ഇന്ത്യയിൽ 2,000 നോട്ട് അച്ചടിയില്ല, പാക്ക് പ്രസ്സിൽ തുടങ്ങി?
Mail This Article
മൂന്നു വർഷം മുൻപ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച 2000 ന്റെ നോട്ടുകൾ പ്രിന്റിങ് നിർത്തിവച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിനകത്തും പുറത്തും 2000 ന്റെ വ്യാജ നോട്ടുകൾ വ്യാപകമായി പ്രിന്റ് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി പാക്കിസ്ഥാനിലെ പ്രസ്സുകൾ പോലും ഇന്ത്യയുടെ 2000 നോട്ടുകൾ പ്രിന്റ് ചെയ്യുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഈ വർഷം 2000 ന്റെ നോട്ടുകൾ അച്ചടിച്ചിട്ടില്ലെന്നാണ് ആർബിഐ അറിയിച്ചത്.
ഇന്ത്യയുടെ 2000 ന്റെ ഡിസൈൻ എങ്ങനെ പാക്കിസ്ഥാനിലെത്തി?
അത്രമേല്‍ ഗുണമേന്മയേറിയ കള്ളനോട്ടുകള്‍ ഇന്ത്യയിൽ എത്തുന്നതിന്റെ വഴി തേടിയ ഡൽഹി പൊലീസിലെ സ്‌പെഷല്‍ സെല്ലിന്റെ (Special Cell of Delhi Police) കണ്ടെത്തലുകള്‍ ഇന്ത്യന്‍ സുരക്ഷാ വിദഗ്ധരില്‍ വൻ ഞെട്ടലുണ്ടാക്കിയിരുന്നു. 2,000 രൂപ നോട്ടിന്റെ ഹൈടെക് പ്രിന്റിങ് ഫീച്ചറുകൾ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളികളുടെ സിന്‍ഡിക്കേറ്റുകള്‍ കൈവശപ്പെടുത്തി എന്നതായിരുന്നു കണ്ടെത്തല്‍. അതാകട്ടെ, പാക്കിസ്ഥാന്റെ അറിവോടെയായിരിക്കാമെന്നും പറയുന്നു.
സ്‌പെഷല്‍ സെൽ പിടിച്ചെടുത്ത 2,000 രൂപ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത് ഒപ്ടിക്കല്‍ വേരിയബിൾ ഇങ്ക് എന്നറിയപ്പെടുന്ന മഷിയാണ്. ഇതു തന്നെയാണ് ഇന്ത്യയും ഉപയോഗിക്കുന്നത്. ഈ സവിശേഷമായ മഷി വളരെ ക്വാളിറ്റി കൂടിയതാണ്. നോട്ട് ചെരിക്കുമ്പോള്‍ 2,000 രൂപ നോട്ടില്‍ പാകിയിരിക്കുന്ന ത്രെഡിന്റെ നിറം പച്ചയില്‍ നിന്ന് നീലയായി മാറുന്നതു കാണാമെന്നും സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥന്‍ കണ്ടെത്തി.
