ചൈനീസ് മുങ്ങിക്കപ്പൽ ഡ്രോൺ ഇന്തോനീഷ്യൻ മത്സ്യത്തൊഴിലാളികളുടെ വലയിൽ 'കുടുങ്ങി'; ചിത്രങ്ങൾ പുറത്ത്
Mail This Article
ഇന്തോനീഷ്യൻ മത്സ്യത്തൊഴിലാളികളുടെ വലയിൽ ചൈനീസ് മുങ്ങിക്കപ്പൽ ഡ്രോൺ കുടുങ്ങി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സെലയാർ ദ്വീപിനടുത്ത് നിന്നാണ് 'സീ വിങ് യുയുവി’ കണ്ടെടുത്തത്. വിവിധ പ്രദേശങ്ങളിലെ സമുദ്രങ്ങൾ ചൈന രഹസ്യമായി നിരീക്കുന്നുണ്ട് എന്നതിനുള്ള തെളിവാണിത്. തർക്കമുള്ള ദക്ഷിണ ചൈനാ കടലിനും തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്കും സമീപമാണ് രാജ്യാന്തര സമുദ്ര പാത സ്ഥിതി ചെയ്യുന്നത്.
മത്സ്യത്തൊഴിലാളിയായ സൈറുദ്ദീൻ കണ്ടെത്തിയ ആളില്ലാ അണ്ടർസീ വെഹിക്കിൾ (യുയുവി) ലോക്കൽ പൊലീസിന് കൈമാറി. തുടർന്ന് ഇന്തോനീഷ്യൻ സൈന്യത്തിനും നൽകി. 225 സെന്റീമീറ്റർ നീളമുള്ള ടോർപിഡോ ആകൃതിയിലുള്ള യുയുവിക്ക് 18 സെന്റിമീറ്റർ വാൽ, 93 സെന്റിമീറ്റർ പിൻ ആന്റിന, ക്യാമറ തുടങ്ങി സംവിധാനങ്ങളുണ്ട് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചൈനയുടെ അണ്ടർവാട്ടർ ഗ്ലൈഡറായ സീ വിംഗുമായി ഈ വസ്തുവിന് വളരെ സാമ്യമുള്ളതാണെന്ന് ഇന്തോനീഷ്യ ആസ്ഥാനമായുള്ള സെക്യൂരിറ്റി ആൻഡ് ഡിഫൻസ് അനലിസ്റ്റ് ജാറ്റോസിന്റ് പറഞ്ഞു. ചൈനീസ് സീ വിങ് സമുദ്രവുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ചൈനീസ് അക്കാദമി ഓഫ് സയൻസസ് വികസിപ്പിച്ചെടുത്ത സീ വിംഗ്സിനെ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചതായി ഫോർബ്സ് മാഗസിൻ മാർച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള 14 യുയുവികൾ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നും എന്നാൽ 12 എണ്ണം മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്തോനീഷ്യൻ പ്രദേശത്തിനു സമീപം ചൈനീസ് മുങ്ങിക്കപ്പൽ ഡ്രോണുകൾ കണ്ടെത്തുന്നത് ഇതാദ്യമല്ല. സമാനമായ ഒരു വസ്തു മറ്റൊരു മത്സ്യത്തൊഴിലാളി 2019 മാർച്ചിൽ റിയാവു ദ്വീപുകൾക്ക് സമീപവും കണ്ടെത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ മസലെംബു ദ്വീപുകൾക്ക് സമീപം മഞ്ഞ ടോർപ്പിഡോ ആകൃതിയിലുള്ള വസ്തു കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
English Summary: Indonesian fisher finds drone submarine on possible covert mission