ഉയിഗുർ മുസ്‌ലിം പ്രതിസന്ധി: പാക്കിസ്ഥാൻ ചൈനയ്ക്കൊപ്പം നിൽക്കുമെന്ന് ഇമ്രാൻ ഖാൻ
Mail This Article
ചൈനീസ് പ്രവിശ്യയായ സിൻജിയാങ്ങിൽ ഉയിഗുർ വംശജരുമായി ബന്ധപ്പെട്ടുള്ള മനുഷ്യാവകാശ പ്രശ്നങ്ങളിൽ ചൈനയുടെ വാദഗതികൾ അംഗീകരിക്കുന്നെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നു വളരെ വ്യത്യസ്തമാണു സ്ഥിതിഗതികളെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തന്നെ അഭിമുഖം ചെയ്യാനെത്തിയ ചൈനീസ് മാധ്യമപ്രവർത്തകരോട് ഇമ്രാൻ ഖാൻ പറഞ്ഞു. ചൈനയുമായി അടുപ്പം പുലർത്തുന്നതിനാൽ അവരുടെ ന്യായങ്ങൾ തങ്ങൾ പൂർണമായി അംഗീകരിക്കുന്നെന്നു ഖാൻ പറഞ്ഞതായും പാക്കിസ്ഥാനിലെ ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഹോങ്കോങ്ങിലെയും സിൻജിയാങ്ങിലെയും പ്രശ്നങ്ങൾ മാത്രം ഉയർത്തിക്കാട്ടുകയും മറ്റു സ്ഥലങ്ങളിലെ മനുഷ്യാവകാശലംഘനങ്ങൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നു ഖാൻ പറഞ്ഞു.
സിൻജിയാങ്ങിലെ ലക്ഷക്കണക്കിന് ഉയിഗുർ മുസ്‌ലിം വംശജരോട് ചൈന വിവേചനം കാട്ടി അവരുടെ മനുഷ്യാവകാശങ്ങൾ ഹനിക്കുന്ന ഉയിഗുർ പ്രതിസന്ധി ലോകം മുഴുവൻ ചർച്ചാവിഷയമാണ്. കടുത്ത അവകാശ ലംഘനങ്ങളാണു സിൻജിയാങ്ങിൽ നടക്കുന്നതെന്നു ലോകജനത മുഴുവൻ അഭിപ്രായപ്പെട്ടുമ്പോഴും മേഖലയിലെ ചൈനയുടെ പ്രിയ ചങ്ങാതി രാഷ്ട്രമായ പാക്കിസ്ഥാൻ നിശബ്ദത പുലർത്തിയിരുന്നു.
പത്തുലക്ഷത്തോളം ഉയിഗുറുകളെ എജ്യുക്കേഷൻ ക്യാംപുകൾ എന്നുപേരിട്ട തടങ്കൽ പാളയങ്ങളിലും മറ്റുമായി ചൈന താമസിപ്പിച്ചിട്ടുണ്ടെന്നും ഇവരിൽ പലരെയും നിർബന്ധിത തൊഴിലെടുപ്പിനു വിധേയരാക്കുന്നുണ്ടെന്നും ഗുരുതരമായ ആരോപണമാണ് ഇതെക്കുറിച്ച് ഉയരുന്നത്. എന്നാൽ നേരത്തെ മുതൽ തന്നെ ഉയിഗുറുകളെ സംബന്ധിച്ച ചോദ്യങ്ങൾ മുന്നിലെത്തുമ്പോൾ മൗനം പാലിക്കുകയോ അല്ലെങ്കിൽ എങ്ങും തൊടാതെ മറുപടി പറയുകയോ ആയിരുന്നു ഇമ്രാൻ ഖാന്റെ പതിവ്.
അഭിമുഖത്തിൽ ഇമ്രാൻ ചൈനയെ അകമഴിഞ്ഞു പ്രശംസിച്ചു. പാശ്ചാത്യ ജനാധിപത്യ രീതിക്ക് ഒരു ശക്തമായ ബദലാണു ചൈനയിലെ കമ്യൂണിസ്റ്റ് അധികാരഘടനയെന്ന് ഇമ്രാൻ പറഞ്ഞു. ഇത്രകാലം പാശ്ചാത്യ ജനാധിപത്യ ശൈലിയാണ് സമൂഹങ്ങൾക്ക് ഏറ്റവും മികച്ചതെന്നാണു നമ്മൾ പഠിച്ചത്. എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഈ ധാരണകളെല്ലാം തിരുത്തി, എല്ലാ പാശ്ചാത്യ ജനാധിപത്യ സംവിധാനങ്ങളെയും തോൽപിച്ചിരിക്കുന്നു–അദ്ദേഹം പറഞ്ഞു.
വിവരങ്ങൾക്ക് കടപ്പാട്: ഡോൺ
English Summary: Pakistan accepts Chinese version on Uighur Muslims, says Imran Khan