ADVERTISEMENT

ദിവസങ്ങൾക്ക് മുൻപ് റഷ്യയിൽ പൊട്ടിത്തെറിച്ച ആയുധം ഒരു വർഷം മുൻപ് റഷ്യൻ പ്രസിഡന്റ് അവതരിപ്പിച്ച ആണവ മിസൈലെന്ന് റിപ്പോർട്ട്. പൊട്ടിത്തെറിയെ തുടർന്നുള്ള ദുരൂഹതകൾ തുടരുകയാണ്. പ്രദേശത്ത് റേഡിയേഷൻ ഭീതി നിലനിൽ‍ക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വടക്കൻ റഷ്യയിലാണ് അണ്വായുധ മിസൈൽ പരീക്ഷണത്തിനിടെ ദുരന്തം സംഭവിച്ചത്. അപകടത്തിൽ അഞ്ച് ആണവ ഗവേഷകർ കൊല്ലപ്പെട്ടിരുന്നു.

 

ഇതിനിടെ ദുരന്തം സംഭവിച്ചതിനു ശേഷം പ്രദേശവാസികൾക്ക് റേഡിയേഷൻ പ്രശ്നങ്ങൾ തടയാൻ അധികൃതർ തന്നെ അയഡിൻ ഗുളികകൾ നൽകുന്നുണ്ടെന്നാണ് അറിയുന്നത്. സംഭവശേഷം റേഡിയേഷന്റെ അളവ് 20 മടങ്ങ് വർധിച്ചിട്ടുണ്ട്. സമീപത്തെ പട്ടണങ്ങളിൽ പോലും റേഡിയേഷൻ തോത് അളക്കാൻ കഴിഞ്ഞുവെന്നാണ് ഗവേഷകർ ആരോപിക്കുന്നത്. എന്നാൽ ഏതു തരത്തിലുള്ള മിസൈൽ പരീക്ഷണമാണ് നടത്തിയതെന്ന് റഷ്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ പുടിൻ കഴിഞ്ഞ വർഷം അവതരിപ്പിച്ച ‘ഡൂംസ് ഡേ വെപ്പൺ’ ആണ് പരീക്ഷണത്തിൽ തകർന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

 

ഓഗസ്റ്റ് എട്ടിനാണ് മിസൈൽ പൊട്ടിത്തെറിച്ചത്. അപകടത്തെത്തുടർന്ന് സമീപത്തുള്ളവരെല്ലാം ഗ്രാമം വിട്ടുപോകണമെന്ന് റഷ്യൻ അധികൃതർ അറിയിച്ചിരുന്നു. എന്നാല്‍ റേഡിയേഷനിൽ പേടിക്കാനൊന്നുമില്ലെന്നാണ് റഷ്യയിലെ റോസാറ്റം ആണവ ഏജന്‍സി അറിയിച്ചത്. അണ്വായുധ ക്രൂസ് മിസൈലിന് ഐസോടോപ് ശക്തി നല്‍കുന്നതിനിടെയാണ് സ്‌ഫോടനം സംഭവിച്ചത്. പൊട്ടിത്തെറിയുടെ ശക്തിയില്‍ ഗവേഷകർ സമീപത്തെ കടലിലേക്ക് തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

 

2018 ൽ പുടിന്‍ അവതരിപ്പിച്ച 9എം730 ബുറെവസ്റ്റ്‌നിക് അണ്വായുധ ക്രൂസ് മിസൈലാണ് പരീക്ഷിച്ചതെന്നാണ് മിക്കവരും പറയുന്നത്. ഈ സ്‌ഫോടനത്തില്‍ നിന്ന് ഏറെ കാര്യങ്ങള്‍ മനസ്സിലായെന്നും അമേരിക്കയുടെ കൈയ്യിൽ ഇതുപോലുള്ള കൂടുതല്‍ ആയുധങ്ങൾ ഉണ്ടെന്നും ട്രംപ് പറഞ്ഞു.

 

2018 അവസാനത്തിൽ തികഞ്ഞ അഭിമാനത്തോടെയാണ് ഉന്നത സൈനിക മേധാവികളുടെ യോഗത്തിൽ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പുതിയ മിസൈലിന്റെ കാര്യം പറഞ്ഞത്. മറ്റുരാജ്യങ്ങളേക്കാള്‍ പ്രതിരോധ രംഗത്ത് പതിറ്റാണ്ടുകള്‍ മുന്നിലെത്തിക്കുന്ന ആയുധങ്ങള്‍ റഷ്യ സ്വന്തമാക്കി കഴിഞ്ഞു എന്നായിരുന്നു ആ പ്രഖ്യാപനം. പുടിന്‍ സൂചിപ്പിച്ച ആയുധങ്ങള്‍ക്ക് പകരംവയ്ക്കാന്‍ തങ്ങളുടെ പക്കലൊന്നുമില്ലെന്ന് അമേരിക്ക കൂടി വ്യക്തമാക്കേണ്ടി വന്നു. ലോകത്തെ ഒന്നടങ്കം ഭയപ്പെടുത്തുന്ന ആയുധങ്ങളാണ് റഷ്യ അന്ന് അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com