കരയിലും കടലിലും സൈനികാഭ്യാസം, പുതിയ ആയുധങ്ങൾ പുറത്തെടുത്ത് ഇറാൻ, അമേരിക്കയ്ക്ക് മുന്നറിയിപ്പ്
Mail This Article
1980-88 ഇറാഖുമായുള്ള യുദ്ധത്തിന്റെ വാർഷികം ആഘോഷിക്കുന്ന ഇറാനിയൻ സായുധ സേന പേർഷ്യൻ ഗൾഫ് ഉൾപ്പെടെ രാജ്യത്തുടനീളം സൈനികാഭ്യാസങ്ങൾ നടത്താൻ തുടങ്ങി. കൊല്ലപ്പെട്ട ഇറാഖ് സ്വേച്ഛാധിപതി സദ്ദാം ഹുസൈന്റെ സർക്കാർ 39 വർഷം മുൻപ് ഇറാനെതിരെ യുദ്ധം തുടങ്ങിയ ദിവസത്തെ അടയാളപ്പെടുത്തി ഞായറാഴ്ച രാവിലെയാണ് പരേഡുകൾ രാജ്യവ്യാപകമായി തുടങ്ങിയത്. പുതിയ ആയുധങ്ങളും പ്രതിരോധ ടെക്നോളജിയും വെളിപ്പെടുത്തുന്നതാണ് പരേഡ്.
ഇറാനിയൻ ആർമി, ഇസ്‌ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് (ഐആർജിസി), പൊലീസ്, ബോർഡർ ഗാർഡ്സ്, ബാസിജ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരെല്ലാം പരേഡുകളിൽ പങ്കെടുക്കുന്നുണ്ട്. ടെഹ്‌റാനിലും മറ്റ് 30 പ്രവിശ്യാ തലസ്ഥാനങ്ങളിലും പേർഷ്യൻ ഗൾഫിലെ കടലിലും സൈനികാഭ്യാസം നടക്കുന്നുണ്ട്.
അതേസമയം, നിലവിലെ സാഹചര്യം മുന്നിൽ കണ്ടാണ് ഇറാന്റെ സൈനിക നീക്കമെന്നും സൂചനയുണ്ട്. അമേരിക്കൻ സേനയുടെ വെല്ലുവിളികളെ നേരിടാനുള്ള മുന്നൊരുക്കങ്ങളാണിത് എന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. ടെഹ്‌റാനിൽ പരേഡുകൾ ആരംഭിക്കുന്നതിന് മുൻപ് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി നീണ്ട പ്രസംഗം തന്നെ നടത്തിയിരുന്നു.
പേർഷ്യൻ ഗൾഫിൽ ഇറാനിയൻ ആർമിയുടെയും ഐആർജിസിയുടെയും സർഫേസ്, സബ്-സർഫേസ്, ഹോവർക്രാഫ്റ്റ് പരേഡിങ് നടത്തുന്നു. ആർമി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഐആർജിസി വിമാനങ്ങളും സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. ഇറാനിലെ ആദ്യത്തെ ആഭ്യന്തര യുദ്ധവിമാനമായ കൗസറും പുറത്തിറക്കിയിട്ടുണ്ട്.
ഇറാൻ തലസ്ഥാനത്ത് സൈനിക വിമാനങ്ങൾ പരേഡ് സൈറ്റിന് മുകളിൽ പറക്കുന്ന കാഴ്ചകള്‍ ടെലിവിഷൻ വാർത്തകളിൽ കാണാം. കരസേനയും ഐആർജിസി കമാൻഡോകളും ടെഹ്‌റാനിലെയും ബന്ദർ അബ്ബാസിലെയും വിമാനങ്ങളിൽ നിന്ന് പാരച്യൂട്ട് നടത്തി പരിശീലനം നടത്തുന്നുണ്ട്. അമേരിക്കയുമായും സൗദി അറേബ്യയുമായും തുടരുന്ന സംഘർഷത്തിനിടെ സൈനിക ശക്തി പ്രദർശിപ്പിക്കുകയാണ് ഇറാന്റെ ലക്ഷ്യം.
ആഭ്യന്തരമായി വികസിപ്പിച്ച സൈനിക ഉപകരണങ്ങൾ
തദ്ദേശീയമായി വികസിപ്പിച്ച സൈനിക ഉപകരണങ്ങളിൽ ബഫർ തോക്കുപയോഗിക്കാനുള്ള സംവിധാനം ടെഹ്‌റാനിലെ പരേഡിനിടെ പ്രദർശിപ്പിച്ചു. ആകാശ പ്രതിരോധ സംവിധാനമായ ഹെയലിന് അത്യാധുനിക റഡാർ സംവിധാനമുണ്ട്, ഇത് ലക്ഷ്യങ്ങൾ കണ്ടെത്താനും സ്വയം ആക്രമിക്കാനും പ്രാപ്തമാക്കുന്നു. ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ, പറക്കുന്ന ചെറിയ റോബോട്ടുകൾ എന്നിവയും സൈനിക പരേഡിൽ കാണാം. പരേഡിനിടെ കമാൻ 12 (ബോ 12) കോംബാറ്റ് ഡ്രോണും പ്രദർശിപ്പിച്ചു. നാല് 22.6 കിലോഗ്രാം ബോംബുകൾ വഹിക്കാൻ ശേഷിയുള്ള കമാൻ 12ന് 1,000 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശേഷിയുണ്ട്.
ആഭ്യന്തര ബാവർ 373 (ബിലീഫ് 373) മിസൈൽ പ്രതിരോധ സംവിധാനവും ഞായറാഴ്ച ആദ്യമായി പ്രദർശിപ്പിച്ചു. സിസ്റ്റത്തിന്റെ പരമാവധി പരിധി 200 കിലോമീറ്ററാണ്. ഉയര പരിധി പരമാവധി 27 കിലോമീറ്റർ ആണ്. ഇറാന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളുമായി പൊരുത്തപ്പെടുന്ന തരത്തിൽ രൂപകൽപന ചെയ്‌തിരിക്കുന്ന ഇത് റഷ്യൻ കൗണ്ടർപാർട്ടായ എസ് -300, അമേരിക്കൻ കൗണ്ടർ പാട്രിയറ്റ് എന്നിവയേക്കാൾ മികച്ചതാണ്.