ADVERTISEMENT

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം തുടരുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള ഒരു മാസത്തെ സൈനിക നീക്കങ്ങൾ അപ്രതീക്ഷിത യുദ്ധത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പതിറ്റാണ്ടുകളായി രക്തരൂക്ഷിതമായ ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന അണ്വായുധ ശേഷിയുള്ള രാജ്യങ്ങൾ ‍മനഃപൂർവ്വല്ലാതെ തന്നെ യുദ്ധത്തിലേക്ക് ഇറങ്ങാൻ സാധ്യത നിലനിൽക്കുന്നുണ്ട്.

45 വർഷമായി, കശ്മീരിലെ ഹിമാലയൻ പ്രദേശത്തിന്റെ കിഴക്കേ അറ്റത്തുള്ള അതിർത്തിയിൽ രേഖാമൂലവും അലിഖിതവുമായ നിരവധി കരാറുകളിൽ വാക്തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്ന നീക്കങ്ങളും ഏറ്റുമുട്ടലുകളും സ്ഥിതി പ്രവചനാതീതമാക്കി, ഇരുവശത്തുനിന്നുമുള്ള തെറ്റായ കണക്കുകൂട്ടൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന അപകടസാധ്യത ഉയർത്തുന്നുണ്ട്.

2014 മുതൽ 2016 വരെ ഇന്ത്യൻ മിലിട്ടറിയുടെ നോർത്തേൺ കമാൻഡിന്റെ തലവനായിരുന്ന ലെഫ്റ്റനന്റ് ജനറൽ ഡി. എസ്. ഹൂഡ പറഞ്ഞത്, സ്ഥിതിഗതികൾ വളരെ അപകടകരമാണ്, അത് നിയന്ത്രണാതീതമാണ് എന്നാണ്. അസ്ഥിരമായ സാഹചര്യം നിയന്ത്രിച്ച് അത് മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇരുപക്ഷത്തിനും കഴിയുന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള കാര്യങ്ങളെന്നാണ് വിലയിരുത്തൽ. 

രണ്ട് ഏഷ്യൻ ശക്തികളും പലതവണ ചർച്ചകൾ നടത്തിയിട്ടുണ്ട്. പ്രധാനമായും സൈനിക മേധാവികൾ വരെ ചർച്ചകൾ നടത്തി. എന്നാൽ ചർച്ചകളൊന്നും വിജയിച്ചില്ല. ചർച്ചകൾ ഇപ്പോൾ രാഷ്ട്രീയ തലത്തിലേക്ക് മാറുകയാണെന്നതിന്റെ സൂചനകളാണ് വരുന്നത്. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ വെള്ളിയാഴ്ച റഷ്യൻ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഒരു നിലയ്ക്കും പിന്നോട്ടില്ലെന്ന നിലപാടാണ് ചൈനയുടെ ഭാഗത്തുനിന്നുള്ളത്.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ, ആയിരക്കണക്കിന് കിലോമീറ്റർ തർക്ക അതിർത്തി പങ്കിടുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സൈനികർ പരസ്പരം അതിർത്തി കടക്കുന്നുവെന്ന ആരോപണം ഉൾപ്പെടെ പുതിയ പ്രകോപനങ്ങളെക്കുറിച്ച് പരസ്പരം ആരോപിക്കുന്നുമുണ്ട്.

കഴിഞ്ഞയാഴ്ച രണ്ടുതവണ ചൈനയുടെ സൈന്യം നടത്തിയ പ്രകോപനപരമായ നീക്കങ്ങളെ സൈനികർ തടഞ്ഞുവെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യൻ സൈനികർ സ്ഥാപിതമായ നിയന്ത്രണ രേഖകൾ ലംഘിച്ച് അതിർത്തിയിൽ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയവും ആരോപിച്ചിരുന്നു. എന്നാൽ, ഇന്ത്യയുടെ ഭാഗത്താണ് ശരിയെന്നാണ് മിക്ക സാറ്റലൈറ്റ് ചിത്രങ്ങളും മറ്റു രേഖകളും പറയുന്നത്.

മെയ് തുടക്കത്തിലാണ് ഇരുപക്ഷത്തുനിന്നുമുള്ള സൈനികർ തമ്മിൽ കലഹമുണ്ടായത്. ജൂണിൽ ഇരു സൈനികരും ഏറ്റുമുട്ടിയപ്പോൾ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടമൊന്നും ചൈന റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, അവർക്ക് ഇന്ത്യയേക്കാൾ കൂടുതൽ സൈനികരുടെ ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് മറ്റു റിപ്പോർട്ടുകൾ പറയുന്നത്.

