അമേരിക്കയുടെ യുദ്ധവിമാനമാണെന്നു തെറ്റിദ്ധരിച്ചു, വീഴ്ത്തിയത് യാത്രാവിമാനവും
Mail This Article
ഇറാഖിലെ അമേരിക്കയുടെ താവളങ്ങൾ ആക്രമിച്ച രാത്രിയിലാണ് ഇറാനിൽ യുക്രെയ്ൻ വിമാനം തകർന്നുവീണത്. രാജ്യത്തെ ആക്രമിക്കാൻ വന്ന അമേരിക്കൻ യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് ഇറാന്റെ വ്യോമ പ്രതിരോധ മിസൈൽ സംവിധാനം യുക്രെയ്ൻ വിമാനം വെടിവച്ചിട്ടത്. ഇക്കാര്യം ഇറാൻ സർക്കാർ തന്നെ വെളിപ്പെടുത്തി കഴിഞ്ഞു.
റഷ്യൻ നിർമിത രണ്ടു മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാഖിലെ അമേരിക്കൻ താവങ്ങൾ ആക്രമിക്കുമ്പോൾ ഇറാനിലെ വ്യോമപാത അടച്ചിരുന്നില്ല. ഇതാണ് വലിയ തിരിച്ചടിയായത്. സാധാരണ ശത്രുക്കളെ ആക്രമിക്കുമ്പോൾ ആദ്യം ചെയ്യുന്നത് വ്യോമപാതകൾ അടച്ചിടാറാണ്. എന്നാൽ അക്കാര്യത്തിൽ ഇറാൻ പരാജയപ്പെട്ടു.
അമേരിക്കൻ താവളങ്ങൾ ആക്രമിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ വ്യോമാതിർത്തി കടന്നെന്ന് തെറ്റിദ്ധരിച്ച് ശത്രുവിമാനത്തെ റഡാറിൽ ലോക്ക് ചെയ്ത് രണ്ടു മിസൈലുകളാണ് തൊടുത്തത്. ഇതിനാലാണ് ആകാശത്ത് വച്ചു തന്നെ വിമാനം കത്തിയത്. റഡാർ സംവിധാനങ്ങൾ ലോക്ക് ചെയ്തതിനാൽ സഹായം തേടാൻ പോലും പൈലറ്റിനോ ക്രൂ അംഗങ്ങൾക്കോ സാധിച്ചില്ല.
കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടതിനാൽ ഇന്ധന ടാങ്കുകൾ പൂർണമായും നിറച്ചിരുന്നു. ഇതിനാലാണ് വിമാനം താഴേ വീണ് തീഗോളമായത്. ടെഹ്‌റാനിലെ ഇമാം ഖൊമേനി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം സൈന്യത്തിന്റെ തന്ത്രപ്രധാന പ്രദേശത്തേക്ക് വന്നുവെന്നാണ് ഇറാൻ വക്താവ് പറഞ്ഞത്. ഇത്തരത്തിലുള്ള അബദ്ധങ്ങൾ ഒഴിവാക്കാൻ മിസൈലുകൾ വിക്ഷേപിച്ചതിന് ശേഷം ഇറാൻ സിവിലിയൻ വ്യോമാതിർത്തി അടയ്ക്കാത്തതിനെ ലോകം ഒന്നടങ്കം വിമർശിക്കുന്നുണ്ട്.