ADVERTISEMENT

ഡിജിറ്റൽ ടെലിവിഷൻ റെസീവറുകൾ, യുഎസ്ബി ടൈപ്പ്-സി ചാർജർ, വിഡിയോ സർവൈലൻസ് സിസ്റ്റംസ് (വിഎസ്എസ്) എന്നീ മൂന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കിയതായി സർക്കാർ അറിയിച്ചു.

 

ബിൽറ്റ്-ഇൻ സാറ്റലൈറ്റ് ട്യൂണറുകളുള്ള, ഡിജിറ്റൽ ടെലിവിഷൻ റെസീവറുകൾക്കുള്ള ഇന്ത്യൻ സ്റ്റാൻഡേർഡ് ഐഎസ് 18112:2022 സ്‌പെസിഫിക്കേഷനാണ് ആദ്യത്തേതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ച് നിർമിക്കുന്ന ഈ ടിവി റെസീവറുകൾ ഡിഷ് ആന്റിനയുമായി ബന്ധിപ്പിച്ച് സൗജന്യ-ടു-എയർ ടിവി ചാനലുകളും റേഡിയോ ചാനലുകളും സ്വീകരിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

 

ഇത് സർക്കാർ സംരംഭങ്ങൾ, പദ്ധതികൾ, ദൂരദർശന്റെ വിദ്യാഭ്യാസ കണ്ടെന്റ്, ഇന്ത്യൻ സംസ്‌കാര പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൈമാറാൻ സഹായിക്കുമെന്നും രാജ്യത്തെ വിശാലമായ ജനവിഭാഗങ്ങളിലേക്ക് എത്തിച്ചേരാനും പ്രയോജനപ്പെടുത്താനും കഴിയുമെന്നും പ്രസ്താവനയിൽ പറയുന്നു.

 

നിലവിൽ രാജ്യത്തെ ടിവി പ്രേക്ഷകർ പണമടച്ചുള്ളതും സൗജന്യവുമായ ചാനലുകൾ കാണുന്നതിന് സെറ്റ്-ടോപ്പ് ബോക്സ് വാങ്ങേണ്ടതുണ്ട്. ദൂരദർശൻ പ്രക്ഷേപണം ചെയ്യുന്ന ഫ്രീ ടു എയർ ചാനലുകൾ (എൻക്രിപ്റ്റ് ചെയ്യാത്തത്) സ്വീകരിക്കുന്നതിന് പോലും ഉപഭോക്താവ് സെറ്റ് ടോപ്പ് ബോക്സ് ഉപയോഗിക്കേണ്ടതുണ്ട്.

 

നിലവിൽ ദൂരദർശൻ അനലോഗ് ട്രാൻസ്മിഷൻ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള ഒരുക്കത്തിലുമാണ്. എന്നാൽ ദൂരദർശന്റെ ഡിജിറ്റൽ സാറ്റലൈറ്റ് ട്രാൻസ്മിഷൻ ഉപയോഗിച്ച് ഫ്രീ-ടു-എയർ ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്നത് തുടരും. സെറ്റ് ടോപ്പ് ബോക്‌സ് ഉപയോഗിക്കാതെ ഈ ഫ്രീ-ടു-എയർ ചാനലുകളുടെ സ്വീകരണം എളുപ്പമാക്കുന്നതിന് ഇൻ-ബിൽറ്റ് അനുയോജ്യമായ സാറ്റലൈറ്റ് ട്യൂണറുള്ള ടെലിവിഷൻ റിസീവറുകളുടെ ആവശ്യമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

 

നിലവിലുള്ള ആഗോള നിലവാരമുള്ള IEC 62680-1- 3:2022 സ്വീകരിച്ചുകൊണ്ട് യുഎസ്ബി ടൈപ്പ്-സി റിസപ്‌റ്റക്കിളുകൾ, പ്ലഗ്, കേബിളുകൾ എന്നിവയ്‌ക്കായും ഇന്ത്യൻ സ്റ്റാൻഡേർഡ് (IS/IEC 62680-1-3:2022) മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. ഫോൺ, ലാപ്‌ടോപ്പ്, നോട്ട്ബുക്ക് തുടങ്ങിയ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിന് യുഎസ്ബി ടൈപ്പ്-സി പോർട്ട്, പ്ലഗ്, കേബിളുകൾ എന്നിവയുടെ ഗുണമേന്മ ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് രാജ്യത്ത് വിൽക്കുന്ന സ്മാർട് ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതുവായ ചാർജിങ് സംവിധാനം കൊണ്ടുവരികയും ചെയ്യും.

 

ഓരോ തവണയും പുതിയ ഹാൻഡ്സെറ്റ് വാങ്ങുമ്പോൾ വ്യത്യസ്ത ചാർജറുകൾ വാങ്ങേണ്ട ആവശ്യമില്ലാതെ വരുമ്പോൾ ഉപഭോക്താക്കൾക്ക് ചാർജറുകളുടെ എണ്ണം കുറയ്ക്കാനാകും. കൂടാതെ ഇ-മാലിന്യം കുറയ്ക്കുന്നതിനും സുസ്ഥിര വികസനത്തിലേക്ക് നീങ്ങുന്നതിനുമുള്ള കേന്ദ്രത്തിന്റെ ദൗത്യം സാക്ഷാത്കരിക്കാനും ഇത് സഹായിക്കും.

 

നിലവിൽ ഉപഭോക്താക്കൾ കൈവശമുള്ള വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി വ്യത്യസ്ത ചാർജറുകൾ സൂക്ഷിക്കേണ്ടതുണ്ട്. ഇത് അധിക ചെലവുകൾക്കും ഇ-മാലിന്യത്തിന്റെ വർധനവിനും മറ്റു അസൗകര്യങ്ങൾക്കും കാരണമാകുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

 

English Summary: Government Issues Quality Standards for USB Type-C Chargers, Digital TV Receivers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com