ADVERTISEMENT

യുദ്ധരംഗത്തെ സൈനികരുടെ ഏറ്റവും വലിയ പേടിസ്വപ്‌നമാണ് സ്‌നൈപ്പർ റൈഫിളുകൾ. ദീർഘദൂരത്തിരുന്നു വെടിവയ്ക്കുന്ന സ്‌നൈപ്പർമാർ എവിടെയാണെന്നു മനസ്സിലാക്കി കൃത്യമായി പ്രത്യാക്രമണം നടത്താൻ ബുദ്ധിമുട്ടാണ്. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ ഏയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ്. ഒഥല്ലോ-പി എന്ന പേരിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഓട്ടമാറ്റിക് ഗൺഫയർ ഡിറ്റക്ഷൻ സംവിധാനം ഫ്രാൻസിലെ പാരിസിൽ നടക്കുന്ന യൂറോസേറ്ററി ഡിഫൻസ് എക്‌സിബിഷനിലാണു പ്രദർശിപ്പിച്ചത്.

 

നൂതന സെൻസറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണ സംവിധാനവുമുള്ള ഒഥല്ലോ ദൂരെ നിന്നുള്ള വെടിവയ്പ്, ഷെല്ലിങ്, മെഷീൻ ഗണ്ണുകൾ, ആർപിജി, സബ്‌സോണിക് ആയുധങ്ങൾ എന്നിവയുടെ ശ്രോതസ്സ് കണ്ടെത്തുകയും സൈനികർക്ക് വിവരം കൈമാറുകയും ചെയ്യും. കൂടുതൽ കൃത്യതയോടെയുള്ള പ്രത്യാക്രമണത്തിന് ഇതു വഴിയൊരുക്കും.

 

എല്ലാ കാലാവസ്ഥകളിലും യുദ്ധരംഗത്തും നഗരമേഖലകളിലും രാത്രിയും പകലും ഇതുപയോഗിക്കാമെന്ന് ഇസ്രയേൽ ഏയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് അധികൃതർ പറയുന്നു. 360 ഡിഗ്രി കവറേജുള്ള സംവിധാനം സേനകളുടെ കവചിത വാഹനങ്ങളിൽ സ്ഥാപിക്കാം. അജ്ഞാത വെടിവയ്പ് എവിടെനിന്നാണെന്നു കണ്ടെത്തി സൈനികരുടെ ടാബ്ലറ്റുകളിലേക്കും മറ്റു സ്മാർട് ഉപകരണങ്ങളിലേക്കും ഇതു വിവരം നൽകും.

 

യുദ്ധരംഗത്തെ മാറ്റിമറിക്കുന്ന ഒരു ആവിഷ്‌കരണമാണ് ഒഥല്ലോയെന്ന് ഇസ്രയേൽ ഏയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് മാർക്കറ്റിങ് ഡയറക്ടർ ആഷർ ആബിഷ് പറയുന്നു. ഇതുള്ള സൈന്യത്തിനു യുദ്ധരംഗത്തു വ്യക്തമായ മേൽക്കൈ ലഭിക്കും. വെടിവയ്പിലുണ്ടാകുന്ന തീപ്പൊരി കണ്ടെത്തുന്ന അതീവ ശേഷിയുള്ള ഒപ്റ്റിക്കൽ സെൻസറുകളും വെടിവയ്പിന്റെ ശബ്ദശ്രോതസ്സ് കൃത്യമായി അടയാളപ്പെടുത്തുന്ന അക്കൗസ്റ്റിക്‌സ് സെൻസറുകളുമാണ് ഒഥല്ലോയുടെ നിർണയം കൃത്യമാക്കുന്നത്.

 

യൂറോപ്പിലെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനമാണ് പാരിസിൽ നടക്കുന്ന യൂറോസേറ്ററി എക്‌സ്‌പോ. ഇത്തവണ യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വലിയ ശ്രദ്ധയാണ് ഈ പ്രദർശനത്തിനു വന്നുചേർന്നിരിക്കുന്നത്. ലോകമെമ്പാടുമുള്ള സൈന്യങ്ങൾ തങ്ങളുടെ സേനകളെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നവീകരിക്കാൻ നോട്ടമിടുന്നത് പ്രതിരോധരംഗത്തെ കമ്പനികൾക്ക് വലിയ ഉണർവ് സൃഷ്ടിച്ചിട്ടുണ്ട്.

 

ഇക്കാര്യത്തിൽ പ്രധാന ഗുണഭോക്താവാണ് ഇസ്രയേൽ. കഴിഞ്ഞ വർഷം 1120 കോടി യുഎസ് ഡോളറാണ് പ്രതിരോധ സംവിധാനങ്ങളുടെ വ്യാപാരത്തിൽ നിന്ന് ഇസ്രയേലിനു ലഭിച്ചത്. ഇതിൽ 41 ശതമാനവും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണു വാങ്ങിയത്. 2020ൽ ഇതു 30 ശതമാനമായിരുന്നു. ഇക്കൊല്ലം യുദ്ധപശ്ചാത്തലത്തിൽ ഇത് ഇനിയും കൂടിയേക്കാം. ഇസ്രയേൽ ഏയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്റെ ഇന്നവേഷൻ സെന്ററിലാണ് ഒഥല്ലോ വികസിപ്പിച്ചത്. റോബട്ടിക്‌സ്, ഓട്ടണമസ് വാർഫെയർ, ആർട്ടിഫിഷ്യൽ ഇന്‌റലിജൻസ്, സ്‌പേസ് വെപ്പൺസ് തുടങ്ങി നവീന സാങ്കേതികവിദ്യകളിലെ പുതുതലമുറ ആയുധങ്ങളിലാണ് ഇവിടെ പ്രധാനമായും ഗവേഷണം നടക്കുന്നത്.

 

English Summary: Israel’s defense industry unveils new weapons at Paris defense confab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com