റിക് മിസൈലുകൾക്കും മറ്റ് ആയുധങ്ങൾക്കും ഖാർകിവ് എളുപ്പമുള്ള ലക്ഷ്യ സ്ഥാനമായി മാറിയിരിക്കുകയാണ്.
![tribute-to-russia-ukraine-war-victims കണ്ണീർപൂക്കൾ... റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ രണ്ടാം വാർഷികദിനത്തിൽ യുക്രെയ്നു പിന്തുണയുമായി കീവിലെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി എന്നിവർ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കൊപ്പം യുദ്ധസ്മാരകത്തിൽ എത്തിയപ്പോൾ. ചിത്രം: റോയിട്ടേഴ്സ്](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
റഷ്യ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ അടിയന്തര വ്യോമപ്രതിരോധ സാമഗ്രികൾ അനുവദിക്കാൻ യുക്രെയ്ൻ പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. ഇതിനിടെ, യുദ്ധരംഗത്തേക്ക് കൂടുതൽ സൈനികരെ നിയോഗിക്കാൻ ലക്ഷ്യമിട്ട് നിർബന്ധിത സൈനികസേവനത്തിനുള്ള പ്രായം യുക്രെയ്ൻ പാർലമെന്റ് 25 ആയി കുറച്ചു. നേരത്തേ ഇത് 27 ആയിരുന്നു.