ആക്രമണത്തിന് ‘കില്ലർ’ കോപ്റ്റർ, യുഎസ് നിർമിത അപ്പാഷെ ഉടൻ ഇന്ത്യയിലെത്തും
Mail This Article
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം അക്രമണകാരിയായ, അമേരിക്കൻ നിർമിത അപ്പാഷെ ഹെലിക്കോപ്റ്ററുകൾ ഇന്ത്യയിലേക്ക് എത്തുന്നു. രണ്ടു മാസത്തിനുള്ളിൽ (ജൂലൈയിൽ തന്നെ) ബോയിങ് നിർമിത നാലു എഎച്ച്–64ഇ അപ്പാഷെ കോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 22 കോപ്റ്ററുകളും 2020 മാർച്ചിനു മുൻപ് ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് അറിയുന്നത്.
11 ബില്ല്യൻ ഡോളറിനു 22 അപ്പാഷെ കോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. നിലവിൽ ഉപയോഗിക്കുന്ന റഷ്യയുടെ എംഐ–35 ഹെലികോപ്റ്ററുകൾക്ക് പകരമായാണ് ‘കില്ലർ’ കോപ്റ്ററുകൾ വ്യോമസേന ഉപയോഗിക്കുക. 22 അപ്പാഷെ കോപ്റ്ററുകളും സജ്ജമാകുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ ശേഷി പതിമടങ്ങായി ഉയരും. ആറ് അപ്പാഷെ ഹെലികോപ്റ്ററുകളാണ് ആദ്യം വാങ്ങാൻ പദ്ധതിയിട്ടിരുന്നത്. അപ്പാഷെയുടെ ഏറ്റവും അത്യാധുനിക എഎച്ച്–64ഇ എന്ന മോഡലാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
ഇന്ത്യൻ കരസേനയുടെ വ്യോമവിഭാഗത്തിനാണു ഹെലിക്കോപ്റ്ററുകൾ ലഭ്യമാക്കുക എന്നാണ് പ്രാഥമിക വിവരം. ഹെലിക്കോപ്റ്ററിൽ സജ്ജമാക്കുന്ന ഫയർ കൺട്രോൾ റഡാർ, ലോങ്ബോ മിസൈൽ എന്നിവയും യുഎസിൽനിന്ന് ഇന്ത്യ വാങ്ങുന്നുണ്ട്.
അപ്പാഷെ ഹെലിക്കോപ്റ്റർ യുഎസ് സേന ഉപയോഗിക്കുന്ന ബോയിങ് നിർമിത അത്യാധുനിക ഹെലിക്കോപ്റ്ററാണ്. ശത്രുമേഖലകളിലേക്ക് ഇരച്ചെത്തി ആക്രമണം നടത്താൻ കെൽപുള്ള ഇവയ്ക്ക് പീരങ്കികൾ തകർക്കാൻ ശേഷിയുള്ള മിസൈലുകൾ വഹിക്കാനാവും. ശത്രുസാന്നിധ്യം കണ്ടെത്താനുള്ള അത്യാധുനിക സെൻസറുകൾ, വെടിയുണ്ടകൾ പ്രതിരോധിക്കുന്ന (ബുള്ളറ്റ് പ്രൂഫ്) കവചം എന്നിവയാണു മറ്റു സവിശേഷതകൾ.
അപ്പാഷെ എഎച്ച്–64ഇ
ലോകത്തിലെ ഏറ്റവും മികച്ച മൾട്ടി റോൾ ഹെവി അറ്റാക്ക് ഹെലികോപ്റ്ററാണ് അപ്പാഷെ എഎച്ച്–64ഇ. നൂറിലധികം ചലിക്കുന്ന ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്കുചെയ്യാനും അതിൽ 16 എണ്ണത്തിനെ വരെ ഒരേ സമയം ആക്രമിക്കാനും ശേഷിയുണ്ട് ഈ പുതു തലമുറ ഹെലികോപ്റ്ററുകൾക്ക്. 1986ൽ യുഎസ് ആർമിയുടെ ഭാഗമായ അപ്പാഷെ ലോകത്തെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനായാണ് അറിയപ്പെടുന്നത്.
അമേരിക്കയുടെ നിരവധി യുദ്ധങ്ങളിൽ പങ്കെടുത്ത അപ്പാഷെ ഹെലികോപ്‌റ്റർ 1991-ലെ ഒന്നാം ഗൾഫ് യുദ്ധത്തിൽ കനത്ത നാശം വിതച്ചിരുന്നു. പതിനാറു ഹെൽഫയർ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ ഇതിനു വഹിക്കാൻ കഴിയും. രണ്ടും ഒരുമിച്ചുമാകാം. 1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റർ ലൈറ്റ് മെഷീൻ ഗണ്ണും ലേസർ ഗൈഡഡ് മിസൈലുകളും 70 എംഎം റോക്കറ്റുകളും അപ്പാഷെയിലുണ്ട്. കൂടാതെ വിഷ്വൽ റേഞ്ചിന് അപ്പുറത്തെ ശത്രുക്കൾക്ക് നേരെയും അപ്പാഷെയ്ക്ക് മിസൈൽ തൊടുക്കാനാവും. ഏത് പ്രതികൂല കാലവസ്ഥയിലും കരയിലും കടലിലും വായുവിലുമുള്ള ശത്രുക്കളുടെ സാന്നിധ്യം മനസ്സിലാക്കുന്ന അത്യാധുനിക റഡാർ അപ്പാഷെയുടെ പ്രത്യേകതയാണ്.
കരയിലൂടെ നീങ്ങുന്ന കാലാൾ നിരകളെയും കവചിത കാലാൾ വാഹനങ്ങളെയും ആക്രമിക്കാൻ ഫലപ്രദമാണ് ഈ ലൈറ്റ് മെഷീൻ ഗൺ. ആയുധമില്ലാത്തപ്പോൾ 4,657 കിലോഗ്രാമാണ് അപ്പാഷെയുടെ ഭാരം. പരമാവധി ആയുധം കയറ്റിയാൽ 8,006 കിലോഗ്രാമും. വീണ്ടും ഇന്ധനം നിറയ്‌ക്കാതെ ഒറ്റയടിക്ക് 611 കിലോമീറ്റർ പറക്കാൻ കഴിയുന്ന അപ്പാഷെയുടെ പരമാവധി വേഗം മണിക്കൂറിൽ 279 കിലോമീറ്ററാണ്. യുദ്ധഭൂമിയിൽ അപ്പാഷെ സ്‌ക്വാഡ്രനുകളോടൊപ്പം കമാൻഡ്-കൺട്രോൾ സംവിധാനമൊരുക്കി ബ്ലാക്ക്‌ഹോക്ക് ഹെലികോപ്‌റ്ററുകളും പറക്കാറുണ്ട്.
പൂർണമായും ആക്രമണങ്ങൾക്ക് മാത്രമുള്ള ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ ആണ് അപ്പാഷെ. രണ്ട് പൈലറ്റുമാരെ വഹിക്കാം. നിലവിൽ യുഎസ്, ഇസ്രയേൽ, യുകെ, സൗദിഅറേബ്യ, നെതർലാൻഡ്സ്, ഈജിപ്റ്റ്, കുവൈറ്റ്, ഗ്രീസ്, സിംഗപ്പൂർ, ജപ്പാൻ തായ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങി രാജ്യങ്ങൾ അപ്പാഷെ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്.