പുതിയതായി ഇന്ത്യയിലെത്തിയ 2,000 രൂപയുടെ കള്ളനോട്ട് തിരിച്ചറിയാന്‍ വളരെ വിഷമമാണ്. ഇവ പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള മാലിര്‍ ഹാള്‍ട്ട് എന്ന സ്ഥലത്തെ സെക്യൂരിറ്റി പ്രസില്‍ അടിച്ചവ ആയിരിക്കുമെന്നാണ് അനുമാനം. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയിലെ ഉന്നതരുടെ മേല്‍നോട്ടത്തിലാണ് നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതെന്നാണ് ലഭിച്ചിരിക്കുന്ന വിവരമത്രേ. ഈ നോട്ടുകളുടെ ഇന്ത്യയിലെ വിതരണത്തിനു മേല്‍നോട്ടം വഹിക്കുന്നവരില്‍ പ്രധാനം പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയാണെന്നും സൂചനയുണ്ട്. കറാച്ചി കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
മറ്റൊരു സുരക്ഷാ ഫീച്ചറും ഇവര്‍ കോപ്പിയടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നോട്ടിന്റെ ഇടതു വശത്തെയും വലതു വശത്തെയും അറ്റങ്ങളില്‍ അല്‍പം ഉയര്‍ത്തി പ്രിന്റ് ചെയ്തിരിക്കുന്ന ബ്ലീഡ് ലൈനുകളാണ്. ഇവ കാഴ്ച കുറവുള്ളവര്‍ക്ക് നോട്ടു കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. ആറു മാസം മുൻപ് പിടിച്ച കള്ള നോട്ടുകളില്‍ ഇല്ലാതിരുന്ന ഈ ഫീച്ചറും പുതിയ കള്ള നോട്ടുകളില്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. നോട്ടുകളുടെ വലതു ഭാഗത്ത് താഴെ പ്രിന്റ് ചെയ്തിരിക്കുന്ന എക്‌സ്‌പ്ലോഡിങ് സീരിസ് നമ്പറുകള്‍ പോലും ഇപ്പോള്‍ കള്ള നോട്ടുകളില്‍ കാണാമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉദാഹരണത്തിന്, പുതിയതായി പിടിച്ച 2,000 രൂപ നോട്ടുകളില്‍ '7FK' എന്ന് എക്‌സ്‌പ്ലോഡഡ് ഫോര്‍മേഷനില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇത്രകാലം ഇത്തരം ഫീച്ചറുകള്‍ കള്ളനോട്ടുകളില്‍ കണ്ടെത്താനാകുമായിരുന്നില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കള്ളനോട്ടുകള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടെത്താമായിരുന്നുവെന്നും അവര്‍ പറയുന്നു.
നോട്ടു നിരോധനത്തിനു ശേഷം കള്ളനോട്ടു വരവ് 2016ല്‍ കുറച്ചു കാലത്തേക്ക് പാടേ നിലച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച 7.67 കോടി രൂപയുടെ കള്ളനോട്ട് നേപ്പാള്‍ പൊലീസ് കാഠ്മണ്ഡു എയര്‍പോര്‍ട്ടില്‍ പിടികൂടിയിരുന്നു. അന്നു കിട്ടിയ നോട്ടുകള്‍ എത്ര ഗുണമേന്മയുള്ളവയാണെന്ന കാര്യം ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരുന്നു. കറാച്ചിയില്‍നിന്ന് ഖത്തര്‍ വഴിയാണ് കള്ളനോട്ട് അന്ന് നേപ്പാളില്‍ എത്തിയത്.
എന്നാല്‍, അടുത്തിടെ പിടികൂടിയ നോട്ടുകള്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ഇറക്കിയിരിക്കുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. നോട്ടുകളില്‍ കാണുന്ന ഒപ്ടിക്കല്‍ വേരിയബിൾ ഇങ്ക് അതുണ്ടാക്കുന്ന കമ്പനി ഫെഡറല്‍ സർക്കാരുകള്‍ക്കു മാത്രമാണ് നല്‍കുന്നത്. ഇത് പാക്കിസ്ഥാന്‍ സർക്കാരിന്റെ പ്രിന്റിങ് പ്രസില്‍നിന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടത്തിയാണ് പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതെന്നാണ് അനുമാനം. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സെപ്റ്റംബർ 24 ന് ഡിസിപി പ്രമോദ് കുമാര്‍ സിങ് കുഷ്‌വാഹയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സെല്‍ ടീം ഡൽഹിയിലെ നെഹ്‌റു പ്ലേസില്‍ വച്ച് ഡി കമ്പനി ഏജന്റ് അസ്‌ലം അന്‍സാരിയില്‍ നിന്ന് 5.50 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. ആദ്യ പരിശോധനയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് കള്ളനോട്ടാണെന്ന് തിരിച്ചറിയാനായില്ല എന്നാണ് വാര്‍ത്ത. ത്രെഡ്, വാട്ടര്‍മാര്‍ക്ക്, മറ്റു ഫീച്ചറുകള്‍ എല്ലാം ഒരേപോലെയായിരുന്നു. നോട്ടുകളെക്കുറിച്ചു പഠിക്കുന്ന വിദഗ്ധര്‍ ഇവ പരിശോധിച്ച ശേഷം ഇവ ഒന്നാന്തരം കള്ളനോട്ടുകളാണെന്നു വിധിയെഴുതിയിരുന്നു.