എച്ച്എഎല്ലിന് 19,400 കോടിയുടെ റെക്കോർഡ് വരുമാനം, നിർമിച്ചത് 41 വിമാനങ്ങൾ
Mail This Article
2018-19 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോർഡ് വരുമാനം നേടി ഇന്ത്യയുടെ സ്വന്തം വിമാന നിർമാണ കമ്പനി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍). കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 6 ശതമാനം ഉയര്‍ന്ന് 19,400 കോടി രൂപയിലെത്തി. ഇതാദ്യമായാണ് ഒരു സാമ്പത്തിക വർഷം ഇത്രയും വരുമാനം എച്ച്എഎൽ നേടുന്നത്.
നിരവധി വെല്ലുവിളികള്‍ക്കിടയിലാണ് പൊതുമേഖലാ പ്രതിരോധ വ്യോമയാന കമ്പനിയായ എച്ച്എഎല്‍ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 18,624 കോടി രൂപയായിരുന്നു വിറ്റുവരവ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 41 പുതിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും 98 എൻജിനുകളുമാണ് എച്ച്എഎൽ നിർമിച്ചത്. ഇക്കാലയളവിൽ എച്ച്എഎൽ 213 വിമാനങ്ങളുടെയും 540 എൻജിനുകളുടെയും അറ്റകുറ്റപണികളും പൂർത്തിയാക്കി.
പ്രതിസന്ധികളെ അതിജീവിച്ച് മൊത്തം വിറ്റുവരവില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചുവെന്നാണ് എച്ച്എഎൽ വക്താവ് പറഞ്ഞത്. എസ്‌യു 30 എംകെഐ, എല്‍സിഐ തേജസ്, ഡോര്‍ണിയര്‍ ഡിഒ 228, എഎല്‍എച്ച് ധ്രുവ്, ചീറ്റാള്‍ ഹെലികോപ്റ്റര്‍ എന്നിവ നിർമിക്കുന്നതും അറ്റകുറ്റപണികൾ നടത്തുന്നതും എച്ച്എഎല്‍ ആണ്.
റഫാല്‍ വിമാന കരാറില്‍ എച്ച്എഎല്ലിന് പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ കൊണ്ടുവന്നത് അടുത്തിടെ വലിയ വിവാദമായിരുന്നു. ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വലിയ വാക്‌പോരാണ് ഈ വിഷയത്തിലുണ്ടായത്. വിവാദങ്ങൾ ഒടുങ്ങുന്നതിന് മുന്‍പാണ് കമ്പനി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയിരിക്കുന്നത്.