ADVERTISEMENT

2003 മാർച്ച് 20 നാണു രണ്ടാം ഗൾഫ് യുദ്ധം തുടങ്ങിയത്. ഇറാഖ് ഭരിച്ചിരുന്ന സദ്ദാം ഹുസൈൻ ഭരണകൂടത്തെ നിഷ്കാസിതരാക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖിലെത്തി. അവരതിൽ വിജയം പ്രാപിക്കുകയും ചെയ്തു. ഔദ്യോഗികമായി 2011 വരെ നീണ്ട യുദ്ധം പക്ഷേ അതിനും വളരെ മുൻപ് തന്നെ യുഎസ് കൈപ്പിടിയിലാക്കിയിരുന്നു. സദ്ദാം ഹുസൈനെ പിന്നീട് സഖ്യസേന തിരച്ചിലിനൊടുവിൽ പിടികൂടുകയും തൂക്കിക്കൊല്ലുകയും ചെയ്തു. രണ്ടാം ഗൾഫ് യുദ്ധത്തിന്റെ പതിനെട്ടാം വാർഷികമാണ് ഈ വർഷം.

 

രണ്ടാം ഗൾഫ് യുദ്ധത്തിലെ നിർണായക ഘട്ടമായിരുന്നു ബഗ്ദാദ് പോരാട്ടം. ഇറാഖി തലസ്ഥാനവും പൗരാണികനഗരവുമായ ബഗ്ദാദ് തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള യുഎസ് സേനയുടെ സൈനിക ശ്രമമായിരുന്നു അത്. യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ അവർക്ക് ആ ലക്ഷ്യം പ്രാപ്തമായി.

 

ബഗ്ദാദ് പോരാട്ടത്തിന് വലിയ മാധ്യമശ്രദ്ധയും ലോകശ്രദ്ധയും കൈവന്നിരുന്നു. ഒട്ടേറെ ചിത്രങ്ങൾ, വി‍ഡിയോകൾ, ലൈവ് ടെലിക്കാസ്റ്റുകൾ. എന്നാൽ‌ ഈ പോരാട്ടത്തെക്കുറിച്ചുള്ള ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ഒരു ചിത്രമാണ്. ഇറാഖ് ഭരണാധികാരിയായ സദ്ദാമിന്റെ പ്രതിമ താഴേക്കു വലിച്ചിടുന്ന ചിത്രം. രണ്ടാം ലോകമഹായുദ്ധ കാലത്ത് , ഐവോ ജിമ പോരാട്ടം ജയിച്ച ശേഷം ജപ്പാനിലെ സുരിബാച്ചി പർവതത്തിൽ അമേരിക്കൻ സൈനികർ യുഎസ് പതാക നാട്ടുന്ന ചിത്രത്തിനു ശേഷം അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്ത ചിത്രമായിരുന്നു സദ്ദാം പ്രതിമയുടേത്. 2003 ഏപ്രിലിൽ ഇതുപോലെ ഒരു ഒൻപതാം തീയതിയിലായിരുന്നു ആയിരത്തിലേറെ തവണ പല പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ച ആ സംഭവം നടന്നത്.

 

∙ ഫിർദോസിലെ പ്രതിമ

 

ഇറാഖ് യുദ്ധം നടക്കുന്നതിന് ഒരു വർഷം മുൻപ് , ബഗ്ദാദ് നഗരത്തിലെ സാംസ്കാരികകേന്ദ്രമായ ഫിർദോസ് ചത്വരത്തിലാണു സദ്ദാമിന്റെ 39 അടി പൊക്കമുള്ള പ്രതിമ സ്ഥാപിക്കപ്പെട്ടത്.ഭരണാധികാരിയുടെ അറുപത്തഞ്ചാം പിറന്നാളിന്റെ ആഘോഷങ്ങളുടെ ഭാഗമായിരുന്നു ആ പ്രതിമ. കൈ അകലേക്കുയർത്തി നിൽക്കുന്ന പോസിൽ പൂർണകായ രീതിയിലാണു പ്രതിമ രൂപകൽപന ചെയ്തത്.

 

saddam-ap
Photo: AP

2003 ഏപ്രിൽ ഒൻപതിന് സദ്ദാമിനെ എതിർത്തിരുന്ന ഒരു കൂട്ടം ഇറാഖി പൗരൻമാർ പ്രതിമയെ ആക്രമിച്ചതാണ് എല്ലാത്തിനും തുടക്കമിട്ടത്. തുടർന്ന് യുഎസ് മറൈൻ കോർ സൈനികർ സ്ഥലത്തെത്തി.‌രാജ്യാന്തര മാധ്യമപ്രവർത്തകരുടെ വലിയൊരു കൂട്ടവും പ്രദേശത്തു തമ്പടിച്ചിരുന്നു.

