വ്യോമ പ്രതിരോധത്തിന് എസ്–400 ഇന്ത്യയിലെത്തി? വിതരണം തുടങ്ങിയെന്ന് റഷ്യയും
Mail This Article
റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനം എസ്–400 വൈകാതെ തന്നെ ഇന്ത്യയിൽ വിന്യസിക്കും. എസ്-400 വ്യോമപ്രതിരോധ മിസൈലിന്റെ ഇന്ത്യയ്ക്കുള്ള വിതരണം തുടങ്ങിയെന്ന് റഷ്യ അറിയിച്ചു. എസ്–400 ഈ വർഷം അവസാനത്തോടെ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മുൻപ് നിശ്ചയിച്ച പ്രകാരം തന്നെ എസ്–400ന്റെ കൈമാറ്റം ആരംഭിച്ചു എന്ന് ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്‌നിക്കൽ കോ-ഓപ്പറേഷൻ (എഫ്എസ്എംടിസി) ഡയറക്ടർ ദിമിത്രി ഷുഗേവ് പറഞ്ഞു.
കോവിഡിനിടയിലും എസ് -400 ട്രയംഫ് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരിശീലനത്തിനായി വ്യോമസേനയിലെ (ഐഎഎഫ്) നൂറിലധികം ഉദ്യോഗസ്ഥർ നേരത്തെ തന്നെ റഷ്യയിൽ എത്തിയിരുന്നു. ഈ വർഷം അവസാനത്തോടെ തന്നെ കരാർ പ്രകാരം ഇരു രാജ്യങ്ങളും എസ്–400ന്റ ആദ്യ യൂണിറ്റ് കൈമാറും.
ഇന്ത്യയ്ക്ക് കൈമാറാനുള്ള എസ് -400 യൂണിറ്റുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന എസ്–400 വിവിധ പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഇന്ത്യൻ ആവശ്യങ്ങൾക്കനുസൃതമായി സമതലങ്ങളിലും മരുഭൂമികളിലും പർവതപ്രദേശങ്ങളിലും പ്രവർത്തിക്കാനുള്ള ശേഷിയും പരീക്ഷിക്കുന്നുണ്ട്. ഉയർന്ന പൊടിയും വിവിധ കാലാവസ്ഥയെയും നേരിടാനുള്ള കഴിവുകളും പരീക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
നൂറിലധികം ഉദ്യോഗസ്ഥരുടെ ഇന്ത്യൻ സംഘം ഈ വർഷം ആദ്യം തന്നെ റഷ്യയിലെത്തിയിരുന്നു. റഷ്യൻ മിലിട്ടറിയിൽ നിന്നുള്ള സംയുക്ത സംഘമാണ് പരിശീലനം നൽകുന്നത്. എസ്–400 ന്റെ നിർമാതാക്കളും പരിശീലനം നൽകുന്നുണ്ട്. അമേരിക്കയുടെ ഭീഷണികളെ മറികടന്നാണ് 2018 ൽ ഇന്ത്യ അഞ്ച് എസ് -400 യൂണിറ്റുകൾ വാങ്ങാൻ തീരുമാനിച്ചത്.
വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിൽ എത്തിത്തുടങ്ങിയെന്ന് ഇതുമായി പരിചയമുള്ളവരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ, ചൈന അതിർത്തികളുടെ രണ്ട് ഭാഗങ്ങളിൽ നിന്നുള്ള ഭീഷണികളെ നേരിടാൻ കഴിയുന്ന രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയോട് ചേർന്നുള്ള ഒരു സ്ഥലത്താണ് എസ്–400 സംവിധാനം ആദ്യം വിന്യസിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. ലഡാക്കിലും അരുണാചൽ പ്രദേശിലുടനീളമുള്ള ടിബറ്റിലെ എൻഗാരി ഗാർ ഗുൻസയിലും നൈൻചി എയർബേസിലും ചൈന ഇതിനകം തന്നെ രണ്ട് എസ്-400 സ്ക്വാഡ്രണുകൾ വിന്യസിച്ചിട്ടുണ്ട്.
∙ ഇന്ത്യ വാങ്ങുന്ന എസ്–400 ലോകശക്തികൾക്ക് ഭീഷണിയോ?
ലോകശക്തികളെല്ലാം ഭയക്കുന്ന ഒന്നാണ് റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400. ശത്രുക്കളുടെ പോര്‍ വിമാനങ്ങളും ഡ്രോണുകളും ബാലിസ്റ്റിക് - ക്രൂസ് മിസൈലുകളുമെല്ലാം 40 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലത്തില്‍ വെച്ച് തീര്‍ത്തുകളയാന്‍ എസ് 400നാവും. ഇന്ത്യ വാങ്ങുന്ന ഈ പ്രതിരോധ സംവിധാനത്തെ ലോകശക്തികളുടെ പോർവിമാനങ്ങൾ പോലും ഭയക്കുന്നുണ്ടെന്നത് രഹസ്യമായ പരസ്യമാണ്. എന്തായിരിക്കും ഈ റഷ്യന്‍ ആയുധത്തെ അങ്ങേയറ്റത്തെ അപകടകാരിയാക്കുന്നത്?.
