മൈക്രോസോഫ്റ്റിന്റെ എക്സ് ക്ലൗഡ് ഗെയിമിങ് ഇന്ത്യയിലെത്തിക്കാൻ ജിയോ
Mail This Article
കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റ് അവതരിപ്പിച്ച പ്രോജക്ട് എക്സ് ക്ലൗഡ് ഗെയിമിങ് സംവിധാനം ഇന്ത്യയിൽ അവതരിപ്പിക്കാൻ ജിയോ. കഴിഞ്ഞ ദിവസം മുംബൈയിൽ റിലയൻസ് മേധാവി മുകേഷ് അംബാനിയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് നവീന ഗെയിമിങ് സംവിധാനം ജിയോയുടെ പങ്കാളിത്തത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ചർച്ചയായത്.
ഏതാനും മാസം മുൻപ് ഗൂഗിൾ അവതരിപ്പിച്ച സ്റ്റേഡിയ എന്ന ക്ലൗഡ് ഗെയിമിങ് സംവിധാനത്തിനോട് ഏറെ സാമ്യമുള്ളതാണ് മൈക്രോസോഫ്റ്റ് പ്രോജക്ട് എക്സ് ക്ലൗഡ്. ഗെയിമുകൾ വിലയ്ക്കു വാങ്ങുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാതെ വരിസംഖ്യ നൽകി മൈക്രോസോഫ്റ്റ് ക്ലൗഡിൽ തന്നെ ഗെയിം കളിക്കുന്നതാണു സംവിധാനം. 5ജി ഇന്റർനെറ്റ് അനിവാര്യമായ ഈ സംവിധാനം ജിയോയിലൂടെ അവതരിപ്പിക്കാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്.
അടുത്ത ദശകത്തിൽ അംബാനി ഒരു ഗെയിമർ ആകാമെന്ന് ഫയർസൈഡ് ചാറ്റിൽ നാദെല്ല തമാശയായി പറഞ്ഞു. ഗെയിമിങ് യഥാർഥത്തിൽ ഇന്ത്യയിൽ നിലവിലില്ലെങ്കിലും അതിന് വലിയ സാധ്യതകളുണ്ടെന്ന് അംബാനി തന്റെ മറുപടിയിൽ പറഞ്ഞു. ഇരുവരും തമ്മിലുള്ള ചാറ്റ് രാജ്യത്ത് ഗെയിമിങ്ങിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതായി തോന്നുമെങ്കിലും, പ്രോജക്റ്റ് എക്സ്ക്ലൗഡിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ജിയോയുടെ സംഭാവന എന്തായിരിക്കുമെന്ന് വ്യക്തതയില്ല.
മൊബൈൽ ഫോണുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെ വിവിധ ഉപകരണങ്ങളിൽ ഗെയിമുകൾ സ്ട്രീം ചെയ്യാൻ കളിക്കാരെ അനുവദിക്കുന്ന മൈക്രോസോഫ്റ്റിന്റെ വിഡിയോ ഗെയിം സ്ട്രീമിങ് സേവനമാണ് പ്രോജക്റ്റ് എക്സ്ക്ലൗഡ്. ഗെയിമുകൾ മൈക്രോസോഫ്റ്റിന്റെ സെർവറുകളിൽ നിന്നാണ് സ്ട്രീം ചെയ്യുന്നത്. ഉപയോക്താക്കൾക്ക് സാധാരണയായി കൺസോളുകളിലും പിസിയിലും ഉള്ളതുപോലെ വലിയ ഗെയിം ഫയലുകൾ ഡൗൺലോഡ് ചെയ്യേണ്ടതില്ല. ഈ സേവനം നിലവിൽ ബീറ്റയിലാണ്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് പരിമിതമായ ആക്സസാണ് മൈക്രോസോഫ്റ്റ് നൽകുന്നത്. ഇത് ഇപ്പോൾ യുഎസ്, യുകെ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.