ഇരുപക്ഷവും വലിയൊരു യുദ്ധത്തിനായി ഇറങ്ങുമെന്ന് താൻ കരുതുന്നില്ലെങ്കിലും നിലവിലുള്ള കരാറുകളുടെയും പ്രോട്ടോക്കോളുകളുടെയും തകർച്ചയാണ് യഥാർഥ വിപത്തെന്നുമാണ് ഹൂഡ പറഞ്ഞത്. സമീപകാല ഏറ്റുമുട്ടലുകളിൽ ഇരുപക്ഷവും സംയമനം പാലിച്ചതിനാൽ തുറന്ന യുദ്ധത്തിനുള്ള സാധ്യതയില്ലെന്ന് ബെയ്ജിങിലെ പീക്കിംഗ് സർവകലാശാലയിലെ പ്രൊഫസർ വാങ് ലിയാനും പറഞ്ഞു. ആഭ്യന്തര ചൈന വിരുദ്ധ വികാരത്തിന്റെ സമ്മർദ്ദത്തിലാണ് ഇന്ത്യയെന്നും ചൈനയ്ക്കെതിരായ യുഎസിന്റെ കടുത്ത നടപടികളുടെ ധൈര്യത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു.

വലിയ തോതിലുള്ള സൈനിക സംഘട്ടനം രൂക്ഷമാകുന്നതുവരെ (ഇന്ത്യ) ഇറങ്ങുമെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ ഇരുപക്ഷവും ചില തയാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും വാങ് പറഞ്ഞു. 3,500 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യയും ചൈനയും പങ്കിടുന്നത്. ഇത് യഥാർഥ നിയന്ത്രണ രേഖ എന്നറിയപ്പെടുന്നു. ഇത് വടക്ക് ലഡാക്ക് മേഖല മുതൽ ഇന്ത്യൻ സംസ്ഥാനമായ സിക്കിം വരെ നീളുന്നു.

1962 ൽ ഇരു രാജ്യങ്ങളും അതിർത്തി യുദ്ധം നടത്തി. അത് ലഡാക്കിലേക്കും വ്യാപിക്കുകയും ദുർബലമായ യുദ്ധത്തിൽ അവസാനിക്കുകയും ചെയ്തു. അതിനുശേഷം, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സൈനികർ പട്രോളിങ് നടത്തുകയും നിർവചിക്കപ്പെടാത്ത അതിർത്തി പ്രദേശത്ത് കാവൽ നിൽക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തയാറാക്കിയ പ്രോട്ടോക്കോളുകൾ പ്രകാരം പരസ്പരം തോക്കുകൾ ഉപയോഗിക്കരുത് എന്നാണ്.

എന്നാൽ, ജൂൺ മാസത്തെ മാരകമായ ഏറ്റുമുട്ടലിനെത്തുടർന്ന് അതിർത്തിയിലെ നിയമങ്ങളിൽ ഇന്ത്യ മാറ്റം വരുത്തിയതായി പ്രതിരോധ അനലിസ്റ്റ് രാഹുൽ ബേദി പറഞ്ഞു. ചൈനീസ് സൈനികർ അതിർത്തി പ്രദേശങ്ങളിലെ പ്രാദേശിക കമാൻഡർമാർക്ക് ശത്രുതാപരമായ പ്രവർത്തനങ്ങൾക്ക് മതിയായതും ആനുപാതികവുമായ ആക്രണങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

ചൈനയുടെ പ്രധാന സഖ്യകക്ഷിയായ പാക്കിസ്ഥാനുമായുള്ള കശ്മീരിനെക്കുറിച്ചുള്ള രാജ്യത്തിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കമാണ് ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു ആശങ്ക. ഇന്ത്യയും ചൈനയും തമ്മിൽ ഒരു സമ്പൂർണ സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ, ഇസ്‌ലാമാബാദ് ചൈനയ്ക്ക് പിന്തുണ നൽകുമെന്ന കാര്യം ഉറപ്പാണ്.

ചൈനയുമായുള്ള പ്രതിസന്ധി മുതലെടുക്കരുതെന്ന് ഇന്ത്യയുടെ പ്രതിരോധ സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയിൽ നിന്ന് വടക്കൻ അതിർത്തിയിൽ വികസിക്കുന്ന ഏത് ഭീഷണിയും മുതലെടുത്ത് പാക്കിസ്ഥാന് പ്രശ്‌നമുണ്ടാക്കാം, ഇസ്‌ലാമാബാദ് എന്തെങ്കിലും തെറ്റിദ്ധാരണയ്ക്ക് ശ്രമിച്ചാൽ കനത്ത നഷ്ടം നേരിടേണ്ടിവരുമെന്ന് റാവത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

English Summary: China-India standoff risks unintentional war, warn experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com