ഒരേസമയം വ്യത്യസ്തമായ ലക്ഷ്യങ്ങള്‍ ഭേദിക്കാനുള്ള ശേഷിയാണ് എസ് 400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതയായി എടുത്തുകാണിക്കുന്നത്. അമേരിക്കന്‍ മാധ്യമമായ 19 ഫോർടിഫൈവ് (19fortyfive) ല്‍ പ്രതിരോധ വിദഗ്ധനായ പീറ്റര്‍ സുസിയു എഴുതിയ ലേഖനത്തില്‍ എസ് 400നെക്കുറിച്ച് വിദമായി പറയുന്നുണ്ട്. 400 കിലോമീറ്റര്‍ ദൂരപരിധിയില്‍ 30 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ലക്ഷ്യം ഭേദിക്കാന്‍ എസ് 400ന് സാധിക്കുമെന്നാണ് സിസിയു പറയുന്നത്.
നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും കാറ്റില്‍പറത്തി റഷ്യ തങ്ങളുടെ ഈ ആയുധം നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും സിസിയു പറയുന്നു. എസ് 400 ആദ്യം ചൈനയ്ക്കും ബലാറസിനും പിന്നീട് തുര്‍ക്കിക്കും ഇന്ത്യയ്ക്കുമാണ് റഷ്യ നല്‍കിയിട്ടുള്ളത്. അമേരിക്കന്‍ വിലക്ക് ഭീഷണികള്‍ വകവെക്കാതെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഈ വ്യോമ പ്രതിരോധ സംവിധാനം സ്വന്തമാക്കിയത്.
മറ്റു രാജ്യങ്ങളുമായുള്ള സാമ്പത്തിക യുദ്ധത്തിനുള്ള ഉപകരണമായിട്ടും റഷ്യ ഈ മിസൈല്‍ സംവിധാനത്തെ ഉപയോഗിക്കുന്നുണ്ടെന്ന് സിസിയു പറയുന്നു. പ്രത്യേകിച്ചും അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍. വാഷിങ്ടണില്‍ നിന്നുള്ള സമ്മര്‍ദത്തെ അതിജീവിച്ചാണ് തുര്‍ക്കി എസ് 400 റഷ്യയില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചത്. ഇത് അമേരിക്കയുടെ എഫ് 35 പോര്‍വിമാന പദ്ധതിയെ പോലും ബാധിച്ചിരുന്നു. എഫ് 35 പോര്‍വിമാനങ്ങളേക്കാള്‍ റഷ്യയുടെ എസ് 400 വ്യോമ പ്രതിരോധ സംവിധാനത്തിനാണ് തുര്‍ക്കി പ്രാധാന്യം നല്‍കിയത്.
എസ് 500 അണിയറയില്‍ ഒരുങ്ങുന്നുണ്ടെങ്കിലും എസ് 400ന്റെ അപ്‌ഡേഷനുകള്‍ നിര്‍മാതാക്കളായ അല്‍മാസ് അന്റേ തുടരുകയാണ്. പ്രത്യേകിച്ചും ഒരേസമയം ദീര്‍ഘദൂര ഹ്രസ്വദൂര ലക്ഷ്യങ്ങളെ ഭേദിക്കാനുള്ള സംവിധാനം എസ് 400ല്‍ ഉൾപ്പെടുത്തുകയാണ് നിര്‍മാതാക്കളുടെ അടുത്ത ലക്ഷ്യം. 2007ല്‍ നിര്‍മാണം ആരംഭിച്ച എസ് 400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ 71 ബറ്റാലിയനുകളിലായി 560 ലോഞ്ചറുകളെങ്കിലും റഷ്യ നിര്‍മിച്ചിട്ടുണ്ട്. എസ് 400ന്റെ മുന്‍ഗാമിയായ എസ് 300ന്റെ 1500 ലോഞ്ചറുകവും റഷ്യ നിര്‍മിച്ചിട്ടുണ്ട്.
എസ് 500 ന്റെ പരീക്ഷണം നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷമാണ് റഷ്യന്‍ പ്രതിരോധ മന്ത്രി അലെക്‌സി ക്രിവോറുച്‌കോ പറഞ്ഞത്. ആദ്യ ഘട്ട എസ് 500 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ 2021ല്‍ ഇറങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. നിര്‍മാണം പൂര്‍ണതോതില്‍ ആരംഭിക്കുക 2025 മുതലായിരിക്കും. 400 കിലോമീറ്റര്‍ മുതല്‍ 600 കിലോമീറ്റര്‍ വരെയായിരിക്കും എസ് 500ന്റെ ശേഷിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹൈപ്പര്‍സോണിക് മിസൈലുകളെ ഭൂമിയോട് ചേര്‍ന്നുള്ള ബഹിരാകാശത്ത് വെച്ച് തന്നെ തകര്‍ക്കാനും ഇവയ്ക്ക് കഴിയും.
English Summary: Russia starts delivery of S-400 to India. Here’s all about the surface-to-air missile system