ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര മിസൈല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചത്. പ്രത്യേകം തയാറാക്കിയ 22 ചക്രങ്ങളുള്ള ഭീമൻ സൈനിക ട്രക്കിലാണ് കൂറ്റന്‍ ഭൂഖണ്ഡാന്തര മിസൈല്‍ കിം ജോങ് ഉന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ നഗരങ്ങളെ പരിധിയില്‍ വരുത്താന്‍ ശേഷിയുള്ള ഈ മിസൈലിന്റെ പരീക്ഷണ അടുത്തവര്‍ഷം നടത്തുമെന്നാണ് ഉത്തരകൊറിയ അറിയിച്ചിരിക്കുന്നത്. 

 

ലോകത്തിലെ ഏറ്റവും വലിയ ദ്രാവക ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിസൈല്‍ എന്നാണ് പ്രതിരോധ വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ നടന്ന ഹാനോയ് ഉച്ചകോടി പരാജയപ്പെട്ടതിന് പിന്നാലെ ഉത്തരകൊറിയ തങ്ങളുടെ ആയുധ ശേഖരം കൂടുതല്‍ വിപുലപ്പെടുത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017ല്‍ തന്നെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ എവിടെയും എത്താന്‍ ശേഷിയുള്ള മിസൈല്‍ ഉത്തരകൊറിയ വികസിപ്പിച്ചിരുന്നു. പുതിയ മിസൈലിനിന് ദിശമാറിക്കൊണ്ട് അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാനാകുമെന്ന സൂചനകളുമുണ്ട്.

 

അടുത്തവര്‍ഷം അമേരിക്കയുടെ പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന സമയത്തായിരിക്കും ഉത്തരകൊറിയ ഈ മിസൈല്‍ പരീക്ഷിക്കുകയെന്നും സൂചനകളുണ്ട്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി സൈന്യത്തെ ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ ചടങ്ങിനിടെ പ്രഖ്യാപിച്ചു. കിം പ്രസംഗിക്കുന്നതിനിടെ കാഴ്ച്ചക്കാരായി നിന്നിരുന്ന ഉത്തരകൊറിയന്‍ വനിതകള്‍ കണ്ണീര്‍ വാര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും ദേശീയ ചാനലായ കെസിടിവി സംപ്രേക്ഷണം ചെയ്തു. ഉത്തരകൊറിയന്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു സൈനിക പരേഡും മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങളുടെ പ്രദര്‍ശനവും. 

 

പരേഡ് നടത്തിയ സൈനികരും കിം ജോങ് ഉന്നും കാഴ്ച്ചക്കാരായിരുന്നവരും അടക്കം ആരും സാമൂഹ്യ അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തിരുന്നില്ല. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനുവരി മുതല്‍ തന്നെ ഉത്തരകൊറിയ അതിര്‍ത്തികള്‍ അടച്ചിരുന്നു. ലോകത്ത് കോവിഡ് പടര്‍ന്നുപിടിക്കുമ്പോഴും ഉത്തരകൊറിയയില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെന്നും കിം ജോങ് ഉന്‍ പ്രസംഗത്തില്‍ അവകാശപ്പെട്ടു.

 

ഇത്തവണ രാജ്യാന്തര മാധ്യമങ്ങളുടെ പ്രതിനിധികളില്‍ ഒരാളെ പോലും ഉത്തരകൊറിയ സൈനിക പരേഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ക്ഷണിച്ചിരുന്നില്ല. പ്യോങ്‌യാങിലുള്ള അപൂര്‍വ്വം രാജ്യാന്തര മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പരേഡിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. പരേഡ് വീക്ഷിക്കാന്‍ അവസരം ലഭിച്ച നയതന്ത്രജ്ഞര്‍ക്കും വിദേശരാജ്യങ്ങളിലെ പ്രതിനിധികള്‍ക്കും ചിത്രങ്ങളോ വിഡിയോകളോ എടുക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 

 

അതേസമയം, ഈ പരേഡും കൂറ്റന്‍ മിസൈലിന്റെ മാതൃകയും കിം ജോങ് ഉന്നിന്റെ തട്ടിപ്പാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇവ പരീക്ഷിച്ച് വിജയിക്കാത്തിടത്തോളം കാലം ഉപയോഗക്ഷമത വിശ്വസിക്കാനാവില്ലെന്നതാണ് പ്രധാന വിമര്‍ശനം. അമേരിക്കക്ക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചെലവിനെ അപേക്ഷിച്ച് വളരെ കുറച്ച് പണം മാത്രമേ ഉത്തരകൊറിയക്ക് ഇത്തരം മിസൈലുകള്‍ നിര്‍മിക്കാന്‍ വരുന്നുള്ളൂ. സ്വതന്ത്ര നയതന്ത്ര ചര്‍ച്ചകളില്‍ സമ്മര്‍ദം വര്‍ധിപ്പിക്കുകയാണ് ഉത്തരകൊറിയന്‍ ലക്ഷ്യമെന്നും കരുതപ്പെടുന്നു.

 

English Summary: North Korea Displays Giant New Ballistic Missiles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com