 

പ്രതിമ വലിച്ചു താഴെയിടാൻ യുഎസ് സൈനികർ തീരുമാനിച്ചതപ്പോഴാണ്. പ്രതിമയിൽ ഒരു കേബിൾ ചുറ്റി യുഎസിന്റെ കവചിത വാഹനമായ എം88ൽ കെട്ടി വലിച്ചു താഴെയിടാമെന്നായിരുന്നു ആദ്യ പദ്ധതി. എന്നാൽ എന്തെങ്കിലും കാരണത്താൽ കേബിൾ പൊട്ടുകയോ മറ്റോ ചെയ്താൽ കൂടി നിൽ‌ക്കുന്നവർക്ക് അപകടമുണ്ടാകുമെന്ന് ഒരു വാദം ഉയർന്നു.

 

ഇതെത്തുടർന്ന് മറ്റൊരു രീതിയിൽ പ്രതിമ മറിച്ചിടാൻ ധാരണയായി. കേബിളിനു പകരം ചങ്ങല പ്രതിമയിലേക്കു ചേർത്തു ബന്ധിച്ചു. അതിനു ശേഷം കവചിതവാഹനം മുന്നോട്ട് നീങ്ങിയതോടെ പ്രതിമ, സ്ഥാപിച്ചിരുന്ന പീഠത്തിൽ നിന്നിളകുകയും മുന്നോട്ടാഞ്ഞ് മറിഞ്ഞു വീഴുകയും ചെയ്തു. രാജ്യാന്തര മാധ്യമങ്ങളുടെ ഫൊട്ടോഗ്രഫർമാർ ഈ അവസരത്തിൽ ഇടതടവില്ലാതെ തങ്ങളുടെ ക്യാമറകൾ മിന്നിച്ചുകൊണ്ടേയിരുന്നു. പ്രതിമ വീഴുന്നതിന്റെ ചിത്രങ്ങൾ അവയിലെ ഫിലിമുകളിൽ പതിഞ്ഞു.

താഴെ വീണ പ്രതിമ, സദ്ദാമിനെ എതിർക്കുന്ന ഇറാഖികൾ നശിപ്പിച്ചു. പ്രതിമ പല കഷണങ്ങളാക്കി മാറ്റപ്പെട്ടു. ഇതിന്റെ ലൈവ് ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെ ലോകം മൊത്തം കണ്ടുകൊണ്ടിരുന്നു. പ്രതിമ താഴേക്കു വീഴുന്നതിനു മുൻപ് ഒരു യുഎസ് സൈനികൻ പ്രതിമയ്ക്കു മേൽ വിജയസൂചകമായി അമേരിക്കൻ പതാക പറപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ കൂടി നിന്ന ആൾക്കൂട്ടത്തിൽ ഇതു പ്രതിഷേധത്തിനു കാരണമായതോടെ മാറ്റി ഇറാഖി പതാക പുതപ്പിക്കുകയായിരുന്നു.

 

അതുവരെ യുദ്ധത്തിന്റെ പുരോഗതിയെപ്പറ്റി പലമാധ്യമങ്ങളും പലരീതിയിലാണ് റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്നത്. യുദ്ധത്തിൽ ഇറാഖിനാണ് മേൽക്കൈ എന്ന നിലയിൽ സദ്ദാം ഭരണകൂടത്തിന്റെ വാർത്താവിനിമയ മന്ത്രാലയവും പ്രചരണം നടത്തിയിരുന്നു. എന്നാ‍ൽ പ്രതിമ താഴെയിട്ട സംഭവത്തോടെ ആ വാദത്തിനു പ്രസക്തി നഷ്ടപ്പെട്ടു. ഇറാഖ് യുദ്ധത്തി‍ൽ യുഎസ് പിടിമുറുക്കുന്നതിന്റെ സാക്ഷ്യമായി താഴെ വീണ പ്രതിമ ലോകമാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെട്ടു.

 

പിൽക്കാലത്ത് ആ പ്രതിമ നിന്ന സ്ഥലത്ത് പ്രശസ്ത ഇറാഖി ശിൽപകാരനായ ബാസെം ഹമാദ് അൽ ദാവിരി രൂപകൽപന ചെയ്ത ‘യൂണിറ്റി ഓഫ് ഇറാഖ്’ എന്ന മറ്റൊരു പ്രതിമ സ്ഥാപിക്കപ്പെട്ടു. എന്നാൽ 2013ൽ ഇതും നശിപ്പിക്കപ്പെട്ടു.

 

English Summary: Firdos Square statue destruction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com