ADVERTISEMENT

എൽഇഡി ടിവിയുടെ വില അടുത്ത മാസം 2000–7000 രൂപ വരെ വർധിക്കും. ടിവിയിൽ ഉപയോഗിക്കുന്ന ഓപ്പൺ സെൽ പാനലിന്റെ വില രാജ്യാന്തര വിപണിയിൽ വർധിക്കുന്ന സാഹചര്യത്തിലാണിത്. എൽജി ഉൾപ്പെടെയുള്ള കമ്പനികൾ വിലവർധന നടപ്പാക്കി കഴിഞ്ഞു. പാനസോണിക്, ഹയർ തുടങ്ങിയ ബ്രാൻഡുകൾ അടുത്ത മാസം മുതൽ നിരക്കു  വർധിപ്പിക്കുമെന്നു അറിയിച്ചിട്ടുണ്ട്. 

 

ഏതാനും മാസങ്ങളായി ഓപ്പൺ സെൽ പാനലിന്റെ വില വർധിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ടിവിയുടെ വില വർധിപ്പിക്കുക അല്ലാതെ മാർഗമില്ലെന്നാണു കമ്പനികളുടെ നിലപാട്. ടിവിക്ക് 5–7% വരെ വില ഉയരുമെന്നു പാനസോണിക് ഇന്ത്യ–സൗത്ത് ഏഷ്യ പ്രസിഡന്റ് മനീഷ് ശർമ വ്യക്തമാക്കി. 

 

ഓപ്പൺ സെൽ പാനലുകൾ ഇറക്കുമതി ചെയ്ത ശേഷം ഇന്ത്യയിലെ ഫാക്ടറികളിൽ ഇവ കൂട്ടിയോജിപ്പിച്ചാണു കമ്പനികൾ വിൽപന നടത്തുന്നത്. എൽഇഡി ടിവി പാനലുകൾക്കു കഴിഞ്ഞ 8 മാസത്തിനിടെ അനേക മടങ്ങ് വില വർധിച്ചിട്ടുണ്ട്. 30 ദിവസത്തിനിടെ മാത്രം 35% വിലവർധന ഉണ്ടായി. രാജ്യത്ത് ഏറെ വിറ്റഴിക്കപ്പെടുന്ന 32 ഇഞ്ച് എൽഇഡി ടിവിക്കു 5000–6000 രൂപ വില കൂടിയേക്കും എന്നാണ് സൂചന. 

 

ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 5–10% വില വർധിപ്പിച്ചിരുന്നു. അതിനാൽ ഏപ്രിലിൽ ഇനിയൊരു വിലവർധന ഉണ്ടാകില്ലെന്നാണു വിവരം. എന്നാൽ ഇതുവരെ വില വർധിപ്പിക്കാത്ത കമ്പനികൾ ഏപ്രിൽ മുതൽ പുതിയ നിരക്കിലാകും ടിവി വിൽക്കുക. 

 

എൽഇഡി ടിവി നിർമാണത്തിൽ സുപ്രധാന ഘടകമാണ് ഇറക്കുമതി ചെയ്യുന്ന ഓപ്പൺ സെൽ പാനലുകൾ. ടിവി യൂണിറ്റിന്റെ നിർമാണച്ചെലവിന്റെ 60% വരെ ഇവയ്ക്കു വേണ്ടിവരുന്നു. ചൈനീസ് കമ്പനികളാണ് നിർമാണത്തിൽ മുൻപിൽ. വില നിയന്ത്രണത്തിനു സർക്കാർ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. ഓപ്പൺ സെൽ പാനലുകൾക്കു കഴിഞ്ഞ ഒക്ടോബർ മുതൽ 5% കസ്റ്റംസ് തീരുവ ഏർപ്പെടുത്തിയിരുന്നു. ടിവിയുടെ ഇറക്കുമതിക്കും കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

 

English Summary: LED TVs prices set to rise from April as open-cell panels get costlier in global markets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com