ADVERTISEMENT

2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ഒബാമയാണ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ 'സ്ഥാപകന്‍' എന്ന് പലതവണ ട്രംപ് ആരോപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇസ്‌ലാമിക് സ്‌റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തിന് പിന്നാലെ പഴയ ആരോപണങ്ങള്‍ പൊടിതട്ടിയെടുക്കുകയാണ് ട്രംപ് അനുകൂലികള്‍. ഒബാമയുടെ കാലത്ത് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഇസ്‌ലാമിക് സ്റ്റേറ്റിനെ പരിശീലിപ്പിച്ചെന്നതാണ് തീവ്ര വലതുപക്ഷ അനുകൂലികളുടെ ആരോപണങ്ങളില്‍ പ്രധാനം. 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ രാജ്യസ്‌നേഹത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് ട്രംപ് അനുകൂലികളുടെ ആരോപണങ്ങള്‍. രഹസ്യ മുസ്‌ലിം ഭീകരനായി വരെ അവര്‍ ഒബാമയെ അവതരിപ്പിക്കുന്നു. 2015ല്‍ ന്യൂസ് പഞ്ച് എന്ന വെബ് സൈറ്റ് പ്രസിദ്ധീകരിച്ച ഇത് സംബന്ധിച്ച ലേഖനമാണ് ഇപ്പോള്‍ വ്യാപകമായി ട്രംപ് അനുകൂലികള്‍ ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യുന്നത്. 'ഐഎസിനെ പരിശീലിപ്പിക്കാന്‍ ഒബാമ സിഐഎക്ക് നിര്‍ദേശം നല്‍കി' എന്ന വിവാദ തലക്കെട്ടാണ് അവര്‍ ലേഖനത്തിനു നല്‍കിയത്. അന്ന് പുറത്തുവന്ന സര്‍ക്കാരിന്റെ രഹസ്യ രേഖകളെ ഉദ്ധരിച്ചാണ് തങ്ങളുടെ ലേഖനമെന്നാണ് അവര്‍ അവകാശപ്പെട്ടത്. 

സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ചക്ക് സഹായമായത് അമേരിക്കയാണെന്നും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരായ നീക്കമെന്ന നിലയിലാണ് ഈ നീക്കം നടത്തിയതെന്നും വെബ് സൈറ്റ് വാര്‍ത്ത ആരോഹിക്കുന്നു. 2012ല്‍ ജോര്‍ദാനില്‍ വെച്ച് സിഐഎ തന്നെ ഐഎസിന് പരിശീലനം നല്‍കിയെന്ന ഗുരുതരമായ ആരോപണവും ലേഖനത്തിലുണ്ട്. സമാനമായ ആരോപണങ്ങളുമായി എക്‌സാമിനര്‍ ഡോട്ട്‌കോം അള്‍ട്ടര്‍ വിസ്റ്റയിലെ ബ്ലോഗ് പോസ്റ്റ് എന്നിവയും അക്കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലടക്കം ഈ ആരോപണങ്ങള്‍ സ്വാധീനം ചെലുത്തുകയും ചെയ്തു. 

സത്യത്തില്‍ ഈ ലേഖനങ്ങളെല്ലാം 2015 മെയില്‍ ഇറാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക ടെലിവിഷന്‍ മാധ്യമമായ പ്രസ് ടിവിയില്‍ പ്രസിദ്ധീകരിച്ചതായിരുന്നു. 2012ല്‍ തന്നെ അമേരിക്കയിലെ ഒബാമ ഭരണകൂടം തങ്ങള്‍ സിറിയയിലെ ഭരണകൂടത്തിനെതിരെ പോരാടുന്നവര്‍ക്കെതിരാണെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ്. പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളും തുര്‍ക്കിയും സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരായിരുന്നു. റഷ്യ, ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും അസദിനെ പിന്തുണച്ചത്. 

2012 അവസാനത്തിലും 2013ന്റെ തുടക്കത്തിലുമായി സിഐഎ രഹസ്യമായി സിറിയയിലെ റിബലുകള്‍ക്ക് ആയുധവും പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ വൈകാതെ ടിംബര്‍ സൈകമോര്‍ എന്ന് പേരിട്ട് സിഐഎ തന്നെ ഈ പരിപാടി പരസ്യമാക്കുകയും ചെയ്തു. ഒബാമ ഭരണകൂടത്തിന്റെ അസദിനെതിരായ ഈ നീക്കമാണ് ട്രംപ് അനുകൂലികള്‍ വളച്ചൊടിക്കുന്നത്. അധികാരത്തിലെത്തിയ ട്രംപ് 2017ല്‍ ടിംബര്‍ സൈകമോര്‍ നിര്‍ത്തലാക്കുകയും ചെയ്തു.

പലപ്പോഴും ലക്ഷ്യം തെറ്റിയ സിഐഎ പദ്ധതിയായിരുന്നു ടിംബര്‍ സൈകമോര്‍ എന്നതും വസ്തുതയാണ്. സിഐഎ സിറിയയിലെ അസദ് വിരുദ്ധര്‍ക്ക് നല്‍കിയ ആയുധങ്ങളില്‍ പലതും പിന്നീട് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈവശമെത്തിയെന്നതും സത്യമാണ്. ചില ആയുധങ്ങള്‍ ഐഎസ് ഭീകരര്‍ പിടിച്ചെടുത്തെങ്കില്‍ മറ്റു ചിലവ സിറിയന്‍ റിബലുകളെ പണവും മറ്റും നല്‍കി സ്വാധീനിച്ച് കൈവശപ്പെടുത്തിയതായിരുന്നു.

വിമര്‍ശനങ്ങള്‍ ഉള്ളപ്പോഴും അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ പരിശീലിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണത്തിന് വസ്തുതകളുടെ പിന്‍ബലമില്ല. ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന സിറിയന്‍ റിബലുകള്‍ക്ക് പരിശീലനവും പിന്തുണയും നല്‍കുകയാണ് ഒബാമയും സിഐഎയും ചെയ്തതെന്നാണ് ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മനസിലാക്കാനാവുക.

English Summary: Obama ‘Order the CIA to Train Islamic State

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com